രാത്രിയോടെ വീട്ടിലെത്തിയ സംഘം ആടിനെ ഉപദ്രവിച്ചു; ആട് കരയുന്ന ശബ്ദം കേട്ട് കതകു തുറന്നിറങ്ങിയ കൃഷണനെ ആദ്യം തലക്കടിച്ചു വീഴ്ത്തി; മറ്റുള്ളവരെയും ചുറ്റിക കൊണ്ട് അടിച്ചുകൊലപ്പെടുത്തി

വണ്ണപ്പുറം: കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ മുഖ്യപ്രതി ലിബീഷ്, അടിമാലി സ്വദേശിയായ മന്ത്രവാദി എന്നിവര്‍ അറസ്റ്റിലായി. കൃഷ്ണന്റെ പ്രധാന സഹായിയാരുന്നു ലിബീഷ്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത രണ്ടുപേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. അതേസമയം, കേസില്‍ ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ ചിലരെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

ചിലരെ പാതി ജീവനോടെയാണു കുഴിച്ചുമൂടിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൃഷ്ണനെയും ഭാര്യ സുശീല,മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇവരുടെ വീടിനു പിന്നില്‍ കുഴി കുത്തി മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവത്തിനു ശേഷം പൊലീസ് ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തിയാണ് പ്രതികളെകുറിച്ചുള്ള സൂചനകള്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതില്‍ ഇപ്പോള്‍ പ്രതി സ്ഥാനത്തുള്ള അനീഷിനെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. അനീഷിന്റെ പെരുമാറ്റമാണ് പൊലീസിന് സംശയത്തിനിട നല്‍കിയത്. പതിവായി ഇയാളുടെ ബൈക്കില്‍ കൃഷ്ണന്‍ സഞ്ചരിച്ചിരുന്നു. കൃഷ്ണന്റെ സന്തത സഹചാരിയായിരുന്ന അനീഷ് കുടുംബമൊന്നാകെ കൊല്ലപ്പെട്ടിട്ടും സംഭവ സ്ഥലത്ത് എത്താതിരുന്നതും പൊലീസ് ശ്രദ്ധിച്ചു. അനീഷിനു കൃഷ്ണന്റെ സാമ്പത്തിക ഇടപാടുകളും മന്ത്രവാദ തട്ടിപ്പുകളെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ അറിയാമായിരുന്നു. ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതികത്തിലേക്കു നയിച്ചതെന്നാണ് സൂചന. പ്രതികളെ ചോദ്യം ചെയ്യലില്‍ നിന്നും ഞായറാഴ്ച്ച കൊല നടത്തിയതിനു ശേഷം തിങ്കളാഴ്ച്ചയാണ് ഇവരെ കുഴിച്ചു മൂടിയതെന്നും വിവര ലഭിച്ചു.

രാത്രിയോടെ വീട്ടിലെത്തിയ സംഘം ആടിനെ ഉപദ്രവിച്ചു. ആട് കരയുന്ന ശബ്ദം കേട്ട് കതകു തുറന്നിറങ്ങിയ കൃഷണനെ ആദ്യം തലക്കടിച്ചു വീഴ്ത്തി പിന്നീട് പിന്നാലെയെത്തിയ മറ്റുള്ളവരെയും ചുറ്റികയ്ക്ക് തലക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നവെന്ന് കസ്റ്റഡിയിലുള്ള അനീഷ് മൊഴി നല്‍കിയതായി അന്വേഷണ സംഘം സൂചിപ്പിച്ചു. പോസ്റ്റുമോര്‍ട്ടത്തില്‍ കൃഷ്ണന്റെ ശ്വാസ കോശത്തില്‍ മണ്ണിന്റെ അംശമുണ്ടായതായി കണ്ടെത്തിയിരുന്നു. ഇത് ജീവനോടെയാണ് കുഴിച്ചു മൂടിയതെന്ന സംശയമാണ് നല്‍കുന്നത്. ആക്രമണത്തിനു ശേഷം നാലു പേരും മരിച്ചെന്നു കരുതി തിരിച്ചു പോയവര്‍ പിന്നീടെത്തിയപ്പോള്‍ കൃഷ്ണനെയും മകനെയും ജീവനോടെ കണ്ടെത്തിയപ്പോള്‍ വീണ്ടും തലക്കടിച്ചുവെന്നും വിവരമുണ്ട്.

മാന്ത്രിക കര്‍മങ്ങള്‍ നടത്തി നിധി കണ്ടെത്താനുള്ള ശ്രമമാണ് കൂട്ടക്കൊലയിലേക്കെത്തിയതെന്ന് പൊലീസ് ആദ്യമേ തന്നെ സംശയിച്ചിരുന്നു. കൂടാതെ റൈസ് പുള്ളര്‍ പോലെയുള്ള വന്‍ തട്ടിപ്പുകളും ഇതിനു പിന്നിലുണ്ടായിരുന്നു. ഇത്തരം തട്ടിപ്പുകളില്‍ മുന്‍പും കൃഷ്ണന്‍ പങ്കാളിയായിരുന്നതിന്റെ സൂചനകളും പോലീസിനു വിവരം ലഭിച്ചു. നെടുങ്കണ്ടം പാമ്പാടുംപാറ സ്വദേശി പാങ്ങോട് സ്വദേശി ഷിബു, തച്ചോണം സ്വദേശി ഇര്‍ഷാദ്, പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ രാജശേഖരന്‍ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ കൃഷ്ണുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണെങ്കിലും കൊലപാകത്തില്‍ പങ്കുണ്ടോയെന്ന തെളിയാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഇവരെ ബന്ധുക്കള്‍ക്കൊപ്പം കര്‍ശന നിര്‍ദ്ദേശങ്ങളോടെ വിട്ടയക്കുകയായിരുന്നു.

അടിമാലിക്കാരനായ മന്ത്രവാദിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാളുടെ പങ്കിനെകുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. അനീഷിനു വേണ്ടി മന്ത്രവാദക്രിയ നടത്തിയതും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ഇയാളാണെന്നും സൂചനയുണ്ട്. ഇവര്‍ മൂന്നു പേര്‍ക്കു പുറമെ തമിഴ്‌നാട്ടുകാരായ ഏതാനും പേരും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന.

പ്രതികളെന്ന് സംശയിക്കുന്നവരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായാണ് പൊലീസ് ചോദ്യം ചെയ്തത്. എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെ, ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ എന്നിവര്‍ നേരിട്ടാണ് ചോദ്യം ചെയ്യലിനു നേതൃത്വം നല്‍കിയത്. ശാസ്ത്രീയമായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികള്‍ കൃത്യത്തില്‍ തങ്ങളുടെ പങ്കു വെളിപ്പെടുത്തിയത്.

Top