സ്വന്തം ലേഖകൻ
മലപ്പുറം: നോട്ട് നിരോധന കാലത്ത് കേരളത്തിൽ നിന്നു പാക്കിസ്ഥാൻ വഴി വിദേശത്തേയ്ക്കു കടത്തിയത് ആയിരം കോടി രൂപയെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ കണ്ടെത്തൽ. മലബാർ മേഖലയിൽ നിന്നു മാത്രമുള്ള നൂറു വ്യക്തികളാണ് ഇത്തരത്തിൽ വൻ തോതിൽ പണം വിദേശത്തേയ്ക്കു കടത്തി വെളുപ്പിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാക്കിസ്ഥാൻ വഴി കണ്ടെയ്‌നറിൽ കടത്തിയ പണം, വിദേശ രാജ്യങ്ങളിൽ നിന്നു വിവിധ മലയാളികളുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ച് കേരളത്തിൽ തന്നെ തിരികെ എത്തിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടു നിന്നത് കേരളത്തിലും വിദേശത്തും വ്യവസായമുള്ള ഒരു മതത്തിൽപ്പെട്ട വ്യവസായിയാണെന്നും ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറത്ത് മാത്രം ഇരുപതിലേറെ വ്യവസായികൾ ഇത്തരത്തിൽ തങ്ങളുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിനു ശേഷം മാത്രം നടന്ന വിദേശ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും, ധനകാര്യവിഭാഗത്തിന്റെയും ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെയും വിശദമായ റിപ്പോർട്ടുകൾ കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിനു സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ചെറുകിട മൊബൈൽ ഷോപ്പുകൾ കേന്ദ്രീകരിച്ചു മാത്രം ഏതാണ്ട് 100 കോടിയ്ക്കു മുകളിൽ തുക വെളുപ്പിച്ചിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചത് ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവരാണെന്നാണ് സൂചന ലഭിക്കുന്നത്.
മൊബൈൽ ഫോൺ ഷോപ്പുകളിലെ കണക്കുകളിൽ കൃത്രിമം നടത്തിയാണ് നൂറു കോടിക്കു മുകളിൽ കള്ളപ്പണം വെളുപ്പിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ. ഇത്തരത്തിലുള്ള ചെറുകിട മൊബൈൽ ഫോൺ ഷോപ്പുകളിൽ നോട്ട് നിരോധന കാലത്ത് വൻ തോതിൽ പണം കുമിഞ്ഞു കൂടിയിരുന്നു ഇത് എങ്ങിനെ എന്ന് നടത്തിയ അന്വേഷണമാണ് ഇപ്പോൾ കള്ളപ്പണം വെളുപ്പിക്കലിനു പിന്നിലെ തന്ത്രങ്ങൾ കണ്ടെത്തിയത്.


