ശാന്തസ്വഭാവക്കാരനും നാട്ടുകാരുടെ പ്രിയങ്കരനുമായ ആദര്‍ശ് കൊടു ക്രൂരതയ്ക്ക് മുതിര്‍ന്നതെങ്ങനെ; നാടിനെ ഞെട്ടിച്ച സംഭവത്തിന് ഉല്‍പ്രേരകമായത് ജാതീയതയോ?

കോട്ടയം: പ്രണയം നിരസിച്ചതിനാല്‍ കാമുകിയെ കോളേജ് മുറിയില്‍ ചുട്ടുകൊന്നു എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തയുടെ സത്യാവസ്ഥ ആരെയും കണ്ണീരിലാഴ്ത്തുന്നതാണ്. സ്വയം കത്തിത്തീരുകയും ചെയ്ത ആ യുവാവിനെ ഈ ക്രൂര കൃത്യത്തിലേയ്ക്ക് നയിച്ച ഘടകങ്ങള്‍ പലതാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഫിസിയോ തെറാപ്പി ക്ലാസ്സില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ പൊള്ളലേറ്റ് മരണമടഞ്ഞ ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലത്ത് ലക്ഷ്മി (21)യും കാമുകനായ ആദര്‍ശും (25) ആരായിരുന്നു ? അവര്‍ക്ക് എന്താണ് സംഭവിച്ചത്?

പ്രണയത്തിന്റെ പേരില്‍ നടന്ന ഈ ദാരുണ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള ആദര്‍ശിനെ കുറിച്ച് സുഹൃത്തുകള്‍ക്കും നാട്ടുകാര്‍ക്കും പറയാനുള്ളത് മറിച്ചുള്ള അഭിപ്രായമാണ്. നീണ്ടകര പുത്തന്‍തുറ എ.എം.സി ജംഗ്ഷനില്‍ കൈലാസ മംഗലത്ത് സുനീതന്റെയും കുമാരിയുടെയും മകനാണ് ആദര്‍ശ്. ആത്മഹത്യ ചെയ്ത ആദര്‍ശ് നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. നാട്ടിലെ പൊതുപരിപാടികളില്‍ മുന്‍ പന്തിയിലുണ്ടായിരുന്നു. യാതൊരു ദുശീലങ്ങളും ഇല്ലാത്ത ശാന്തസ്വഭാവക്കാരനായ ചെറുപ്പക്കാരന്‍ എന്നായിരുന്നു ആദര്‍ശിനെ കുറിച്ച് സുഹൃത്തുക്കള്‍ക്കും പറയാനുള്ളത്. ഇങ്ങനെ ശാന്തസ്വഭാവക്കാരനായ യുവാവിനെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് പെട്ടന്നുണ്ടായ വികാരമാകും എന്നാണ് ബന്ധുക്കളും സുഹൃത്തുകളും പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാടിനെ ഞെട്ടിച്ച ഈ സംഭവത്തില്‍ ജാതീയമായ അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതാണ് യുവാവിനെ കുടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്. താഴ്ന്ന ജാതിക്കാരനായതിനാല്‍ ലക്ഷ്മിയുമായുള്ള പ്രണയത്തെ തള്ളിക്കളയുകയായിരുന്നു അവരുടെ ബന്ധുക്കള്‍. ഇവരുവരും തമ്മില്‍ തീവ്രമായ പ്രണയത്തിലായിരുന്നു എന്നാണ് ആദര്‍ശിന്റെ വീട്ടുകാര്‍ പറയുന്നത്. ഏറെ നാളത്തെ പ്രണയത്തിനിടെ വിവാഹകാര്യം പറഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശക്തമായ എതിര്‍പ്പാണ് രേഖപ്പെടുത്തിയതെന്നാണ് ആദര്‍ശിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.

താഴ്ന്ന ജാതിക്കാരനായ യുവാവിന് ഉയര്‍ന്ന ജാതിയിലുള്ള മകളെ കെട്ടിച്ചു കൊടുക്കാന്‍ മാതാപിതാക്കള്‍ ഒരുക്കമല്ലായിരുന്നു എന്നതായിരുന്നു കാരണം. അതേസമയം ഒരുമിക്കാനുള്ള ബുദ്ധിമുട്ട് ആദര്‍ശ് മനസിലാക്കി പിന്മാറാന്‍ ഒരുങ്ങിയിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ലക്ഷ്മിയുടെ നിരന്തരമായ പ്രേരണയാലാണ് ആദര്‍ശ് പലതവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു. ഇങ്ങനെ നിരന്തരമായി വിവാഹ അഭ്യാര്‍ത്ഥ നടത്തിയപ്പോള്‍ ലക്ഷ്മിയുടെ മാതാപിതാക്കളാണ് പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നു എന്ന് കാട്ടി കായംകുളം പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസും കേസുമായി വിവാഹം കഴിക്കുന്നതിലേക്ക് ആദര്‍ശ് ഒരുക്കമായിരുന്നില്ലെന്നാണ് യുവാവിന്റെ ബന്ധുക്കള്‍ പറയുന്നത്. വിഷയം പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെ ആദര്‍ശ് പ്രണയത്തില്‍ നിന്നും പിന്മാറിയിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. പ്രണയത്തില്‍ നിന്നും മാറിനിന്ന ആദര്‍ശിന് മറ്റു വിവാഹ ആലോചനകളും തുടങ്ങി. എന്നാല്‍ വിവാഹത്തിന്റെ വക്കിലെത്തിയ ഒരു ആലോചന ലക്ഷ്മി തന്നെ മുടക്കി ആദര്‍ശിനെ പ്രണയത്തിലേക്ക് വീണ്ടും വലിച്ചടുപ്പിച്ചു എന്നാണ് വീട്ടുകാര്‍ പറയുന്നത്.

