കാബൂൾ: നിരന്തരമുണ്ടായ യുദ്ധങ്ങളും കൊവിഡ് അടക്കമുള്ള പ്രതിസന്ധികളും ചേർന്നപ്പോൾ രാജ്യത്ത് വൻ പ്രതിസന്ധി ഉടലെടുത്തതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനെ പ്രതിസന്ധിയിൽ മുക്കിയതിന്റെ ഉദാഹരണ സഹിതം വിവരങ്ങൾ പുറത്തു വരുമ്പോൾ, താലിബാൻ ഭരണകൂടം പ്രതിസന്ധിയിലാണ് എന്നാണ് ലഭിക്കുന്ന സൂചന.
അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധിയിൽ ഡെപ്യൂട്ടി പ്രധാനമന്ത്രി അബ്ദുൾ സലാം ഹനഫി യു.എൻ പ്രതിസന്ധികളുമായി ചർച്ച നടത്തി. അഫ്ഗാനിലെ ജനങ്ങൾക്ക് മാനുഷികമായ സഹായം ചെയ്യുന്നതിനു യു.എൻ തയ്യാറാകണമെന്നു ഹനഫി യു.എൻ പ്രതിനിധി ഡിബോറോ ലയോണിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ബാങ്കിങ് സാഹചര്യത്തെപ്പറ്റിയാണ് പ്രധാനമായും യോഗത്തിൽ ചർച്ചയുണ്ടായത്. രാജ്യം നേരിടുന്ന അതിഗുരുതരമായ സാഹചര്യം ഇദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാന്റെ സാഹചര്യം, മാനുഷിക സഹായം, രാജ്യത്തിന്റെ ബാങ്കിംഗ് സംവിധാനം എന്നിവയെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു,’ താലിബാൻ വക്താവ് സബിഹുല്ല മുജാഹിദിനെ ഉദ്ധരിച്ച് ടോളോ ന്യൂസാണ് വിവരം പുറത്തു വിട്ടത്. ആഗസ്റ്റിൽ താലിബാൻ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനിലെ ജീവിത നിലവാരവും, സാധാരണക്കാരുടെ ജീവിത പ്രതിസന്ധിയും ഏറെ ഗുരുതരവും, അതീവ രൂക്ഷവുമാണ് എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പതിറ്റാണ്ടുകൾ നീണ്ട യുദ്ധവും, ഏറ്റവും ഒടുവിൽ രാജ്യത്ത് ഭരണം പിടിച്ചെടുക്കുന്നതിനായി നടത്തിയ ഏറ്റുമുട്ടലുകളും പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ സൈന്യം കൂടുതൽ മാനുഷികമായ ഇടപെടൽ നടത്തുന്നതിനു വേണ്ടിയാണ് ഇപ്പോൾ യു.എന്നിനെ സമീപിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാകുകയാണെന്നും അവിടെയുള്ള 20 ദശലക്ഷം ആളുകളെ സഹായിക്കാൻ അടിയന്തിര സഹായത്തിനുള്ള ധനസഹായം ആവശ്യമാണെന്നും യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ പതിറ്റാണ്ടുകളായി സംഘർഷങ്ങളും കുടിയൊഴിപ്പിക്കലും, വിട്ടുമാറാത്ത ദാരിദ്ര്യം, കടുത്ത വരൾച്ച എന്നിവയ്‌ക്കൊപ്പം കൊവിഡ് 19 ഉം രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച്, ജനസംഖ്യയുടെ പകുതിയോളം, 18 ദശലക്ഷത്തിലധികം ആളുകൾക്ക് അതിജീവിക്കാൻ സഹായ സഹായം ആവശ്യമാണ്, അതേസമയം സംഘർഷവും അരക്ഷിതാവസ്ഥയും 3.5 ദശലക്ഷത്തിലധികം ആളുകളാണ് രാജ്യം വിട്ട് പോകുകയോ, പലായനം ചെയ്യുകയോ, മാറ്റിപ്പാർപ്പിക്കുകയോ ചെയ്യപ്പെട്ടത്.


