ഹെൽത്ത് ഡെസ്‌ക്
ലണ്ടൻ: ന്യുമോണിയക്കു പിന്നാലെ ശ്വാസകോശ അർബുധം കൂടി ബാധിച്ചു എന്ന ഭീഷണിയുമായാണ് അയാൾ ആശുപത്രിയിൽ നിന്നു പുറത്തിറങ്ങിയത്. ഒരു വർഷത്തിലേറെയായി നീണ്ടു നിൽക്കുന്ന ചുമയും മറ്റ് അസ്വസ്ഥതകളും അസഹ്യമായപ്പോഴാണ് ബ്രീട്ടീഷുകാരനായ പൊൾ ബോക്സ്റ്റർ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയത്.
പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത് കേട്ട് പോൾ തകർന്നു പോയി. സംശയിച്ചതു പോലെ അർബുദം തന്നെയാണെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. അർബുദത്തിന്റേതാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ പോളിന്റെ ശ്വാസകോശത്തിനുള്ളിൽ ദുരൂഹമായ എന്തോ ഒരു വസ്തു ഉള്ളതായി എക്സറേയിൽ കണ്ടെത്തി.

നേരത്തെത്തന്നെ ന്യൂമോണിയ രോഗിയായിരുന്ന പോൾ അർബുദം കൂടി ബാധിച്ചിരിക്കുന്നു എന്നു കേട്ടതോടെ തകർന്നു പോയി. എന്നാൽ പ്രതീക്ഷ നഷ്ടപ്പെട്ട പോളിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു പുറത്തു വന്ന പരിശോധന ഫലം. ശ്വാസകോശത്തിൽ കാണപ്പെട്ട വസ്തു അർബുദത്തിന്റെ ലക്ഷണമല്ല മറിച്ച് അതൊരു കളിപ്പാട്ടത്തിന്റെ അവശിഷ്ടമായിരുന്നു.
നാൽപത് വർഷങ്ങൾക്ക് മുൻപ് കുട്ടിയായിരുന്നപ്പോൾ അബദ്ധത്തിൽ കളിപ്പാട്ടത്തിന്റെ ഭാഗം ഉള്ളിൽ പോയതായിരിക്കാമെന്നും അതാണ് ശ്വാസകോശത്തിൽ കാണപ്പെട്ടതെന്നും ഡോക്ടർമാർ വ്യക്തമാക്കി. ശ്വാസകോശത്തിൽ നിന്ന് കണ്ടെടുത്ത ഭാഗത്തെക്കുറിച്ചറിഞ്ഞപ്പോൾ അത്തരത്തിൽ ഒരു കളിപ്പാട്ടം ഏഴാം പിറന്നാളിന് തനിക്ക് സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് പോൾ ഓർത്തെടുത്തു.
ഏതായാലും ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് പോൾ. തപാല് വകുപ്പ് ഉദ്യോഗസ്ഥനാണ് പോൾ ബോക്സ്റ്റർ. തന്റെ ഈ വ്യത്യസ്ഥമായ ജീവിതാനുഭവം പോൾ ചാനലുകളുമായി പങ്ക് വെക്കുകയും ചെയ്തു. അതേസമയം ഇത്രയും നീണ്ട വർഷങ്ങൾ ഒരു വസ്തു ഒരാളുടെ ശ്വാസകോശത്തിൽ കാണുന്നത് അത്യപൂർവ്വമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതാദ്യമായാണ് ഇങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.


