![](https://dailyindianherald.com/wp-content/uploads/2016/03/adoor-prakash.jpg)
തിരുവനന്തപുരം:റബര്‍ മരം പാല് അവസാനിക്കാറാകുമ്പോള്‍ കടും വെട്ട് നടത്തും,തലങ്ങും വിലങ്ങും വെട്ടി പാല് മുഴുവന്‍ ഊറ്റിയെടുത്ത് പിന്നെ തടി വെട്ടി വില്‍ക്കും.യുഡിഎഫും അടൂര്‍ പ്രകാശും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്.കുമരകം മെത്രാന്‍ കായല്‍ ഉള്‍പ്പെടെ 425 ഏക്കല്‍ നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കി റവന്യുവകുപ്പ് ഉത്തരവിറക്കി. കുമരകത്ത് റക്കിന്‍ഡോ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമറ്റഡ് കമ്പനിയുടെ കീഴില്‍ ടൂറിസം പദ്ധതിക്കായ 378 ഏക്കര്‍ നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കുന്നതാണ് ഒരു ഉത്തരവ്. എറണാകുളത്തെ കടമക്കുടിയില്‍ 47 ഏക്കര്‍ സ്ഥലം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മ്മിക്കാനും നികത്താന്‍ നീക്കമുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് ഇത്തരത്തിലുള്ള ഒരു ഉത്തരവ് പുറപ്പെടുവിച്ചതിലുള്ള അസംതൃപ്തി കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ മന്ത്രി അടൂര്‍ പ്രകാശിനെ അറിയിച്ചു.
അതിനിടെ കോട്ടയത്തും കൊച്ചിയിലുമായി 425 ഏക്കര്‍ നിലം നികത്താന്‍ അനുമതി നല്‍കിയതിനെ കുറിച്ച് അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഈ വിഷയം കെപിസിസി പ്രസിഡന്റ് വി എം.സുധീരന്‍ തന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. പരിശോധിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്തിന് മുന്പ് നിരവധി ഫയലുകള്‍ തന്റെ മുന്നില്‍ വന്നിട്ടുണ്ട്. എന്നാല്‍, അതെല്ലാം ഓര്‍മയില്‍ ഉണ്ടാവണമെന്നില്ല. ഇത്തരമൊരു ഫയലില്‍ താന്‍ ഒപ്പിട്ടതായി കൃത്യമായ വിവരമില്ല. ഇനി അഥവാ അങ്ങനെ അനുമതി കൊടുത്തിട്ടുണ്ടെങ്കില്‍ ചെയ്തു എന്നു തന്നെ പറയും. അതിന് തനിക്ക് മടിയില്ലെന്നും മന്ത്രി വിശദീകരിച്ചു.
താല്‍ക്കാലിക ജീവനക്കാരുടെ സ്ഥലമാറ്റം ഉള്‍പ്പെടെ നിലം നികത്തിലിലും കള്ളക്കളികള്‍ സര്‍ക്കാരിന്റെ അവസാന നാളില്‍ നടന്നുവെന്നാണ് സൂചന. ഇത് തന്നെയാണ് മെത്രാന്‍ കായല്‍ നികത്തിലിലേക്കും കാര്യങ്ങള്‍ എത്തിച്ചത്. മന്ത്രിസഭയാണ് വിഷയത്തിന് അനുമതി നല്‍കിയത്. എന്നിട്ടും അറിയില്ലെന്നാണ് റവന്യൂമന്ത്രി പറയുന്നതെന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നിരവധി ഫയലുകള്‍ എത്തിയെന്നത് കൂട്ടിച്ചേര്‍ക്കുമ്പോള്‍ തന്നെ അനധികൃതമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലതും ചെയ്തുവെന്ന് വ്യക്തമാവുക കൂടിയാണ്. കെപിസിസി പ്രസിഡന്റിന്റെ ശക്തമായ ഇടപെടലുള്ളതിനാല്‍ ഇടപാട് റദ്ദാക്കേണ്ടി വരുമെന്നാണ് സൂചന.
