പണ്ട് കിട്ടിയ പണി ബല്‍റാം മറന്നോ? പിണറായിയെ നരേന്ദ്രമോദിയോട് ഉപമിച്ച് തൃത്താല എംഎല്‍എയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.കരുതലോടെ സഖാക്കള്‍.

കൊച്ചി:സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനേയും നരേന്ദ്രമോദിയേയും ഉപമിച്ച് തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.2005 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഇന്ത്യയില്‍ നടന്നപ്പോള്‍ 56 ഇഞ്ച് നെഞ്ചളവുള്ള,രാജുയത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാന്‍ കഴിവുള്ള ദേശഭക്തനായ വികാസ് പുരുഷന്‍ കടന്നുവന്നു.ചായക്കടയിലിരുന്ന് ചര്‍ച്ച നടത്തുന്നു.എല്ലാം നാടിന് വേണ്ടിയല്ലെ ആയിരക്കണക്കിനാളുകളുടെ കൂട്ടക്കൊല പിന്നെ നാമെന്തിന് ഓര്‍ക്കണം?.എന്ന് പറഞ്ഞ ബല്‍റാം തൊട്ടടുത്ത വരിയിലാണ് പിണറായിയെ പരാമര്‍ശിക്കുന്നത്.ഇരട്ടച്ചങ്കുള്ള,കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാന്‍ കഴിവുള്ള,ചിരിക്കാനറിയുന്ന വിപ്ലവ നായകന്‍ കടന്നുവരുന്നു.എല്ലാം കേരളത്തിന്റെ നന്മക്ക് വേണ്ടിയല്ലെ.

 

നിരവധി രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരത്വവും ആസൂത്രിത അഴിമതികളും അടക്കമുള്ള ഭൂതകാലം പിന്നെ നാം എന്തിനോര്‍ക്കണം?ചോദ്യചിഹ്നത്തോടെ ബല്‍റാം ചോദിക്കുന്നു.പിന്നീടുള്ള വരികളില്‍ മുഴുവന്‍ പിണറായിയേയും സിപിഎമ്മിന്റെ നവകേരള മാര്‍ച്ചിനേയും പരിഹസിക്കാനാണ് തൃത്താല എംഎല്‍എ മുതിര്‍ന്നത്.മുന്‍പും പിണറായി നവകേരള മാര്‍ച്ച് നടത്തിയിട്ടുണ്ട്.അതിന് ശേഷം അദ്ധേഹത്തിന്റെ പാര്‍ട്ടിക്ക് അഞ്ച് കൊല്ലം ഭരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു.എന്തു കൊണ്ട് അപ്പോള്‍ നവകേരളം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് ബല്‍റാം പരിഹാസ രൂപേണ ചോദിക്കുന്നു.അന്ന് സൃഷ്ടിച്ച് പൂര്‍ത്തീകരിച്ച നവകേരളത്തിന്റെ രണ്ടാം എപ്പിസോഡാണോ പിണറായി സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് പരിഹാസം.എന്തായാലും പിണറായിയേയും മോദിയേയും തമ്മില്‍ താരതമ്യം ചെയ്തുള്ള വിടി ബല്‍റാമിന്റെ പോസ്റ്റ് ഇതിനകം തന്നെ വിവാദമായി കഴിഞ്ഞു.ബല്‍റാമിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് നവമാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്.
മുന്‍പ് പിണറായിയെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ വിമര്‍ശിച്ച യുവ എംഎല്‍എക്ക് സൈബര്‍ സഖാക്കള്‍ കണക്കിന് പണി കൊടുത്തിരുന്നു.കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിയായുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം പ്രതിരോധിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ രഹസ്യ ഫേയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ബല്‍റാമിന്റെ പോസ്റ്റ് ഏറെ കോളിളക്കം സൃഷ്ടിച്ചു.സിപിഎം പ്രവര്‍ത്തകര്‍ പ്രതിയായുള്ള കൊലപാതകങ്ങളുടെ ലിസ്റ്റ് തപ്പി ഗ്രൂപ്പിലെത്തിയ ബല്‍റാമിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് അന്ന് സൈബര്‍ സഖാക്കള്‍ പൊങ്കാലയിട്ടത്.ഇതോടെ തൃത്താല എംഎല്‍എ വിവാദം അവസാനിപ്പിക്കുകയായിരുന്നു.എന്തായാലും അടുത്ത ദിവസങ്ങളില്‍ തന്നെ ബല്‍റാമിന് മറുപണിയുമായി സിപിഎം പ്രവര്‍ത്തകര്‍ ഫേയ്‌സ്ബുക്കില്‍ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബല്‍റാമിന്റെ പോസ്റ്റ് ചുവടെ

2014ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌: ഇന്ത്യ

56 ഇഞ്ച്‌ നെഞ്ചളവുള്ള, രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക്‌ പരിഹരിക്കാൻ കഴിവുള്ള, ദേശഭക്തനായ വികാസ്‌ പുരുഷൻ കടന്നുവരുന്നു. ചായക്കടയിലിരുന്ന് ചർച്ച നടത്തുന്നു. എല്ലാം നാടിന്റെ നന്മക്ക്‌ വേണ്ടിയല്ലേ, ആയിരക്കണക്കിനാളുകളുടെ കൂട്ടക്കൊലയടക്കമുള്ള ഭൂതകാലം പിന്നെ നാം എന്തിനോർക്കണം?

