ഫേസ്ബുക്ക് പോസ്റ്റിലൂടെ പൂഞ്ഞാര്‍ എംഎല്‍എയ്ക്ക് ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഒന്നും മിണ്ടാതെയിരിക്കാൻ ആവത് ശ്രമിക്കുന്നുണ്ട്.എന്ത് ചെയ്യാൻ എന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം തുടങ്ങുന്നത്.അപമാനിക്കപ്പെട്ടതിനു പുറമേ ആ പെൺകുട്ടിക്കെതിരെ ഇത്ര നീചമായ പ്രസ്താവനകൾ കേൾക്കുമ്പോൾ എങ്ങനെ പ്രതികരിക്കാതെയിരിക്കും എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
“പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കെങ്ങനെ പിറ്റേ ദിവസം ജോലിക്ക് പോകാൻ സാധിച്ചു? അവരേത് ആശുപത്രിയിലാണ് അന്ന് പോയത്? എന്നൊക്കെയാണ് പീഡിപ്പിക്കപ്പെട്ട നടി പിറ്റേ ദിവസം ഷൂട്ടിങിന് പോയതിനെ പരിഹസിച്ച് പിസി ജോർജ് എംഎൽഎയുടെ സംശയം. ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാൽ അവൾ പുറത്തിറങ്ങാതെ കരഞ്ഞ് ജീവിതമവസാനിപ്പിക്കണമെന്ന് ഒരുജനപ്രതിനിധി തന്നെ പറയുകയാണ് എന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാണിക്കുന്നു.
നല്ല ജനപ്രതിനിധിയെന്ന് പരിഹാസരൂപേണ പിസി ജോർജിനെ പരാമർശിക്കുന്ന ഭാഗ്യലക്ഷ്മി അവനവന് വേദനിക്കണം എന്നാലേ വേദനയെന്തെന്നറിയൂ എന്നും ചൂണ്ടിക്കാണിക്കുന്നു. തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണംവും മാത്രം കണ്ട് വളർന്ന താങ്കൾക്ക് പെണ്ണിന്‍റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ലെന്നും വിമർശനം ഉണ്ട്.
പീഡനമെന്നത് താങ്കൾക്കൊരു തമാശയാണോ എന്നും പിസിയോട് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. അതോ അവർ ഒരു നടി ആയതുകൊണ്ടാണോ എന്നും ചോദ്യമുണ്ട്. പിസി ജോർജിന്റെ പെൺമക്കൾക്കാണിത് സംഭവിച്ചതെങ്കിൽ അവരെ വീട്ടിൽ പൂട്ടിയിടുമോ എന്നും അവർ നുണയാണ് പറയുന്നതെന്ന് അപ്പോഴും പറയുമോ എന്നും ഫേസ്ബുക്ക് പോസ്ററിൽ ഭാഗ്യലക്ഷ്മി ചോദ്യം ഉന്നയിക്കുന്നു.
താങ്കൾ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നതും അതിന് കൈയ്യടിക്കുന്നവരേയും മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പരിഹസിക്കുന്നു. പക്ഷേ ഇരയായ പെൺകുട്ടിയെ കുറിച്ച് പറഞ്ഞത് ഇത്തിരി ക്രൂരമായ പ്രസ്താവനയായിപ്പോയി എന്ന് ഭാഗ്യലക്ഷ്മി ഓർമ്മപ്പെടുത്തുന്നു.
പിസി ജോർജിന്റെ ഇത്തരം വാക്കുകൾക്ക് ജനം കൈയ്യടിക്കുമെന്ന് കരുതരുത് എന്നും ഭാഗ്യലക്ഷ്മി പറയുന്നു. ആരെ സംരക്ഷിക്കാനാണ് പിസി ജോർജിന്റെ ഈ നാടകം? പൾസർ സുനിയെ ആണോ പിസി ജോർജിന് സംരക്ഷിക്കേണ്ടത് എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.