മെത്രാന്‍ കായലില്‍ നിലം നികത്തി സ്വകാര്യ ടൂറിസം പദ്ധതി നടപ്പാക്കുന്നകതിനാണ് നീക്കം. 2007ന് മുമ്പ് ഇവിടെ കൃഷിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിലം നികത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കടമക്കുടിയിലെ 47 ഏക്കര്‍ നിലം നികത്തിയ ശേഷം അവിടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തിക്കൊണ്ടാണ് റവന്യൂ വകുപ്പ് നിലം നികത്തലിന് അംഗീകാരം നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്നേ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് തീരുമാനിച്ചത്. ഇതു സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി.
നെല്‍വയല്‍ നീര്‍ത്തട നിയമമനുസരിച്ച് പൊതു ആവശ്യങ്ങള്‍ക്കായി മാത്രമാണ് വയലുകളോ നീര്‍ത്തടങ്ങളോ നികത്താന്‍ സര്‍ക്കാരിന് ഉത്തരവിടാന്‍ സാധിക്കുകയുള്ളൂ. ഇത് മറികടന്നാണ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി നിലം നികത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇത്തരം വിഷയങ്ങള്‍ കെപിസിസിയുമായി ആലോചിക്കണമെന്ന് സുധീരന്‍ നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിരുന്നു. അതാണ് നടക്കാതെ പോയത്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ കരുതലോടെ റവന്യൂമന്ത്രി പ്രതികരിച്ചത്. സമാനമായ നിരവധി ഫയലുകള്‍ റവന്യൂവകുപ്പ് അടുത്ത കാലത്ത് ഒപ്പിട്ടതായാണ് സൂചന.
തരിശു രഹിത കുട്ടനാട്’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കൊണ്ട് മെത്രാന്‍ കായലില്‍ കൃഷി ചെയ്യുണമെന്നു അതിനു തയ്യാറായിട്ടുള്ള കര്‍ഷകര്‍ക്ക് നിലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കര്‍ സ്വീകരിക്കണമെന്നും കര്‍ഷക കൂട്ടായ്മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കുമരകം നേച്ചര്‍ ക്ലബ്ബും , കേരള ശാസ്ത്ര സാഹിത്യ പരിഷത്തും, മെത്രാന്‍ കായല്‍ സംരക്ഷണ പ്രക്ഷോഭ സമിതിയും സംയുക്തമായി കായല്‍ സംരക്ഷണത്തിന് മുന്നോട്ട് വരികയും ചെയ്തിരുന്നു. ഇതിനിടെയാായിരുന്നു സര്‍ക്കാര്‍ പുതിയ നീക്കം നടത്തിയത്.
നെല്‍വയല്‍നീര്‍ത്തട സംരക്ഷണ നിയമം2008 ഭേദഗതി ചെയ്തത് ഭൂ മാഫിയകളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ നിയമവിധേയമാക്കാനുള്ള എല്ലാനടപടികളില്‍ നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങുക, മെത്രാന്‍ കായല്‍ കൃഷി ചെയ്യുക. കൃഷിചെയ്യാന്‍ താല്‍പ്പര്യപ്പെട്ടു നില്‍ക്കുന്ന കര്‍ഷകര്‍ക്ക് മെത്രാന്‍ കായല്‍, പൊന്നാടന്‍ കായല്‍ മുതലായ തരിശിട്ടിരിക്കുന്ന പാടശേഖരങ്ങള്‍, കൃഷി ചെയ്യുന്നതിനു ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുക എന്നിവയാണ് കര്‍ഷകരുടെ ആവശ്യം. കെപിസിസി അധ്യക്ഷന്‍ സുധീരനും ഇതേ നിലപാട് കാരനാണ്. ഇതിനിടെയാണ് കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാതെ റവന്യൂമന്ത്രി തീരുമാനം എടുത്തത്.
മെത്രാന്‍ കായല്‍ ഉള്‍പ്പെടെ കുട്ടനാട്ടില്‍ അങ്ങോളമിങ്ങോളം വന്‍തോതില്‍ തരിശിട്ടിരിക്കുന്ന പാടശേഖരങ്ങളുടെ നിലവിലെ ഉടമകളുടെ പ്രസ്തുത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാണ്.