വിഴിഞ്ഞം സംഘർഷം സർക്കാരിന്റെ ആസൂത്രിത തിരക്കഥയെന്ന് സമരസമിതി കൺവീനർ ഫാ. യൂജിൻ പെരേര.സമരത്തിന് ക്രിമിനൽ സ്വഭാവം,മത സ്പർധക്ക് ശ്രമം,കോടതിവിധിക്ക് ശേഷം തുടർ നടപടി-മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷം നിയന്ത്രണത്തിൽ ആയെങ്കിലും സംഘർഷം തുടരുകയാണ് . സംഘർഷം സർക്കാരിന്റെ ആസൂത്രിത തിരക്കഥയെന്ന് സമരസമിതി കൺവീനർ ഫാ. യൂജിൻ പെരേര. തുറമുഖ വിരുദ്ധ സമരം പൊളിക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. സംഘർഷത്തിന് പിന്നിൽ ബാഹ്യശക്തികളാണ് പ്രവർത്തിച്ചത്. ഒരു വിഭാഗം ആളുകൾ സമരപ്പന്തലിന് മുന്നിലേക്ക് വന്ന് സമരക്കാരെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുകയും അപഹസിക്കുകയും ചെയ്തു. ഇത്തരത്തിൽ നിരന്തര പ്രകോപനം ഉണ്ടായതോടെയാണ് വികാരപരമായി പ്രതികരിക്കാൻ ഇടയാക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലത്ത സംഭവം ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ യൂജിൻ പെരേര ആക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതായും അറിയിച്ചു. അദാനി ഗ്രൂപ്പിന്റെ ഏജന്റുമാർ ഇന്നലെ നടന്ന ആക്രമണങ്ങൾക്ക് പിന്നിലുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊതൊഴിലാളികളെ പ്രകോപിപ്പിക്കരുതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. ചിലരെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് ചോദ്യം ചെയ്തവരെയും പൊലീസ് പിടികൂടി. ഷാഡോ പൊലീസായി വന്ന് സമരപ്പന്തലുമായി ബന്ധമുളളവരെ കൊണ്ടുപോവുകയായിരുന്നു. പൊലീസ് ആക്രമിക്കപ്പെട്ടതിനെ ന്യായീകരിക്കുന്നില്ല. എന്നാൽ പ്രകോപനമുണ്ടാക്കിയത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള വമ്പൻ പദ്ധതി നിർത്തിവയ്ക്കാൻ ആകില്ല. സമരം ചെയ്യുന്നവർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണെന്നെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

സമരം ക്രിമിനൽ സ്വഭാവത്തിലേക്ക് മാറി. മത സ്പർധ വളർത്താനും ശ്രമം നടക്കുന്നുണ്ട്. സമര സമിതിക്കാരുടെ മത വിഭാഗത്തിൽ പെടാത്ത മറ്റ് മതക്കാരുടെ വീട് ആക്രമിക്കുന്ന സംഭവം വരെ ഉണ്ടായി. മത സ്പർധ വളർത്തുന്ന ഇത്തരം സംഭവങ്ങൾ അംഗീകരിക്കില്ല. എന്നാൽ സ്ത്രീകളേയും കുട്ടികളേയും അടക്കം രംഗത്തിറക്കി സർക്കാരിനെതിരെ നടത്തുന്ന സമരം ആയതിനാൽ അടിച്ചമർത്താൻ സർക്കാർ ഉദ്ദേശിച്ചിട്ടില്ല. ഇന്ന്കലക്ടറും പൊലീസ് കമ്മിഷണറും ചേർന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട് . അദാനിയുടെ ഹർജി ഇന്ന് കോടതിയിലുണ്ട്. അക്കാര്യത്തിലുള്ള കോടതി ഉത്തരവ് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു

നിർമാണ പ്രവർത്തനം തടയില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുകയും ഉറപ്പ് നൽകുകയും ചെയ്ത സമരസമിതി അതെല്ലാം ലംഘിച്ച ശേഷം അവർ നടത്തിയ അക്രമത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പറയുന്നുന്നത് എങ്ങനെ ശരിയാകുമെന്നും മന്ത്രി ചോദിച്ചു

സമരത്തിന് പിന്നിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടോയെന്ന ചോദ്യത്തിന് ചില റിപ്പോർട്ടുകൾ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും അതേ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് ഇക്കാര്യത്തിൽ രഹസ്യ ഏർപ്പാടുകൾ ഒന്നുമില്ല. നിരന്തര ചർച്ച നടത്തുന്നുണ്ട്.

അതേസമയം, സംഘർഷത്തിൽ 3,000 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 3,000 പേർക്കെതിരെയാണ് കേസ്. ലഹളയുണ്ടാക്കൽ, പൊലീസ് ഷൻ ആക്രമിക്കുക, വധശ്രമം, പൊലീസുകാരെ തടഞ്ഞ് വയ്ക്കുക, കൃത്യവിലോപത്തിന് തടസ്സം സൃഷ്ടിക്കുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സംഘർഷത്തിൽ 85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

Top