തൃക്കാക്കരയെ കോൺഗ്രസ്സിന് ഉറപ്പിക്കാൻ ഉമ എത്തുമോ? പ്രമുഖ നേതാക്കളെ അണിനിരത്തി കോൺഗ്രസും സിപിഎമ്മും അങ്കത്തിന് കച്ച മുറുക്കുമ്പോൾ…

കൊച്ചി: ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുക തൃക്കാക്കരയെ ആണ്. ജനപ്രിയനായ പി.ടി. തോമസിന്റെ മരണം സൃഷ്ടിക്കുന്ന വിടവ് ത്രിവർണംകൊണ്ട് നികത്തേണ്ടത് കോൺഗ്രസിന്റെ ജീവൻ മരണ പ്രതിസന്ധിയാണ്.

തൃക്കാക്കര എന്നും കോൺഗ്രസ്സിന്റെ ഉറച്ച കോട്ട ആയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ മികച്ച മാർജിനിൽ തന്നെ വിജയം നേടേണ്ടത് കോൺഗ്രസ്സിന് അനിവാര്യമാകും. കോൺഗ്രസ്സിന്റെ പുതുനേതൃത്വത്തിന്റെ ഭാവിയും തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ തുലാസിൽ ആടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനാൽ തന്നെ മികച്ച സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് കോൺഗ്രസ്സിന്റെ ശ്രമം. അതേസമയം തൃക്കാക്കര മണ്ഡലത്തിൽ മികവ് പുലർത്തി ഭരണത്തുടർച്ചയിൽ ഗ്രാഫ് ഉയർത്താൻ സിപിഎമ്മും സജ്ജമാണ്. അതിശക്തരായ നേതാക്കൾ നേർക്കുനേർ പോരാടുന്നത് രാഷ്ട്രീയ കേരളത്തെ വീണ്ടും ആവേശംകൊള്ളിക്കുമെന്ന് തീർച്ച.

കോൺഗ്രസിലെ പി.ടിയുടെ പിൻഗാമി ആരെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. വി.ടി. ബൽറാമിനെയും ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെയും പരിഗണിക്കാനാണ് കൂടുതൽ സാധ്യത. മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തറിനെയും പരിഗണിച്ചേക്കും. ദീപ്തി മേരി വർഗ്ഗീസും സാധ്യതാ പട്ടികയിൽ ഉണ്ട്. പി.ടി തോമസിന് അനുകൂലമായി ഉണ്ടാകുന്ന തരംഗത്തെ മുതലെടുക്കാൻ അരുവിക്കര മോഡലും കോൺഗ്രസ് പിന്തുടർന്നേക്കും. പി.ടി തോമസിന്റെ ഭാര്യ ഉമയെ സ്ഥാനാർത്ഥിയാക്കുന്നത് കോൺഗ്രസിന്റെ ആശങ്ക അകറ്റും. ഉമ മത്സരിക്കാൻ സമ്മതിക്കുന്ന പക്ഷം സാധ്യതാ പട്ടിക തന്നെ കോൺഗ്രസ് തള്ളും. പഴയ കെഎസ്‌യുക്കാരിയായ ഉമ മഹാരാജാസ് കോളേജിലെ വൈസ് ചെയർപേഴ്‌സൺ ആയിരുന്നു.

രാഷ്ട്രീയ പാരമ്പര്യം കൂടി അവകാശപ്പെടാൻ ഉള്ളതിനാൽ ഉമയെ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. പി.ടി തോമസിന്റെ ജനപിന്തുണ അദ്ദേഹത്തിന്റെ രവിപുരത്തേക്കുള്ള അന്ത്യയാത്ര തന്നെ വ്യക്തമാക്കിയിരുന്നു. സംസ്കാരവേളയിൽ വരെ പി.ടി തോമസ് തന്റെ നിലപാടുകൾ കൈവിട്ടില്ല. അദ്ദേഹത്തിന്റെ മഹാരാജാസിലെ കെഎസ്‌യു പ്രവർത്തനത്തിനിടെ നാമ്പിട്ട പ്രണയവും വിവാഹവും എല്ലാം സമൂഹം ചർച്ച ചെയ്തു. അതിനാൽ തന്നെ ഉമ ആകണം സ്ഥാനാർഥി എന്ന വികാരം കോൺഗ്രസ് അണികളിൽ സജീവമാണ്. ഉമ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുമോ എന്ന് ഒരു സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുകയാണ്. വിഷയത്തിൽ കോൺഗ്രസ്സ് ഹൈക്കമാൻഡിന്റെ തീരുമാനം അതിനിർണ്ണായകം ആകും.

