ക്രൈം ഡെസ്‌ക്
ന്യൂഡൽഹി: സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ രണ്ടു പേരടക്കം പൊലീസ് സേനയിലെ 30 പേർക്ക് ഐ.എസ് അടക്കമുള്ള മത തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നു സൂചന. സംസ്ഥാന പൊലീസിലെ ഉന്നതനായ ഉദ്യോഗസ്ഥനെയടക്കം സംശയത്തിന്റെ മുൾ മുനയിൽ നിർത്തുന്നതാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്.
ഐ.എസിലേയ്ക്കു കേരളത്തിൽ നിന്നു പെൺകുട്ടികളെ അടക്കം റിക്രൂട്ട് ചെയ്യുന്ന സംഘടനയുടെ വിവിധ മേഖലകളിൽ സാമ്പത്തികം അടക്കമുള്ള സഹായങ്ങൾ ചെയ്തു നൽകുന്നതിനു പിന്നിൽ സംസ്ഥാന പൊലീസിലെ ഉന്നതനായ ഉദ്യോഗസ്ഥനും പങ്കാളികയാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംസ്ഥാന പൊലീസിലെ മുപ്പതിലേറെ ഉദ്യോഗസ്ഥർക്ക് കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഈ മുസ്ലീം സംഘടനയുമായി ബന്ധമുണ്ടെന്ന സൂചനയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന നൽകിയ രഹസ്യ റിപ്പോർട്ടിൽ രഹസ്യാന്വേഷണ വിഭാഗം പുറത്തു വിടുന്നത്.
കേരളത്തിലെ ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥനു മലപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണമാഫിയ സംഘവുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ സർവീസിൽ പ്രവർത്തിക്കുന്ന ഈ പൊലീസുകാർ നേരിട്ട് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ടോ എന്ന രഹസ്യനിരീക്ഷണത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. ഇത്തരത്തിൽ കേരളത്തിലെ ഐ.എസ് ബന്ധമുള്ള സംഘടനയുമായി ബന്ധപ്പെടുന്ന പൊലീസുകാരുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനൊപ്പം ഐ.എസിനു ഫണ്ട് എത്തിക്കുന്ന സ്വർണം അടക്കമുള്ള കള്ളക്കടത്തുകാരെ തടയുന്നതിനും പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കിയും ആഭ്യന്തരവകുപ്പിനു രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ചിട്ടുണ്ട്.


