അനന്തുവിന്റെ കൊലപാതകത്തിന് മുന്‍പ് പ്രതികളുടെ പിറന്നാള്‍ ആഘോഷം

കരമന സ്വദേശി അനന്തു ഗിരീഷിന്റെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകം നടത്തിയ സ്ഥലത്ത് വച്ച് മുഖ്യപ്രതികളിലൊരാളുടെ ജന്‍മദിനാഘോഷം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇന്നലെ ഒന്നരയ്ക്ക് കാട്ടിനുള്ളില്‍ നടത്തിയ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടുമുന്‍പാണ് ഈ ആഘോഷങ്ങള്‍ നടത്തിയിരിക്കുന്നത്. കൊല നടത്തി അനന്തുവിന്റെ മൃതദേഹം ഉപേക്ഷിച്ചതും കാട്ടിനുള്ളിലെ ഇതേ ഇടത്താണ്. ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

ഈ ആഘോഷം നടക്കുന്നത് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ്. പ്രതികള്‍ ഈ പ്രദേശത്ത് ഇരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നുവെന്നും ശല്യമുണ്ടാക്കുന്നുവെന്നും നേരത്തെ നാട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയിരുന്നതാണ്. ഇതേ ഇടത്തിരുന്ന് പ്രതികള്‍ ആഘോഷം നടത്തുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഷര്‍ട്ടിടാതെ ചുവന്ന തോര്‍ത്തുടുത്ത് നില്‍ക്കുന്നയാളാണ് മുഖ്യപ്രതികളിലൊരാളായ അനീഷ്. ബാക്കിയുള്ളവരില്‍ എത്ര പേര്‍ കൊലപാതകത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഈ ആഘോഷത്തില്‍ പങ്കെടുത്തവരിലേക്ക് എല്ലാവരിലേക്കും അന്വേഷണം നീളും. സംഭവത്തില്‍ ബാലു, റോഷന്‍ എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതികളില്‍ രണ്ടുപേര്‍ ഇതിനോടകം ചെന്നൈയിലേക്ക് കടന്നതായും സൂചനയുണ്ട്. കൊച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായി പൊലീസ് പറയുന്നത്. കൈയാങ്കളിക്കിടെ നീറമണ്‍കര സ്വദേശികളായ പ്രതികളുടെ സുഹൃത്തിന് മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കാന്‍ രണ്ട് ദിവസമായി അനന്തു ഗിരീഷിന്റെ യാത്രകള്‍ അക്രമിസംഘം നിരീക്ഷിച്ച് മനസിലാക്കി ഇന്നലെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു.

ദേശീയപാതയില്‍ നീറമണ്‍കരയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുവന്ന് മൃഗീയമായി മര്‍ദ്ദിച്ചാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ അനന്തുവിന്റെ രണ്ട് കൈ ഞരമ്പുകളും മുറിച്ചു. കണ്ണുകളില്‍ സിഗരറ്റ് വച്ച് പൊള്ളിച്ചു. അനന്തുവിന്റെ തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള 5 പരിക്കുകളാണ് ഉള്ളത്. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. ദേഹമാസകലമുണ്ടായ മുറിവുകളാണ് അനന്തുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അനന്തുവിനെ ഒരു മണിക്കൂറോളം ഭിത്തിയില്‍ ചേര്‍ത്തുവച്ച മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിട്ടുള്ളത്.

Top