കൊച്ചിയിൽ കോൺഗ്രസ്സ് ഈയിടെ നടത്തിയ ഇടപെടലുകൾ ചർച്ച ആയിരുന്നു. പെട്രോൾ വിലവർദ്ധനവിനെതിരെ നടന്ന സമരം അണികളെ ആവേശഭരിതരാക്കി. മൊഫിയ എന്ന നിയമവിദ്യാർത്ഥിനിയുടെ മരണത്തിൽ പാർട്ടി നടത്തിയ കൂട്ടായ ഇടപെടലും ശ്രദ്ധേയമായി. അവിടെ ഗ്രൂപ്പുകളുടെ മറയില്ലാതെ നേതാക്കൾ ഒന്നിച്ചു. കിഴക്കമ്പലവും ട്വന്റി ട്വന്റിയും ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് പി.ടി തോമസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയത്. അതിനാൽ തന്നെ ഉമയ്ക്ക് വിജയത്തുടർച്ച സുനിശ്ചിതം ആണെന്നാണ് അണികളുടെ നിരീക്ഷണം. അരുവിക്കരയിൽ ജി. കാർത്തികേയൻ മരണപ്പെട്ടതോടെ ഭാര്യ സുലേഖയെ സ്ഥാനാർത്ഥിയായി പാർട്ടി പരിഗണിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മകൻ ശബരീനാഥ് സ്ഥാനാർത്ഥിയും എംഎൽഎയുമായി. തൃക്കാക്കരയിൽ ഉമയെ രംഗത്തിറക്കി അരുവിക്കര മോഡൽ പരീക്ഷിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ്സിൽ വ്യാപകമായ ചർച്ചകൾ പുരോഗമിക്കുന്നു.

സിപിഎം പരിഗണന പട്ടികയിലെ പ്രധാനി എം. സ്വരാജാണ്. കഴിഞ്ഞ തവണ പി.ടിയോട് മത്സരിച്ച് പരാജയപ്പെട്ട ഡോ. ജേക്കബിനെയും പാർട്ടി പരിഗണിച്ചേക്കും. ഏറെ തിരക്കുള്ള ഡോക്ടറായ ജേക്കബ് വിഷയത്തിൽ എടുക്കുന്ന തീരുമാനവും നിർണ്ണായകമാകും. സെബാസ്റ്റിയൻ പോളിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് പി.ടി. തോമസ് ആദ്യമായി തൃക്കാക്കരയിൽ വിജയിച്ചത്. ജോർജ് ഈഡന്റെ മരണശേഷം നടന്ന ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച ചരിത്രവും സെബാസ്റ്റിയൻ പോളിനുണ്ട്. അതുകൊണ്ട് സെബാസ്റ്റിയൻ പോളും പരിഗണനാ പട്ടികയിൽ സജീവമാണ്. കൂട്ടത്തിൽ അതിശക്തനായ സ്ഥാനാർത്ഥി എന്ന പരിവേഷം സ്വരാജിനാണ് കൂടുതൽ. എങ്കിലും പതിവുപോലെ സിപിഐഎമ്മിന്റെ തീരുമാനത്തിൽ അന്തിമവാക്ക് മുഖ്യമന്ത്രി പിണറായി വിജയനാകും.

