കൊച്ചിയിൽ വാഹനത്തിൽ നടി ആക്രമിക്കപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ പുറത്തായെന്ന പ്രചരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഫോറൻസിക് പഠനത്തിന്‍റെ ഭാഗമായി നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വിദ്യാര്‍ഥികളെ കാണിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കൊച്ചിയിലെ പ്രമുഖ മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്.ജൂൺ അവസാന ആഴ്ചയിലാണ് ദൃശ്യങ്ങൾ വിദ്യാർഥികളെ കാണിച്ചതെന്ന് വാര്‍ത്തയില്‍ ഉണ്ടായിരുന്നു.
അന്വേഷണം അട്ടിമറിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു പ്രചരണം നടത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
സംഭവത്തിൽ പോലീസ് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. കോളേജിലെത്തി അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പ്രചാരണം വസ്തുതപരമല്ലെന്ന് വ്യക്തമായതോടെയാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
കേസിൽ ലഭ്യമായ ദൃശ്യങ്ങൾ മുദ്ര വച്ച കവറിൽ കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവയാണ് ചോർന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.
അതേസമയം കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈലും മെമ്മറി കാർഡും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനായി പോലീസ് പരക്കം പായുന്നതിനിടെയാണ് ദൃശ്യങ്ങൾ ചോർന്നു എന്ന തരത്തിൽ വാർത്തകൾ വന്നത്.
ദൃശ്യങ്ങൾ കാണിച്ചതായി വിദ്യാർഥികൾ തന്നെ വീട്ടുകാരെ അറിയിക്കുകയായിരുന്നുവെന്നാണ് വാർത്തകള്‍ വന്നത്. ഇക്കാര്യം വീട്ടുകാർ പോലീസിനെ അറിയിക്കുകയും ചെയ്തു.