കൊച്ചി: പോലീസ് കസ്റ്റഡിയിൽ പ്രതി മരിച്ചു .വീട് കയറി ആക്രമിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത യുവാവ് ആണ് കസ്റ്റഡിയിൽ മരിച്ചത് . ശ്രീജിത് എന്ന യുവാവാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പോലീസ് മർദിച്ചതായി പരാതി ഉയർന്നിരുന്നു.
വരാപ്പുഴ ദേവസ്വംപാടം കുളന്പുകണ്ടം ചിട്ടിത്തറ വീട്ടിൽ വാസുദേവൻ (54) ആണ് വീട് കയറി ആക്രമിച്ചതിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.
മത്സ്യതൊഴിലാളിയായ വാസുദേവന്‍റെ അനുജൻ ദിവാകരനും സമീപവാസിയായ സുമേഷ് എന്ന യുവാവുമായി കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിക്കാനായി വാസുദേവനും ദിവാകരനും വാസുദേവന്‍റെ മകൻ വിനീഷും കൂടി സുമേഷിന്‍റെ വീട്ടിൽ ചെന്നു. ഈ സമയത്ത് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്നു നടന്ന അടിപിടിയിൽ സുമേഷിന്‍റെ കൈയ്ക്ക് പരിക്കുപറ്റുകയും ചെയ്തിരുന്നു.
പിന്നീട് ഉച്ചയോടെ സുമേഷും സുഹൃത്തുക്കളും ചേർന്ന് വാസുദേവന്‍റെ വീട് അടിച്ചു തകർക്കുകയായിരുന്നു. വീടിന്‍റെ ജനലുകളും വാതിലുകളും പൂർണമായും തകർത്തു. എതിർക്കാൻ ശ്രമിച്ച വാസുദേവന്‍റെ ഭാര്യ സീതയേയും മക്കളെയും അക്രമികൾ മർദിച്ചതായി പോലീസ് പറയുന്നു. അക്രമികൾ പോയശേഷം വിനീഷും സീതയും ചേർന്ന് വരാപ്പുഴ പോലീസിൽ പരാതി നൽകാൻപോയ സമയത്താണ് വാസുദേവൻ വീടിനകത്തെ മുറിയിൽ തൂങ്ങിമരിച്ചത്. ഈ കേസിലാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.


