ഒൻപതാം ക്ലാസുകാരിയെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത് കേസിൽ 10 പേരെ പോലീസ് പ്രതി ചേർത്തു. പ്രതികൾ നിരീക്ഷണത്തിലാണെന്നും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.
സ്‌കൂളിന് സമീപത്ത് ഡ്രഗ് ഡീലർമാരെത്തി ലഹരി സാധനം കൈമാറുന്നുണ്ടെന്ന വിവരവും പെൺകുട്ടി പൊലീസിന് നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തുക്കളാണ് പ്രതികൾ.
കഴിഞ്ഞ ദിവസമാണ് ഒമ്പതാംക്ലാസ്സുകാരിയുടെ വെളിപ്പെടുത്തൽ പുറത്ത് വരുന്നത്. മൂന്നുവർഷമായി ലഹരിസംഘത്തിന്റെ വലയിലാണ് പെൺകുട്ടി. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ കൈയിൽ ബ്ലൈഡ് കൊണ്ട് വരഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാവ് കാര്യങ്ങൾ തിരക്കുമ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്.
കുട്ടി സ്‌കൂളിൽ പോയപ്പോൾ മാതാവ് പിന്തുടർന്നപ്പോഴാണ് പല അപരിചിതരുമായും കുട്ടി സംസാരിക്കുന്നത് കണ്ടത്. തുടർന്ന് ഇക്കാര്യം സ്‌കൂൾ മാനേജ്‌മെന്റിനെ അറിയിച്ചു.
പലപ്പോഴും വൈകിട്ട് 6.30ന് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിപ്പോയ ശേഷം 11.30 നാണ് തിരികെയെത്തുന്നതെന്നും മാതാവ് പറയുന്നു. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പെൺകുട്ടി നൽകാറുണ്ടായിരുന്നില്ല.


