കൊച്ചി :രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച അതിജീവിതയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിലാണ് സൈബർ പൊലീസിന്റെ നടപടി.ജാമ്യമില്ല വകുപ്പാണ് ചുമത്തിയിട്ടുള്ളത്.കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സൈബർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുലിനെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും. ബിഎൻഎസ് 75 (3) വകുപ്പ് കൂടി കൂട്ടി ചേർത്തിട്ടുണ്ട്.
അതിജീവിതയ്‌ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ നാലാം പ്രതിയാണ്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി രഞ്ജിത പുളിക്കലിനെ രണ്ട് കേസുകളിൽ പ്രതിചേർത്തു.
ഇന്ന് വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പിന്നീട് എആർ ക്യാമ്പിൽ വെച്ച് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. രാഹുൽ ഈശ്വർ ഉൾപ്പെടെ നാല് പേരുടെ യുആർഎൽ ഐഡികളാണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം.
രാഹുലിന്റെ ലാപ്‌ടോപ്പ് കസ്റ്റഡിയിലെടുത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഫോണും പരിശോധിക്കുന്നുണ്ട്. ഇന്ന് വൈകീട്ടോടെയാണ് കേസിൽ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. എ ആർ ക്യാമ്പിലെത്തിച്ച് രാഹുലിനെ ചോദ്യം ചെയ്തിരുന്നു.
കേസിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി. അഡ്വ. ദീപാ ജോസഫ് രണ്ടാം പ്രതിയുമാണ്. നാലാം പ്രതി സന്ദീപ് വാര്യരാണ് പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.










