5.6 കോടി രൂപ വാങ്ങിയെന്ന ബിജെപി കോഴ വിവാദത്തിന് പിന്നാലെയാണ് പുതിയ സംഭവവും. കോഴ വിവാദത്തിനു പിന്നാലെ നിരവധി ആരോപണങ്ങൾ സംസ്ഥാന ബിജെപിക്കെതിരെ ഉയർന്നു വന്നിരിക്കുകയാണ്.
കൊല്ലത്ത് പിരിവ് ചോദിച്ച് ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ചവറയിലെ വ്യാപാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ചവറ മണ്ഡലത്തിന്‍റെ ചുമതലയുള്ള ജില്ലാ ഭാരവാഹി സുഭാഷാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണമടക്കം കുമ്മനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണം ഉയരുന്നു.
ഫോൺ സംഭാഷണം പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് കുമ്മനം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 28നായിരുന്നു സംഭവം.പിരിവായി 5000 രൂപ എഴുതിയിട്ടുണ്ടെന്നും ഇത് നൽകണമെന്നുമായിരുന്നു സുഭാഷ് ആവശ്യപ്പെട്ടത്. എന്നാൽ 3000 രൂപ നൽകാനെ കഴിയുകയുള്ളൂവെന്ന് മനോജ് പറഞ്ഞതോടെയാണ് ഭീഷണിപ്പെടുത്തിയത്.
5000 രൂപ പിരിവ് എഴുതിയത് തന്നോട് ചോദിക്കാതെയാണെന്ന് മനോജ് പറയുന്നുണ്ട്. ഈ തുക നൽകാനാവില്ലെന്നും മനോജ് പറഞ്ഞു. എന്നാൽ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ബിജെപിയുടെ പിരിവെന്നും അതിനാൽ ഈ തുക നൽകണമെന്നും സുഭാഷ് പറയുകയായിരുന്നു.


