അതിരപ്പള്ളി പദ്ധതിയുടെ പ്രാരംഭ നിർമ്മാണ പ്രർത്തനങ്ങൾ ആരംഭിച്ചു. കെഎസ്ഇബിയുടെ സ്ഥലത്ത് ട്രാൻസ്ഫോർമർ സ്ഥാപിച്ചു. സ്ഥലത്ത് വൈദ്യുതി ലൈനും വലിച്ചിട്ടുണ്ട്.
അതീവ രഹസ്യമായിട്ടാണ് നീക്കങ്ങൾ എന്നാണ് സൂചന. അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കഴിഞ്ഞ ദിവസം എംഎം മണി മന്ത്രിസഭയെ അറിയിച്ചിരുന്നു.
പദ്ധതിയുടെ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സർക്കാർ അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി കാലാവധി ജൂലൈ 18ന് അവസാനിക്കുമായിരുന്നു. അനുമതി നഷ്ടമാകാതിരിക്കാൻ ഇതിന് മുമ്പ് തന്നെ നിർമ്മാണം ആരംഭിച്ചെന്നാണ് സൂചന.
അണക്കെട്ട് നിർമ്മിച്ചാൽ മുങ്ങിപ്പോകുന്ന വനത്തിന് പകരം വനം വച്ച് പിടിപ്പിക്കുന്നതിനായി നഷ്ടപരിഹാര തുകയായി അഞ്ച് കോടി രൂപ വനംവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും സൂചനകളുണ്ട്.
മുന്നണിക്കുള്ളിൽ നിന്ന് സിപിഐയും പുറത്തു നിന്ന് പ്രതിപക്ഷവും പരിസ്ഥിതി പ്രവർത്തകരും സ്ഥലത്തെ ആദിവാസികളും പദ്ധതിയെ എതിർക്കുന്നതിനിടെയാണ് പ്രാരംഭ നിർമ്മാണം ആരംഭിച്ചത്.