2016ലും 2021ലും സംസ്ഥാനത്ത് ഇടതുപക്ഷം അധികാരത്തിലേറിയപ്പോഴും തൃക്കാക്കര മണ്ഡലം യുഡിഎഫിനായി സംരക്ഷിച്ചത് പി.ടി തോമസ് ആണ്. കോളേജ് വിദ്യാഭ്യാസ കാലം മുതൽ എറണാകുളവുമായി അടുത്ത ബന്ധം പുലർത്തുന്ന പി.ടിയുടെ രാഷ്ട്രീയാതീത സൗഹൃദങ്ങൾ ഈ ജയത്തിന് തുണയായി എന്ന് ആയിരുന്നു അന്നത്തെ വിലയിരുത്തൽ. വരുന്ന ഉപതെരഞ്ഞെടുപ്പിൽ പി.ടി എന്ന നേതാവിന്റെ വികസന സ്വപ്‌നങ്ങൾ ഉയർത്തിയുള്ള മുദ്രാവാക്യം തന്നെയാകും യുഡിഎഫിന്റെ മന്ത്രികദണ്ഡ്. ഇത് വോട്ടുകൾ കൊയ്യാനുള്ള സാധ്യതയും ഏറെയാണ്. അതേസമയം പി.ടിയുടെ 14329 വോട്ടുകളുടെ ഭൂരിപക്ഷം മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഉറച്ചുനിൽക്കുകയാണ് ഇടതുപക്ഷം.

സംസ്ഥാനത്ത് യുഡിഎഫിനെതിരെ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ച 2016ലും, ഇടത് തരംഗം ആഞ്ഞടിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃക്കാക്കര പി.ടി തോമസിനെ തുണച്ചിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങളുടെ പ്രതീക്ഷകളെ തകർക്കാത്ത പക്ഷം, പ്രിയ നേതാവിന്റെ വിയോഗത്തെ തുടർന്ന് വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശങ്കപ്പെടേണ്ടതില്ല. മണ്ഡല ചരിത്രത്തിൽ ഇതുവരെ തൃക്കാക്കരയിൽ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളാണ് നടന്നത്. അവ മൂന്നിലും വിജയം കണ്ടതോടെ തൃക്കാക്കരയെ കോൺഗ്രസ്സുകാർ തങ്ങളുടെ ശക്തികേന്ദ്രങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബെന്നി ബെഹനാന് മികച്ച ഭൂരിപക്ഷം നൽകി തൃക്കാക്കര എൽഡിഎഫിനെ ഞെട്ടിച്ചിരുന്നു. സിപിഐഎം സ്ഥാനാർഥി ഇ.എം. ഹുസൈനാരെ 22046 വോട്ടുകൾക്കാണ് അന്ന് ബഹനാൻ വീഴ്ത്തിയത്. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിലും തൃക്കാക്കര യുഡിഎഫിന് ഒപ്പം തന്നെ നിന്നു. 2016ലെ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎയ്ക്ക് പകരം പി.ടി തോമസിനെയാണ് മണ്ഡലം നിലനിർത്താൻ കോൺഗ്രസ് നിയോഗിച്ചത്. മറുവശത്ത് എൽഡിഎഫ് ഡോ. സെബാസ്റ്റിയൻ പോളിനെ ഇറക്കി. ഫലം പ്രഖ്യാപിച്ചപ്പോൾ പി.ടി 11966 വോട്ടുകൾക്ക് ജയിച്ചു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തൃക്കാക്കര യുഡിഎഫിനെ തന്നെ പിന്തുണച്ചു. 2021ൽ പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് തുടർഭരണത്തിന് ഇറങ്ങിയപ്പോൾ പല യുഡിഎഫ് കോട്ടകളും തകർന്നെങ്കിലും, തൃക്കാക്കര പി.ടി തോമസിനെ ചേർത്തുപിടിച്ചു. മണ്ഡലം പിടിച്ചെടുക്കാൻ എൽഡിഎഫ് നിയോഗിച്ച സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. ജേക്കബിനെ 14329 വോട്ടുകൾക്കാണ് പി.ടി പരാജയപ്പെടുത്തിയത്.

Top