ഇന്റർനാഷണൽ ഡെസ്‌ക്
സോൾ: യുദ്ധം ആസന്നമെന്ന ഭീഷണി ശക്തമാക്കി ഉത്തരകൊറിയൻ ആകാശത്ത് യുദ്ധവിമാനം പറത്തി അമേരിക്കൻ ഭീഷണി. അമേരിക്കൻ ഭീഷണിയ്ക്ക് അതേ ഭാഷയിൽ തന്നെ ആയുധം തയ്യാറാക്കി കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും രംഗത്ത് എത്തിയതോടെയാണ് ഏഷ്യൻ ഉപഭൂഗണ്ഡവും യുദ്ധത്തിനു വേദിയാകുമെന്ന സൂചന ശക്തമായത്
കഴിഞ്ഞ ദിവസം അമേരിക്ക നടത്തിയ സൈനിക അഭ്യാസത്തിനിടെയാണ് ഉത്തരകൊറിയൻ തീരത്തിനു മുകളിലൂടെ അതിവേഗം വിമാനം പറത്തിയത്. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള യുദ്ധവിമാനമാണ് അമേരിക്ക കൊറിയൻ ആകാശത്ത് ഭീഷണി മുഴക്കി പറത്തിയിരുന്നത്. ഉത്തരകൊറിയയുടെ കിഴക്കൻതീരത്തിനടുത്തുകൂടി ബോംബർ വിമാനങ്ങൾ പറത്തിയായിരുന്നു യുഎസ് പ്രതികരണം. കിങ് ജോങ് ഉന്നിന്റെ ഭീഷണികൾക്കുള്ള മറുപടിയാണ് ബോംബർവിമാനങ്ങളുടെ പറക്കലെന്ന് അമേരിക്ക പറഞ്ഞു. ആദ്യമായാണ് കൊറിയൻ സൈനികവൽക്കരിക്കപ്പെട്ട മേഖലയ്ക്കടുത്തുകൂടി ഏതെങ്കിലുമൊരു അമേരിക്കൻ വിമാനം പറക്കുന്നത്. കൊറിയൻ മേഖലയിൽ പ്രശ്നം രൂക്ഷമാകുമ്പോഴും നേതാക്കൻമാർ തമ്മിൽ നടക്കുന്ന വാഗ്വാദങ്ങൾക്കു കുറവില്ല.
‘ആത്മഹത്യാപരമായ ദൗത്യത്തിലാണ്’ ഡോണൾഡ് ട്രംപ് എന്നായിരുന്നു ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റീ യോങ് ഹോ യുഎന്നിൽ പറഞ്ഞത്. ട്രംപിന്റെ പ്രസ്താവനകൾ അമേരിക്കയെ ഒഴിച്ചുകൂടാനാകാത്ത ലക്ഷ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെയാണ് അമേരിക്കയ്‌ക്കെതിരെ സൈനിക വിന്യാസവുമായി കൊറിയയും തയ്യാറെടുപ്പുകൾ ആരംഭിച്ചത്. കൊറിയ സോളിലെ തങ്ങളുടെ സൈനികകേന്ദ്രത്തിൽ അമേരിക്കയെ ലക്ഷ്യമിട്ടുള്ള മിസൈലുകൾ തയ്യാറാക്കിയിട്ടുണ്ടെന്നു കിം ജോങ് ഉന്നുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഭീഷണി മുഴക്കുന്നു.


