ആറ്റിങ്ങല്‍: ദലിത് വിദ്യാര്‍ത്ഥിനിയെ നിരവധി പേര്‍ക്ക് വില്‍പ്പന നടത്തിയ സംഭവത്തിലെ പ്രതികള്‍ ഇത്തരത്തില്‍ മറ്റ് പെണ്‍കുട്ടികളെയും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിന് പോലീസിന് തെളിവ് ലഭിച്ചു. കഞ്ചാവ് വില്‍പ്പനയിലൂടെയും പെണ്‍വാണിഭത്തിലുടെയുമാണ് കഴിഞ്ഞ ദിവസം പിടിയിലായ അമീര്‍ എന്ന് വിളിക്കുന്ന അമീര്‍ഖാന്‍ ലക്ഷങ്ങള്‍ സമ്പാദിച്ചത്. നാവായിക്കുളം പട്ടാളം മുക്ക് വടക്കേവിള മുദീന മന്‍സിലില്‍ അമീര്‍ എന്നു വിളിക്കുന്ന അമീര്‍ഖാനെ (24) വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. പെണ്‍കുട്ടി നല്‍കിയ മൊഴിയെ അമീറും ശരിവച്ചിട്ടുണ്ട്. ഇതോടെ ഈ കേസില്‍ പത്ത് പ്രതികള്‍ അറസ്റ്റിലായി. ഇനിയും നാല് പേരെ പിടികൂടാനുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഇവരുടെ വലയില്‍ വീണതില്‍ അധികവും. അഭിമാന ഭയത്താല്‍ ആരും പരാതിപ്പെടാന്‍ തയാറാകാത്തതായിരുന്നു ഇവരുടെ വിജയ രഹസ്യം.
പ്രേമം നടിച്ച് വലയിലാക്കി നിരന്തരം പീഡനത്തിനു വിധേയയാക്കുകയും പലര്‍ക്കും കാഴ്ച വയ്ക്കുകയും ചെയ്ത പത്താം ക്ലാസുകാരിയായ ദളിത് പെണ്‍കുട്ടിയെ ഒരുദിവസം വഴങ്ങാത്തതിന് നടുറോഡിലിട്ട് മര്‍ദ്ദിച്ചതാണ് ഇവര്‍ പിടിയിലാകാന്‍ കാരണമായത്.
പെണ്‍കുട്ടിയെ പരിചയപ്പെടുന്നത് സഹോദരന്റെ കൂട്ടുകാര്‍ എന്ന നിലയിലാണ്. അമീര്‍ നിരന്തരം കുട്ടിയെ കാണുകയും പ്രേമാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. അങ്ങനെ പ്രണയം തുടങ്ങി. ഫെബ്രുവരി 2ന് വൈകിട്ട് ആറുമണിയോടെ കാമുകന്റെ കൂട്ടുകാരന്‍ അനൂപ് ഷാ ആസൂത്രിതമായി കുട്ടിയെ ഫോണില്‍ വിളിച്ചു. സഹോദരന്‍ കല്ലമ്പലത്ത് മദ്യപിച്ച് നില്‍ക്കുന്നു എന്നും കുട്ടി വിളിച്ചാലേ വരൂ എന്നാണ് പറയുന്നതെന്നും അറിയിച്ചു. ഇതുകേട്ട് കല്ലമ്പലത്തെ സൂപ്പര്‍മാര്‍ക്കറ്റിനു സമീപം കുട്ടി എത്തിയപ്പോള്‍ അവിടെ ഓട്ടോയുമായി അമീറും അനൂപ് ഷായും കാത്തു നില്‍ക്കുകയായിരുന്നു. അനൂപ് ഷാ കുട്ടിയെ ബലമായി പിടിച്ച് ഓട്ടോയില്‍ കയറ്റി. ഓട്ടോ ഓടിച്ചിരുന്നത് കാമുകനായിരുന്നതിനാല്‍ അവള്‍ വലുതായി പ്രതികരിച്ചില്ല.
ഓട്ടോ പോയത് വെള്ളൂര്‍ക്കോണത്തേക്കായിരുന്നു. അവിടെ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിറുത്തി കുട്ടിയെ കാമുകന്‍ പീഡിപ്പിക്കുകയായിരുന്നു. അനൂപ് ഷാ ഇത് മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് അനൂപ് ഷാ പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ അമീര്‍ മൊബൈലില്‍ പകര്‍ത്തി. സംഭവം പുറത്തു പറഞ്ഞാല്‍ ഇത് പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. അടുത്ത ദിവസം അമീര്‍ സാന്ത്വനിപ്പിച്ച് കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വീട്ടില്‍ ആരും ഇല്ലായിരുന്നു. പീഡിപ്പിക്കാനൊരുങ്ങിയപ്പോള്‍ വിസമ്മതിച്ച കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി മയക്കി. അതിന് ശേഷമായിരുന്നു അന്ന് പീഡനം. അമീറിനെ കൂടാതെ മറ്റ് രണ്ടു പേര്‍കൂടി കുട്ടിയെ പീഡിപ്പിച്ചു. ഇവരില്‍ നിന്ന് അമീര്‍ പണം വാങ്ങുന്നത് മയക്കത്തിലായിരുന്നെങ്കിലും കുട്ടി കണ്ടിരുന്നതായി പൊലീസിനോട് പറഞ്ഞു.
പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മദ്യവും കഞ്ചാവും നല്‍കി പലര്‍ക്കു കാഴ്ച വച്ച് അമീറും അനൂപ് ഷായും ഇതൊരു ബിസിനസാക്കി മാറ്റി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗങ്ങളായ ഇവര്‍ ആര്‍ഭാടമായി ജീവിക്കുന്നതിന് കഞ്ചാവു കച്ചവടവും ചെയ്തിരുന്നു. ഇടവ മാന്തറ ഷംനാദില്‍ നിന്ന് കഞ്ചാവ് വാങ്ങിയ വകയില്‍ പണത്തിനു പകരം ഈ പെണ്‍കുട്ടിയെ കാഴ്ച വയ്ക്കുക പതിവായിരുന്നു. രണ്ടുമാസത്തിനുള്ളില്‍ ഈ ദളിത് പെണ്‍കുട്ടിയെ ഇത്തരത്തില്‍ പലര്‍ക്കും കാഴ്ചവച്ചു. പെണ്‍കുട്ടി സഹകരിക്കാതിരുന്നാല്‍ മര്‍ദ്ദിക്കുക പതിവായിരുന്നു. അവശയാകുന്ന കുട്ടിയെ നിര്‍ബന്ധിച്ച് മദ്യവും കഞ്ചാവും നല്‍കി മയക്കി ശരീരത്തില്‍ സിഗററ്റ് കുത്തിയണച്ച് തീപ്പൊള്ളലേല്പിക്കുന്നതും പതിവാണെന്ന് പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.
മാര്‍ച്ച് 30ന് കുട്ടിയെ ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റി പാരിപ്പള്ളിയില്‍ എത്തിക്കുകയായിരുന്നു. പ്ലാവിന്മൂട് ജംഗ്ഷനില്‍വച്ച് മൂന്നു യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ശരീര സുഖമില്ലെന്നും ഉപദ്രവിക്കരുതെന്നും കുട്ടി കേണപക്ഷിച്ചപ്പോള്‍ യുവാക്കള്‍ മുങ്ങി. അനൂപ് ഷായും അമീറും കുപിതരായി. അവര്‍ കുട്ടിയെ ഓട്ടോയില്‍ നിന്നും പിടിച്ചിറക്കി നടുറോഡിലിട്ട് മര്‍ദ്ദിച്ചു. ഇതു കണ്ട നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അമീറും അനൂപ് ഷായും കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഓട്ടോയുമായി സ്ഥലം വിട്ടു. ഇതോടെയാണ് പീഡനത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
അയിരൂര്‍ കിഴക്കേപ്പുറം ബിജു മന്‍സിലില്‍ കുക്കു എന്നു വിളിക്കുന്ന അനൂപ് ഷാ (21), ചെമ്മരുതി വടശേരിക്കോണം നിഹാസ് മന്‍സിലില്‍ അക്രു എന്നു വിളിക്കുന്ന ഷഹനാസ് (19), വര്‍ക്കല തൊടുവേ പുതുവല്‍പുത്തന്‍ വീട്ടില്‍ സല്‍മാന്‍ (19), അയിരൂര്‍ ഇലകമണ്‍ ഫാത്തിമാ മന്‍സിലില്‍ കണ്ണന്‍ എന്നു വിളിക്കുന്ന സഹീദ് (21), ചെമ്മരുതി ചാവര്‍കോട് ഗുലാബ് വീട്ടി. സൂരത് (32), ചെമ്മരുതി ചാവര്‍കോട് ലൈലാ മന്‍സിലില്‍ കുട്ടു എന്നു വിളിക്കുന്ന അല്‍അമീന്‍ (23), ഇടവ കൊച്ചു തൊടിയില്‍ ഷംനാദ് മന്‍സിലില്‍ കിട്ടു എന്നു വിളിക്കുന്ന ഷംനാദ് (21), അയിരൂര്‍ ഇലകമണ്‍ വട്ടവിള വീട്ടില്‍ മക്കു എന്നു വിളിക്കുന്ന സജിന്‍ (26), പൂതക്കുളം കലക്കോട് ഷംനാ മന്‍സിലില്‍ സുമീര്‍ (23) എന്നിവരാണ് ഈ കേസില്‍ അനൂപിന് പുറമേ പിടിയിലായത്.