യുദ്ധം ശക്തമാക്കി റഷ്യ..യൂറോപ്പിൽ കടുത്ത പ്രതിസന്ധി.ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് യുക്രൈന്‍

കീവ് : ഉക്രയിനിൽ യുദ്ധം ശക്തമാക്കി റഷ്യ.ഇതോടെ ഇന്ധനവില കുതിച്ചുയർന്നു! യൂറോപ്പിൽ കടുത്ത പ്രതിസന്ധി ആയിരിക്കുകയാണ് .അതേസമയം ഇന്ത്യയുടെ ഇടപെടല്‍ വീണ്ടും ആവശ്യപ്പെട്ട് യുക്രൈന്‍ രംഗത്ത് വന്നു . ആക്രമണം മയപ്പെടുത്തുമെന്ന വാഗ്ദാനം കാറ്റിൽപറത്തി ഇന്നലെ യുക്രെയ്ൻ തലസ്ഥാനമായ കീവിലും വടക്കൻ നഗരമായ ചെർണീവിലും റഷ്യ ആക്രമണം ശക്തമാക്കി. ചെർണീവിൽ വീടുകളും കെട്ടിടങ്ങളും തകർന്നു. കിഴക്കൻ നഗരമായ ഐസിയമിലും ഡോണെറ്റ്സ്ക് മേഖലയിലും ആക്രമണം കനത്തു. യുക്രെയ്ൻ ശുപാർശകൾ എഴുതിനൽകിയതു സ്വാഗതാർഹമാണെങ്കിലും ചർച്ചയിൽ എന്തെങ്കിലും നിർണായകമായ പുരോഗതി ഉണ്ടായില്ലെന്ന് റഷ്യയുടെ വക്താവ് ദിമിത്രി പെസ്കോവ് പറ‍ഞ്ഞു.

അതിനിടെ, മൈക്കലോവിലെ മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. കിഴക്കൻ യുക്രെയ്നിൻ കരയാക്രമണം ശക്തമാക്കാൻ ചില സൈനിക യൂണിറ്റുകളെ റഷ്യ പുനർവിന്യസിച്ചതായും റിപ്പോർട്ടുണ്ട്. ഏറ്റുമുട്ടലിൽ വലിയ നാശനഷ്ടം സംഭവിച്ച ചില റഷ്യൻ സേനായൂണിറ്റുകൾ ബെലാറൂസിലേക്കും റഷ്യയിലേക്കും മടങ്ങാൻ നിർബന്ധിതമായിട്ടുണ്ടെന്ന് യുകെ മിലിട്ടറി ഇന്റിലിജൻസ് അവകാശപ്പെട്ടു. ആക്രമണം മയപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം റഷ്യ വാഗ്ദാനം ചെയ്തതു സേനാവിഭാഗങ്ങളെ പുനർവിന്യസിക്കാനുള്ള സാവകാശം ലഭിക്കാനാണെന്നാണു വിലയിരുത്തൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘർഷം ഒരു മാസം പിന്നിടുമ്പോൾ, 40 ലക്ഷം അഭയാർഥികൾ അയൽരാജ്യങ്ങളിലെത്തിയതായി യുഎൻ അഭയാർഥി ഏജൻസി വ്യക്തമാക്കി. ഇതിൽ 20 ലക്ഷം പേർ കുട്ടികളാണ്. രാജ്യത്തിനകത്തു 25 ലക്ഷത്തിലേറെ പേർ വീടുപേക്ഷിച്ചു പലായനം ചെയ്തു. യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ നോർവീജിയൻ ജഡ്ജിയെ തലവനാക്കി മൂന്നംഗ മനുഷ്യാവകാശ വിദഗ്ധരുടെ സമിതിയെ ഐക്യരാഷ്ട്ര സംഘടന നിയോഗിച്ചു.

അതിനിടെ, യുക്രെയ്ൻ അഭയാർഥികൾക്കായി യുകെ 25,500 വീസ അനുവദിച്ചു. കൂടുതൽ ടാങ്ക് വേധ ആയുധങ്ങൾ നോർവേ യുക്രെയ്നിനു കൈമാറി. ഫ്രാൻസ് 30 കോടി യൂറോ വായ്പ നൽകും. യുദ്ധം നീളുന്നത് യൂറോപ്യൻ സാമ്പത്തികരംഗത്തെ കൂടുതൽ പ്രശ്നത്തിലാക്കി. യൂറോപ്പിലെങ്ങും ഇന്ധനവില കുതിച്ചുയർന്നതിനു പുറമേ പണപ്പെരുപ്പവും വർധിച്ചു. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമനിയിൽ പണപ്പെരുപ്പം 6% വരെ ഉയരുമെന്നാണു മുന്നറിയിപ്പ്. അതിനിടെ ഹെൽസിങ്കി–സെന്റ് പീറ്റേഴ്സ്ബർഗ് റെയിൽ ചരക്കുഗതാഗതം പുനരാരംഭിച്ചതായി ഫിൻലൻഡ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നിർത്തിയ യാത്രാ ട്രെയിൻ സർവീസ് പുനരാരംഭിച്ചിട്ടില്ല.

അതേസമയം റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ വീണ്ടും ആവശ്യപ്പെട്ട് യുക്രൈന്‍. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലിൻസ്‌കിക്കും പ്രസിഡന്റ് പുടിനും ഇടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥനാകുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, പ്രധാനമന്ത്രി മോദി ആ പങ്ക് വഹിക്കാൻ തയ്യാറാണെങ്കിൽ, അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യും” എന്നാണ് ഉക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ വ്യക്തമാക്കിയത്. എന്‍ഡി ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top