ക്രൈം ഡെസ്‌ക്
ചണ്ഡിഗഡ്: ദസറ ആഘോഷം കഴിഞ്ഞു സൈക്കിളിൽ മടങ്ങുകയായിരുന്ന പതിനാലുവയസുകാരിയെ ഓട്ടോറിക്ഷയിലെത്തിയ സംഘം തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്തു. അഞ്ചു പേർ പിടിയിൽ. ഹരിയാനയിലെ സോണിപ്പട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. പെൺകുട്ടിയും ചില ബന്ധുക്കളും ഒന്നിച്ചുവരുമ്പോൾ ബന്ധുക്കളെ ആക്രമിച്ചശേഷമാണ് സംഭവം.
സൈക്കിളിലായിരുന്നു പെൺകുട്ടി സഞ്ചരിച്ചിരുന്നത്. ഒപ്പം മറ്റു സൈക്കിളിലും കാൽനടയായും ബന്ധുക്കളുമുണ്ടായിരുന്നു. അൽപം മുമ്പിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടിയെ ഓട്ടോറിക്ഷയിലെത്തിയ സംഘം തടഞ്ഞുനിർത്തുകയായിരുന്നു. ഇതുകണ്ട് ബന്ധുക്കളിൽ ചിലർ എത്തിയെങ്കിലും അക്രമി സംഘം അവരെ മർദിക്കുകയും പെൺകുട്ടിയെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോവുകയുമായിരുന്നു.
ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോൾ ഓട്ടോറിക്ഷ നിർത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ബന്ധുക്കൾ നൽകിയ വിവരമനുസരിച്ചു പൊലീസ് നടത്തിയ തെരച്ചിലിൽ പ്രവീൺ കുമാർ എന്നയാൾ അറസ്റ്റിലായി. പ്രവീണാണ് പെൺകുട്ടിയെ ഉപേക്ഷിച്ച സ്ഥലം പൊലീസിന് കാട്ടിക്കൊടുത്തത്. എഴുനേൽക്കാൻ പോലും ആകാത്തവിധം അവശയായിരുന്നു പെൺകുട്ടി. പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെയും പൊലിസ് പിടികൂടിയത്.