ലക്ഷ്മിയുമായുള്ള അടുപ്പത്തില്‍ വിള്ളലുണ്ടായപ്പോള്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ ആലപ്പുഴ സ്വദേശിനിയായ യുവതിയുമായി ആദര്‍ശ്ശിന്റെ വിവാഹ നിശ്ചയിക്കുകയും ചെയ്തു. ആദര്‍ശിന്റെ വിവാഹത്തെ കുറിച്ച് സുഹൃത്തുക്കളില്‍ നിന്നും അറിഞ്ഞ ലക്ഷ്മി പരിഭ്രാന്തയായെന്നും ആദര്‍ശ്ശിനെ ഫോണില്‍ ബന്ധപ്പെട്ട് നേരില്‍ കാണണം എന്നാവശ്യപ്പെട്ടുവെന്നും യുവാവിന്റെ ബന്ധുക്കള്‍ പറയുന്നു. ലക്ഷ്മിക്ക് ആദര്‍ശിനെ മറക്കാന്‍ പറ്റില്ല എന്നും വിവാഹത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടു. പിന്നീട് ആദര്‍ശിന്റെ ഫോണില്‍ നിന്നും ലക്ഷ്മി പെണ്‍കുട്ടിയെ വിളിച്ച് ഇരുവരും പ്രണയത്തിലാണെന്നും വിവാഹത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ആദര്‍ശിന്റെ വിവാഹം മുടങ്ങിയതെന്ന് ആദര്‍ശിന്റെ അപ്പച്ചി പറയുന്നു.

ഇങ്ങനെ പ്രണയത്തില്‍ നിന്നും പിന്മാറിയ യുവാവിനെ വീണ്ടും വലിച്ചടുപ്പിച്ചത് ലക്ഷ്മിയാണെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. സുജിത്, സുനിത്,അഖില്‍ എന്നിവരാണ് ആദര്‍ശിന്റെ സഹോദരങ്ങള്‍. യുവാക്കളുടെ പ്രണയത്തിന് ജാതിയുടെ വേലിക്കെട്ട് സൃഷ്ടിച്ച് നിരുത്സാഹപ്പെടുത്തിയ മാതാപിതാക്കളാണ് ദുരന്തം വരുത്തിവച്ചതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നതും. പെട്ടെന്ന് തോന്നിയ ദേഷ്യത്തിനും വികാരത്തിനും അടിമപ്പെട്ടാകും ക്രൂരമായ ചിന്താഗതിയിലേക്ക് പോയതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

ഇന്നലെ സപ്ലിമെന്ററി പരീക്ഷയ്ക്കായി ക്യാംപസില്‍ എത്തിയ ആദര്‍ശ് പെണ്‍കുട്ടിയോടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പെണ്‍കുട്ടി താല്പര്യമില്ലെന്ന് അറിയിച്ചതോടെ പുറത്ത് പോയ യുവാവ് ചാലുകുന്നിലെ പമ്പില്‍ നിന്നും പെട്രോളുമായി മടങ്ങിയെത്തി യുവതിയെ ആക്രമിക്കുകയായിരുന്നു. പഠനത്തിലും പാഠ്യേതര വിഷയത്തിലും മിടുക്കിയായിരുന്നു ലക്ഷ്മി. എസ്.എസ്.എല്‍.സിക്കും +2വിനും നല്ല മാര്‍ക്കു നേടി വിജയിച്ചിരുന്നു.തുടര്‍ന്നാണ് കോട്ടയം എസ്.എം.ഇല്‍ ഇഷ്ട വിഷയമായ ഫിസിയോ തെറാപ്പി കോഴ്സിന് ചേര്‍ന്നത്.

ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്ന ലക്ഷ്മി കാഞ്ഞൂര്‍ ദേവീക്ഷേത്രത്തിലെ കോലം ഉത്സവത്തിനോടനുബന്ധിച്ചാണ് ഏറ്റവും ഒടുവില്‍ വീട്ടില്‍ വന്നു പോയത്.പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലായിരുന്നു ലക്ഷ്മി. പൊതുവേ ശാന്തയും സ്നേഹപൂര്‍വമായ പെരുമാറ്റത്തിനുടമയുമായ ശ്രീലക്ഷ്മിയുടെ വേര്‍പാട് സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ണീരിലാഴ്ത്തി.
ലക്ഷ്മിയുടെ പിതാവ് കൃഷ്ണകുമാര്‍ എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിക്സ് വകുപ്പില്‍ അഡീഷണല്‍ സ്റ്റാറ്റിക്സ് ഓഫീസറാണ്. മാതാവ് ഉഷാറാണി ഹരിപ്പാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപികയാണ്. ഏക സഹോദരന്‍ ശങ്കരനാരായണന്‍ ഹരിപ്പാട് ഗവ.ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ +2 വിദ്യാര്‍ത്ഥിയാണ്.

Top