2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌: കേരളം

ഇരട്ടച്ചങ്കുള്ള, കേരളത്തിന്റെ എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക്‌ പരിഹരിക്കാൻ കഴിവുള്ള, ചിരിക്കാനറിയാവുന്ന വിപ്ലവനായകൻ കടന്നുവരുന്നു. എൻഡോസൾഫാൻ ദുരിതബാധിതരെ ആദ്യമായി ആശ്വസിപ്പിക്കുന്നു. എല്ലാം കേരളത്തിന്റെ നന്മക്ക്‌ വേണ്ടിയല്ലേ, നിരവധി രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരത്ത്വവും ആസൂത്രിത അഴിമതികളും അടക്കമുള്ള ഭൂതകാലം പിന്നെ നാം എന്തിനോർക്കണം?

******************************

കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ പേരിനെച്ചൊല്ലി വലിയ പരിഹാസങ്ങളാണല്ലോ സൈബർ സഖാക്കൾ ചൊരിയുന്നത്‌. കോൺഗ്രസ്‌ ഭരിക്കുന്ന കേരളത്തെ ആരിൽ നിന്നാണ്‌ രക്ഷിക്കാനുള്ളത്‌ എന്നാണവരുടെ ചോദ്യം. ഫാഷിസത്തെ പുൽകാൻ വെമ്പുന്ന മട്ടിൽ കേരളീയ സമൂഹത്തിൽ ആഴത്തിൽ വേരോടുന്ന ജാതി, മത വർഗ്ഗീയതയിൽനിന്നും അസഹിഷ്ണുതയിൽ നിന്നും ഭാവികേരളത്തിന്റെ എല്ലാ വികസന സാധ്യതകളേയും മുളയിലേ നുള്ളിക്കളയുന്ന സിപിഎമ്മിന്റെ വരട്ടുതത്ത്വവാദങ്ങളിൽ നിന്നും കേരളത്തെ രക്ഷിക്കാൻ കഴിയുന്നത്‌ കോൺഗ്രസ്‌ പ്രതിനിധാനം ചെയ്യുന്ന ഭരണഘടനാ മൂല്ല്യങ്ങൾക്കും സമാശ്ലേഷിയായ വികസനകാഴ്ച്ചപ്പാടുകൾക്കുമാണ്‌ എന്നാണ്‌ കേരളരക്ഷായാത്രയുടെ രാഷ്ട്രീയ സന്ദേശം.

എന്നാൽ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന യാത്രയുടെ പേര്‌ നവകേരളയാത്ര എന്നാണെന്നത്‌ കൗതുകകരമാണ്‌. കാരണം ഇതേ പേരിൽത്തന്നെയാണ്‌ മുൻപൊരിക്കലും ഇദ്ദേഹം തന്നെ മാർച്ച്‌ നടത്തിയത്‌ എന്ന് നമുക്കോർമ്മയുണ്ട്‌. അതിനുശേഷം അഞ്ച്‌ വർഷം കേരളം ഭരിക്കാൻ അദ്ദേഹം സെക്രട്ടറിയായ പാർട്ടിക്ക്‌ അവസരം ലഭിക്കുകയും ചെയ്തു.nava അന്ന് എന്തുകൊണ്ട്‌ ഈപ്പറയുന്ന നവകേരളം സൃഷ്ടിക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. അതോ അന്ന് സൃഷ്ടിച്ച്‌ പൂർത്തീകരിച്ച നവകേരളത്തിന്റെ രണ്ടാം എപ്പിസോഡ്‌ സൃഷ്ടിക്കാനുള്ള നവ നവ കേരളയാത്രയാണോ ഇത്തവണത്തേത്‌ ! അങ്ങനെയാണെങ്കിൽ ആദ്യത്തെ നവകേരളവും ഇപ്പോൾ മുന്നോട്ടുവെക്കുന്ന നവകേരളവും തമ്മിലുള്ള വ്യത്യാസമെന്താണ്‌? അന്നത്തേതിൽ നിന്ന് ഏതെല്ലാം നയങ്ങളാണ്‌ ഇന്ന് സിപിഎം വ്യത്യാസപ്പെടുത്തിയിരിക്കുന്നത്‌? അതിന്റെ കാരണങ്ങളെന്താണ്‌? കാഴ്ച്ചപ്പാടുകൾ മാറുന്നതിനിടയിലെ ഈ കാലതാമസം മൂലം നാടിന്‌ നഷ്ടമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം കൂടി സിപിഎം ഏറ്റെടുക്കുമോ?

ഏതായാലും ഈ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ തുടക്കം കുറിച്ച്‌ പൂർത്തീകരണത്തിന്റെ വക്കിലെത്തിയിരിക്കുന്ന കൊച്ചി മെട്രോ റെയിൽ സിപിഎമ്മിന്റെ മാറിയ വികസന കാഴ്ചപ്പാടിന്റെ പ്രതീകമായി പ്രചരണബോർഡുകളിൽ അവതരിപ്പിക്കപ്പെടുന്നത്‌ ആ പാർട്ടിയുടെ തികഞ്ഞ ഗതികേടിനെയാണ്‌ സൂചിപ്പിക്കുന്നത്‌ എന്ന് പറയാതെ വയ്യ.

Top