ആക്രമിക്കപ്പെട്ട കേസില്‍ നടി ഹൈക്കോടതിയിലേക്ക്; കേസില്‍ സാക്ഷി പറയുന്നവര്‍ക്ക് നിര്‍ഭയമായി പറയാന്‍ അവസരം ഉണ്ടാകണമെന്ന് ആവശ്യം

കൊച്ചി: ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികള്‍ക്ക് നിര്‍ഭയമായി കാര്യങ്ങള്‍ തുറന്നു പറയാന്‍ വനിതാ ജഡ്ജിയെ അനുവദിച്ച് തരണമെന്ന ആവശ്യവുമായി നടി ഹൈക്കോടതിയില്‍. മഞ്ജു വാര്യര്‍,റിമി ടോമി, കാവ്യാ മാധവന്‍, രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ സാക്ഷികളായ കേസില്‍ വനിതാ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെടും.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായാല്‍ കേസ് ഹൈക്കോടതി പരിശോധിക്കും. കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കുന്നതിനു പ്രത്യേക കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ സാക്ഷികളായി നിരവധി നടികളുള്ളതിനാല്‍ വിസ്താരത്തിനു വനിതാ ജഡ്ജി തന്നെയാണ് അഭികാമ്യമെന്നു പ്രോസിക്യൂഷനും അഭിപ്രായമുണ്ട്. പല കേസുകളിലും ഇപ്രകാരം വനിതാ ജഡ്ജിമാരെ അനുവദിച്ചിട്ടുള്ളതായാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിതന്നെ കേസ് കേള്‍ക്കാനുള്ള സാഹചര്യമാണു നിലവിലുള്ളത്. മറ്റേതെങ്കിലും സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ പ്രിന്‍സിപ്പല്‍ ജഡ്ജിക്കാവും. എന്നാല്‍, പ്രത്യേക കോടതിയോ വനിതാ ജഡ്ജിയോ അനുവദിക്കാനുള്ള അധികാരം ഹൈക്കോടതിക്കാണ്.

എറണാകുളത്തെ ഏഴു സെഷന്‍സ് കോടതികളില്‍ രണ്ടിടത്ത് വനിതാ ജഡ്ജിമാരുണ്ട്. ഇവരില്‍ ഒരാള്‍ കേസ് കേള്‍ക്കണമെന്നാണ് പ്രോസിക്യൂഷനും ആഗ്രഹിക്കുന്നത്. ആക്രമണത്തിന് ഇരയായ നടിക്ക് നീതി നേടിക്കൊടുക്കേണ്ടതുണ്ട്. നീതി പൂര്‍വമായ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിക്കുന്നത് ഉചിതമായിരിക്കുമെന്ന് തന്നെയാണ് പ്രോസിക്യൂഷന്റേയും നിലപാട്. നടിയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ വരുമ്പോള്‍ ഇക്കാര്യം കോടതിയെ പ്രോസിക്യൂഷന്‍ അറിയിക്കുകയും ചെയ്യും. കേസിന്റെ വിചാരണ നടപടികള്‍ നീണ്ടുപോകാതെ പൂര്‍ത്തിയാക്കണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. സാക്ഷികളെയും പ്രതികളെയും സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വിലയിരുത്തുന്നു.

വനിതാ ജഡ്ജി തന്നെ കേസ് കേള്‍ക്കണമെന്ന് ഒന്നാംപ്രതി പള്‍സര്‍ സുനിയും ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. മാര്‍ട്ടിന്‍ ഓടിച്ചിരുന്ന വണ്ടിയില്‍ താന്‍ കയറിയെങ്കിലും പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കൃത്യം നടത്തിയിട്ടില്ലെന്നാണു സുനിയുടെ പ്രധാനവാദം. നടിയുമായി തനിക്ക് അടുത്ത സൗഹൃദമാണുള്ളത്. സംഭവത്തില്‍ പങ്കുണ്ടെന്നു കാണിക്കുന്ന ശാസ്ത്രീയ പരിശോധനകളൊന്നും തനിക്കെതിരല്ലെന്നും സുനി വാദിക്കാനാണ് സാധ്യത. കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ആ നീക്കം ദിലീപ് ഉപേക്ഷിതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

Top