ദുർമന്ത്രവാദത്തിനായി യുവതിയുടെ മൃതദേഹം മോഷ്ടിച്ചു: മൃതദേഹത്തിനൊപ്പം കാവലിരുന്നത് പന്ത്രണ്ടു മണിക്കൂറിലേറെ

ക്രൈം ഡെസ്‌ക്
ചെന്നൈ: ദുർമന്ത്രവാദം ചെയ്യുന്നതിന് യുവതിയുടെ മൃതദേഹം മോഷ്ടിച്ച് കടത്തിയ അഞ്ച് പേർ അറസ്റ്റിൽ. ചെന്നൈയിൽ നിന്ന് ത്രിച്ചിയിലേക്ക് മൃതദേഹം കടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. പെരമ്പല്ലൂരിലെ ഒരു വീട്ടിൽ നിന്ന് ദുർഗന്ധം ഉയരുന്നതായി അയൽവാസികൾ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോൾ പെട്ടിക്കുള്ളിൽ നിന്ന് ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി.
ദുർമന്ത്രവാദിയായ കാർത്തിക് എന്നയാളുടെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 20കാരിയായ കോളജ് വിദ്യാർത്ഥിനി അഭിരാമിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൈലാപ്പൂരിലെ ശ്മശാനത്തിൽ നിന്നുമാണ് ഇവർ മൃതദേഹം കടത്തിക്കൊണ്ട് വന്നത്. കാർത്തികിനടുത്ത് ദുർമന്ത്രവാദം പഠിക്കാനെത്തിയ ബാലാജി എന്നയാളുടെ നേതൃത്വത്തിലാണ് മൃതദേഹം കടത്തിക്കൊണ്ട് വന്നത്. പ്രേതാത്മാക്കളുമായി സംസാരിക്കുന്നതിന് ഒരു മൃതദേഹം എത്തിക്കാൻ കാർത്തിക് ആവശ്യപ്പെട്ടു.
തുടർന്ന് ബാലാജി ചെന്നൈ കോർപ്പറേഷൻ ജീവനക്കാരനായ ധൻരാജുമായി ബന്ധപ്പെട്ട് ശ്മശാനത്തിൽ നിന്നും മൃതദേഹം സംഘടിപ്പിക്കുകയായിരുന്നു. ഇരുവർക്കുമിടയിലുള്ള ധാരണ പ്രകാരം ജനുവരി 19ന് ആത്മഹത്യ ചെയ്ത അഭിരാമിയുടെ മൃതദേഹം നൽകാമെന്ന് ധൻരാജ് സമ്മതിച്ചു. പിറ്റേന്ന് തന്നെ ഇരുവരും ചേർന്ന് മൃതദേഹം മാന്തി പുറത്തെടുക്കുകയായിരുന്നു.
ദുർമന്ത്രവാദി കാർത്തിക്കിന്റെ വീട്ടിൽ നിന്നും 20 തലയോട്ടികളും മനുഷ്യ അസ്ഥികളും മനുഷ്യന്റെ രക്തക്കറ പുരണ്ട തുണികളും പോലീസ് കണ്ടെടുത്തു. കാർത്തിക്കിന്റെ വീട്ടിൽ ദുർമന്ത്രവാദം നടക്കുന്നതായി നേരത്തെയും അയൽവാസികൾ പരാതി നൽകിയിട്ടുണ്ടെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല.
Top