നായികയാക്കാം 5 നിര്‍മ്മാതാക്കള്‍ മാറിമാറി ഇഷ്ടാനുസരണം ഉപയോഗിക്കും; വെളിപ്പെടുത്തലുമായി ശ്രുതി  

ബംഗളൂരു : സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ തുറന്നടിച്ച് സോളോയിലൂടെ മലയാളത്തിലെത്തിയ കന്നഡ നടി ശ്രുതി ഹരിഹരന്‍. ഇന്ത്യാ ടുഡെ കോണ്‍ക്ലേവ് സൗത്ത് 2018 ന്റെ വേദിയില്‍ നടിയില്‍ നിന്ന് ചില നടുക്കുന്ന വെളിപ്പെടുത്തലുകളുമുണ്ടായി. ശ്രുതിയുടെ വാക്കുകള്‍ ഇങ്ങനെ, എനിക്ക് അന്ന് 18 വയസ്സേയുള്ളൂ. കന്നഡയില്‍ അരങ്ങേറാനുള്ള പ്രഥമശ്രമം നിരാശാജനകവും ഭയപ്പെടുത്തുന്നതുമായിരുന്നു. എന്നാല്‍ അതിന് മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പ്രമുഖ നിര്‍മ്മാതാവ് എന്നോട് ഫോണില്‍ പറഞ്ഞത് ഇങ്ങനെയാണ്. നായികയാക്കാം പക്ഷേ ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്. ഞങ്ങള്‍ മാറി മാറി ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും. ഞെട്ടലോടെയാണ് കേട്ടതെങ്കിലും അയാള്‍ക്ക് ഉറച്ചഭാഷയില്‍ തന്നെ ഞാന്‍ മറുപടി നല്‍കി. ചെരിപ്പിട്ടാണ് നടക്കുന്നതെന്നും കണ്‍മുന്നില്‍ വന്നാല്‍ ഊരി അടിക്കുമെന്നും പറഞ്ഞു. ഈ സംഭവത്തിന് ശേഷം തനിക്ക് കന്നഡ ഇന്‍ഡസ്ട്രിയില്‍ നിന്ന് കൂടുതല്‍ ഓഫറുകള്‍ ഉണ്ടായിട്ടുണ്ട്. പിന്നീട് യാതൊരു ദുരനുഭവവും ഉണ്ടായിട്ടില്ല. എന്നാല്‍ തമിഴിലെത്തിയപ്പോള്‍ സ്ഥിതി മാറി. സമാന സംഭവത്തില്‍ ഒരു തമിഴ് നിര്‍മ്മാതാവുമായി വഴക്കിടേണ്ടി വന്നു. അതിന് ശേഷം തമിഴില്‍ അവസരങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ശ്രുതി പറഞ്ഞു. നോ എന്ന് പറയാന്‍ സിനിമാ രംഗത്തുള്ള സ്ത്രീകള്‍ മടിക്കരുതെന്ന് ശ്രുതി ആവശ്യപ്പെട്ടു. പുരുഷന്‍മാരെ കുറ്റം പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും കാസ്റ്റിംഗ് കൗച്ചിനായി സമീപിക്കുന്നവരോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയാണ് വേണ്ടതെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

Top