നസ്രാണി ദീപിക, പിണറായി ദീപികയായ കാലത്തെ അമരക്കാരന്‍ ‘പിണറായി നാടുവാഴും കാലത്ത് ഫാ.റോബിനെ പോക്‌സാ നിയമപ്രകാരം അറസ്റ്റ് ചെയ്തു’ റോബിനെ സഭ സഹനദാസനായി പ്രഖ്യാപിക്കണമെന്ന് ജയശങ്കര്‍

തിരുവനന്തപുരം : നസ്രാണി ദീപിക, പിണറായി ദീപികയായ കാലത്തെ അമരക്കാരന്‍ പിണറായി നാടുവാഴും കാലത്ത് ഫാ.റോബിനെ പോക്‌സാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. റോബിനെ സഭ സഹനദാസനായി പ്രഖ്യാപിക്കണമെന്ന് അഡ്വ.ജയശങ്കര്‍ ഫേസ് ബുക്കില്‍ കുറിച്ചു . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികന്‍ റോബിന്‍ വടക്കും ചേരിയെ സഭ സഹനദാസനായി പ്രഖ്യാപിക്കണമെന്ന് അഡ്വ. ജയശങ്കര്‍ . വൈദികനെ നിയമത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ എല്ലാ വിശ്വാസികളും ഉപവസിക്കണമെന്നും ജയശങ്കര്‍ കളിയാക്കി.സഖാവ് ഫാരിസ് അബൂബക്കര്‍ ദീപിക ഭരിക്കുമ്പോള്‍ പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറും പത്രാധിപരുമായിരുന്നു റോബിനെന്നും ജയശങ്കര്‍ വെളിപ്പെടുത്തുന്നു.ഈ ദുരാരോപണത്തിനു പിന്നില്‍ കുലം കുത്തികളും മാദ്ധ്യമ സിന്‍ഡിക്കേറ്റുമാണെന്നും ഫാരിസ് മുതലാളി മുഖ്യമന്ത്രിയോട് പറഞ്ഞ് പാവം റോബിനെ രക്ഷിക്കണമെന്നും ജയശങ്കര്‍ കളിയാക്കുന്നു.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോഴുളള മലയാള പത്രങ്ങളിൽ ഏറ്റവും പഴയത് കത്തോലിക്കാ സഭയുടെ ദീപികയാണ്.

1887 ഏപ്രിൽ 15ന് മാന്നാനത്തു നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച നസ്രാണി ദീപിക പിന്നീട് കോട്ടയത്തു കുടിയേറി ജാതിവാലും മുറിച്ചു എന്നാണ് ചരിത്രം.

നിധീരിക്കൽ മാണിക്കത്തനാരുടെ കാലം മുതൽ തവിട്ടുകുപ്പായക്കാരുടെ (CMI) കോട്ടയായിരുന്നു ദീപിക. കൊളംബിയർ അച്ചനും നരിവേലി അച്ചനും പൈകട അച്ചനുമൊക്കെ ദീപികയെ കേരള കോൺഗ്രസ് ജിഹ്വയാക്കി മാററി.

1989 ആയപ്പോഴേക്കും പത്രം നഷ്ടമായി.രാഷ്ട്ര ദീപിക കമ്പനിയുണ്ടാക്കി CMIക്കാർ തടിയൂരി. പികെ ഏബ്രഹാം മുതൽ ജോസ് തോമസ് പട്ടാറ വരെ പലരും ശ്രമിച്ചു നോക്കി- ദീപികയെ കരകയറ്റാൻ കഴിഞ്ഞില്ല.

ഒടുവിൽ, മാർ മാത്യു അറക്കലിനു സകാത്ത് കൊടുത്തു സഖാവ് ഫാരീസ് അബൂബക്കർ ദീപിക കയ്യടക്കി. 2006-09 കാലത്ത് നസ്രാണി ദീപിക പിണറായി ദീപികയായി മാറി- ദിവസേന വിഎസിനെ ദുഷിച്ചും വിജയനെ സ്തുതിച്ചും വാർത്തകൾ, വിശകലനങ്ങൾ, കാർട്ടൂണുകൾ, ഒന്നാം പേജിൽ മുഖപ്രസംഗങ്ങൾ..

ഒടുവിൽ, കത്തോലിക്കാ സഭ വലിയൊരു സംഖ്യ മോചനദ്രവ്യം നല്കി പത്രം വീണ്ടെടുത്തു. താക്കോൽ സ്ഥാനത്ത് വൈദികർ തിരിച്ചെത്തി.

ഫാരീസിൻെറ ഭരണകാലത്ത് മാനേജിംഗ് ഡയറക്ടറും പത്രാധിപനുമായി പ്രവർത്തിച്ചത് റോബിൻ വടക്കുംചേരി എന്നൊരു യുവവൈദികനായിരുന്നു. സഭ പത്രം വീണ്ടെടുത്തപ്പോൾ റോബിനെ ഏതോ പളളിയിൽ വികാരിയാക്കി മലബാറിലേക്കു നാടുകടത്തി.

ഈ പിണറായി നാടുവാഴും കാലത്ത് ഫാ.റോബിനെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റുചെയ്തു!! പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ സുനിൽ കുമാറാണ് ഈ അതിക്രമം ചെയ്തത്. മാനന്തവാടി മെത്രാൻ റോബിനെ വൈദിക ചുമതലയിൽ നിന്ന് ഒഴിവാക്കി.

കൊട്ടിയൂർ നീണ്ടുനോക്കി പള്ളി വികാരിയായിരിക്കവെ ഒരു 15കാരിയെ വികാര ശമനത്തിന് ഉപയോഗിച്ചു എന്നാണ് ആരോപണം. കൃത്രിമ ഗർഭനിരോധം സഭ വിലക്കിയിട്ടുളളതിനാൽ അച്ചൻ മുൻകരുതലൊന്നും എടുത്തില്ല. പെൺകുട്ടി യഥാകാലം പ്രസവിച്ചപ്പോൾ പോലീസ് കേസായി.

ഈ ദുരാരോപണത്തിനു പിന്നിൽ പിന്നിൽ കുലംകുത്തികളും മാധ്യമ സിൻഡിക്കേറ്റുമാണ് എന്നു വ്യക്തം. ഫാരീസ് മുതലാളി മുഖ്യമന്ത്രിയോടു പറഞ്ഞ് പാവം റോബിനെ രക്ഷിക്കണം, ധിക്കാരിയായ പേരാവൂർ സിഐയെ സസ്‌പെൻഡ് ചെയ്യിക്കണം.

കത്തോലിക്കാ സഭയുടെ ഉത്തരവാദിത്തവും ചെറുതല്ല. നിഷ്കളങ്കനായ വൈദികനെ നിയമത്തിന്റെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാൻ എല്ലാ വിശ്വാസികളും ഉപവസിക്കണം, പ്രാർത്ഥിക്കണം. കുറ്റവിമുക്തനാകുന്ന മുറയ്ക്ക് റോബിനെ സഭ സഹനദാസനായി പ്രഖ്യാപിക്കും. അതിൻെറ ചുമതല ഫാ.മാണി പുതിയേടത്തെ ഏല്പിച്ചുകഴിഞ്ഞു.

Top