വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടുപിന്നാലെ ഭർത്താവ് യുവതിയെ മൊഴി ചൊല്ലി. തിരുവനന്തപുരം പറണ്ടോട് സ്വദേശിനിയായ യുവതിയാണ് വിവാഹം കഴിഞ്ഞതിന്റെ രണ്ടാം ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഞായറാഴ്ച വിവാഹം കഴിഞ്ഞ വരനും വധുവും ആചാര പ്രകാരം വധുവിന്റെ വീട്ടിലാണ് ആദ്യ ദിവസം താമസിച്ചത്. ഇവിടെ വെച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം.
ആദ്യ രാത്രിയിൽ തന്നെ തന്റെ പ്രണയത്തെക്കുറിച്ചും കാമുകനെ കുറിച്ചും യുവതി ഭർത്താവിനോട് വെളിപ്പെടുത്തിയിരുന്നു. കാമുകനോടൊപ്പം പോകാനാണ് തനിക്ക് താത്പര്യമെന്നും യുവതി പറഞ്ഞു.
വിവാഹത്തിന്റെ പിറ്റേദിവസം ഭർത്താവിന്റെ ബന്ധുക്കളെത്തി നവദമ്പതികളെ അരുവിക്കരയിലെ ഭർതൃവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഭർത്താവിന്റെ വീട്ടിലെത്തിയ യുവതി താൻ കാമുകനോടൊപ്പം മാത്രമേ ജീവിക്കുവെന്നും, അയാളോടൊപ്പം പോകണമെന്നും വാശിപ്പിടിച്ചു. ഇതിനു പിന്നാലെയാണ് യുവതി കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആത്മഹത്യാ ശ്രമം കണ്ട് ഭയന്ന ഭർത്താവിന്റെ വീട്ടുകാർ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. തൊട്ടുപിന്നാലെ പ്രവാസിയായ ഭർത്താവ് യുവതിയെ മൊഴി ചൊല്ലി ബന്ധം വേർപ്പെടുത്തുകയും ചെയ്തു.
വരന്റെ വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകിയ യുവതിയുടെ ബന്ധുക്കൾ നേരെ അരുവിക്കര പോലീസ് സ്റ്റേഷനിലേക്കാണ് പോയത്. യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചുവെന്ന് കാണിച്ച് കാമുകനെതിരെയാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പോലീസ് വിളിപ്പിച്ചത് പ്രകാരം ചൊവ്വാഴ്ച സ്റ്റേഷനിലെത്തിയ കാമുകന്റെ ബന്ധുക്കൾ യുവതിയുമായുള്ള വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിച്ചതോടെ രംഗം വഷളാകുകയായിരുന്നു.
എന്നാൽ താൻ കാമുകനോടൊപ്പം പലയിടത്തും കറങ്ങാൻ പോയിട്ടുണ്ടെന്നും, അയാളോടൊപ്പം മാത്രമേ ജീവിക്കുകയുള്ളുവെന്നും യുവതി തറപ്പിച്ചു പറഞ്ഞു.
ഇതിനിടെ യുവതിയുടെ സ്വദേശമായ ആര്യനാട്ടെ പോലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയിരുന്നു. തുടർന്ന് ആര്യനാട് സ്റ്റേഷനിൽ വെച്ച് നടന്ന ചർച്ചയിൽ യുവതിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് കാമുകനും വീട്ടുകാരും അറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്.
വിവാഹത്തിനും സമ്മതിച്ചെങ്കിലും, കാമുകനായ യുവാവിന് 21 വയസ് തികയാത്തതിനാൽ വിവാഹം ഇപ്പോൾ നടത്താൻ പറ്റില്ലെന്ന് പോലീസ് അറിയിച്ചു. തുടർന്ന് മതാചാരപ്രകാരം വിവാഹം ഉറപ്പിക്കാനും ഒരു വർഷത്തിന് ശേഷം വിവാഹം നടത്താനുമാണ് തീരുമാനമായത്.


