കേരളത്തിന്‍റെ ‘ഹമാരി മലയാളം’ മാതൃക ബിബിസിയില്‍

ഏകദേശം 25 ലക്ഷത്തോളം അന്യഭാഷക്കാര്‍ തൊഴിലെടുക്കുന്ന കേരളത്തില്‍ ഭാഷാ പ്രശ്‌നത്തിന് സര്‍ക്കാര്‍ കണ്ടെത്തിയ പരിഹാരമാണ് ഹമാരി മലയാളം പദ്ധതി. കേരള സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട് കഴിഞ്ഞു. ഹമാരി മലയാളത്തെക്കുറിച്ച് ബിബിസി വാര്‍ത്തയും നല്‍കിയിരിക്കുന്നു. കേരളത്തിന്റെ ഈ പദ്ധതി രാജ്യത്തെ ഭാഷാപ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സാധിക്കുമോ എന്നതാണ് ബിബിസി പരിശോധിക്കുന്നത്. മിക്ക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഹിന്ദി ഒരു വിദേശ ഭാഷ പോലെയാണ്. അതുകൊണ്ട് തന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാനക്കാര്‍ അത്ര നല്ല രീതിയിലല്ല സ്വീകരിക്കപ്പെടുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ ക്രിമിനലുകളായാണ് പലപ്പോഴും എണ്ണപ്പെടുന്നത്. ഇവരെ കേരളസമൂഹത്തിന്റെ ഭാഗമാക്കുക എന്നതാണ് ഹമാരി മലയാളം പദ്ധതിയുടെ ലക്ഷ്യമെന്ന് സാക്ഷരതാ മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. പിഎസ് ശ്രീകല പറയുന്നു. അന്യസംസ്ഥാനക്കാര്‍ കൂടുതലുള്ള പെരുമ്പാവൂരിലാണ് പദ്ധതിയുടെ തുടക്കം. പലരും ഈ പദ്ധതിയുടെ ഭാഗമായി മലയാളം പഠിച്ച് വരുന്നു.അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ദൈനംദിന ജീവിതത്തില്‍ സഹായകമാവുന്ന തരത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും സമൂഹത്തില്‍ നിന്നും ഇവര്‍ ബഹിഷ്‌കരണം നേരിടുന്നത് ഒഴിവാക്കാനാണ് പുതിയ നടപടി. 25 അധ്യായങ്ങളുള്ള പുസ്തകത്തില്‍ സംഭാഷണ രൂപത്തിലാണ് ഭാഷാപഠനം. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കോളനികള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് തൊഴിലാളികള്‍ക്കുള്ള ക്ലാസ്സുകള്‍ നടക്കുക. പല കാരണങ്ങളാല്‍ വിഘടിച്ച് നില്‍ക്കുന്ന രാജ്യത്തെ ഐക്യപ്പെടുത്താന്‍ ഇത്തരം പദ്ധതികള്‍ക്ക് ചെറിയ തോതിലെങ്കിലും പങ്ക് വഹിക്കാനാവും എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

Top