അഴിമതിക്കെതിരായ പോരാട്ടത്തില്‍ ജേക്കബ് തോമസിന് മുഖ്യമന്ത്രിയുടെ പരസ്യ പിന്തുണ

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ശീതസമരം മുറുകുന്നതിനിടെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പരസ്യമായി പിന്തുണ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ നയങ്ങള്‍ക്കാണ് മുഖ്യമന്ത്രി തുറന്ന പിന്തുണ അറിയിച്ചിരുക്കുന്നത്. ജേക്കബ് തോമസിനെതിരായ സിബിഐ നടപടി സ്വാഭാവികമല്ല. ചില അധികാര കേന്ദ്രങ്ങളാണ് ഇതിന് പിന്നില്‍. ജേക്കബ് തോമസ് തുടരുന്നതില്‍ ഇവര്‍ക്ക് എതിര്‍പ്പാണ്. പുകച്ച് പുറത്തുചാടിക്കാനാണ് ശ്രമം. വിജിലന്‍സ് ഡയറക്ടര്‍ അനധികൃതമായി എന്തെങ്കിലും ചെയ്തുവെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

തന്റെ ഫ്ളാറ്റില്‍ റെയ്ഡ് നടത്തിയ വിജിലന്‍സ് നടപടിക്കെതിരെ ധനകാര്യ അഡിഷണല്‍ ചീഫ്സെക്രട്ടറി കെഎം എബ്രഹാം നല്‍കിയ പരാതിയില്‍ ജേക്കബ് തോമസിനോട് വിശദീകരണം തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. റെയ്ഡില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റി. പരാതി ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജേക്കബ് തോമസ് സ്ഥാനത്തിന് ചേരാത്ത പ്രവൃത്തികളൊന്നും ചെയ്യുന്നില്ല. അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന ശക്തികളുണ്ട്. സര്‍ക്കാര്‍ ദുസ്വാധീനങ്ങള്‍ക്ക് വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കെഎം എബ്രഹാമിന്റെ പരാതി ഉപക്ഷേപമായി സഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാനത്ത് ഐഎഎസ്ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരടിക്കുകയാണ്. അഴിമതിക്കെതിരായ നടപടി കിടമത്സരത്തിന് ഇടയാക്കരുത്. ഉദ്യോഗസ്ഥര്‍ക്ക് മീഡിയ മാനിയയാണോ എന്നും ചെന്നിത്തല ചോദിച്ചു.

തന്റെ ഫ്ലാറ്റില്‍ നടന്ന വിജിലന്‍സ് റെയ്ഡിനെതിരെ ധനകാര്യ സെക്രട്ടറി കെ.എം. എബ്രഹാം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. പ്രതികാര മനോഭാവത്തോടെ ജേക്കബ് തോമസ് പെരുമാറുന്നുവെന്നാണ് പരാതിയിലെ ആരോപണം. വിജലിന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നീക്കം തന്നെ ഭയപ്പെടുത്താനാണ്. വാറന്റില്ലാതെയാണ് വീട്ടില്‍ പരിശോധന നടത്തിയത്. ജേക്കബ് തോമസിനെതിരായ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കെ.എം.എബ്രഹാം പരാതിയില്‍ പറയുന്നു.

അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ ഫ്ളാറ്റിലാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്. കെ.എം. എബ്രഹാം അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്നു കോടതിയില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധന സമയത്ത് കെ.എം എബ്രഹാമിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫ്ളാറ്റിന്റെ വിസ്തീര്‍ണം അളക്കുകയും മറ്റ് വിവരങ്ങള്‍ വിജിലന്‍സ് ശേഖരിക്കുകയും ചെയ്തു. എന്നാല്‍ കെ.എം. എബ്രഹാമിന്റെ ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്നും കെട്ടിടത്തിന്റെ അളവ് എടുത്തതേയുള്ളു എന്നാണ് വിജിലന്‍സ് നിലപാട്.

Top