ക്രൈം ഡെസ്‌ക്
കൊച്ചി: പ്രണയക്കെണിയിൽ പെൺകുട്ടികളെ പെടുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും, ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ സൈറ്റുകളിൽ വിൽക്കുകയും ചെയ്യുന്ന യുവാവ് പൊലീസിന്റെ പിടിയിലായി. 22 വയസിനിടെ മുപ്പതിലേറെ പെൺകുട്ടികളെയാണ് ഇയാൾ കെണിയിൽ കുടുക്കിയിരുന്നത്. ഇയാളുടെ കെണിയിൽ കുടുങ്ങുന്ന പെൺകുട്ടികളുടെ വീഡിയോകൾ ഇയാൾ പോൺസൈറ്റുകൾക്കു വിറ്റിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 16ഉം 19ഉം വയസ്സുള്ള പെൺകുട്ടികളുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്. പ്രണയം നടിച്ച് ലൈംഗിക ചൂഷണം നടത്തി നിരവധി പെൺകുട്ടികളെ വഞ്ചിച്ച കഥകൾ പുറത്തു വന്നത്. ബത്തേരി സിഐ എംഡി സുനിലിന്റെ നേതൃത്വത്തിലാണ് പ്രതി അഭിനോഷിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ 19കാരിയെ നാലു വർഷമായി പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ഒരു കല്ല്യാണ വീട്ടിൽ വെച്ചുള്ള പരിചയമാണ് പ്രണയത്തിലെത്തിയത്. തുടർന്ന് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ ഫോട്ടോയായും വീഡിയോയായും പകർത്തുകയും ചെയ്തു. പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു. ഒരു തവണ പെൺകുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചിട്ടുണ്ട്.
ഇതിനിടെയായിരുന്നു 16കാരിയെയും പ്രണയം പറഞ്ഞ് വലയിലാക്കിയത്. ഈ പെൺകുട്ടിയെയും ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു. എന്നാൽ ഫോണിൽ പരിചയമുള്ള പെൺകുട്ടിയുടെ ഫോട്ടോ കണ്ടതോടെ പിന്മാറി. പിന്നീട് വിവരം 19കാരിയെ അറിയിക്കുകയും ചെയ്തതോടെയാണ് ചതി മനസ്സിലായത്. ഇതിനിടെ മറ്റൊരു പെൺകുട്ടിയുമായി അഭിനോഷ് ബന്ധത്തിലായതും ഇവർ അറിഞ്ഞു. തുടർന്ന് വീട്ടുകാരെ അറിയിക്കുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. ആഡംബര വാഹനങ്ങളിലെത്തിയാണ് ഇയാൾ പെൺകുട്ടികളെ വലയിലാക്കിയിരുന്നത്.


