ബിജെപി വിട്ടാൻ സിബിഐ; ഇടതു മുന്നണിയെ എതിർത്താൽ വിജിലൻസ്: വെട്ടിൽ വീണ് വെള്ളാപ്പള്ളി വിയർക്കുന്നു

രാഷ്ട്രീയ ലേഖകൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു ബിജെപി സഖ്യത്തിൽ ചേരുകയും, ഇടതു മുന്നണിയെ വെല്ലുവിളിക്കുകയും ചെയ്ത വെള്ളാപ്പള്ളി നടേശനും കുടുംബവും വെട്ടിൽവീണു. ബിജെപിയുമായുണ്ടാക്കിയ ബന്ധം ഗുണം ചെയ്യാതിരിക്കുകയും, ഇടതു മുന്നണി പ്രതീക്ഷിച്ചതിലും വൻ വിജയം സ്വന്തമാക്കുകയും ചെയ്തതോടെ പ്രതിരോധത്തിലായിരിക്കുന്നത് യഥാർഥത്തിൽ വെള്ളാപ്പള്ളി നേടശനും എസ്എൻഡിപി യോഗം ഒന്നടങ്കവുമാണ്. കേന്ദ്രത്തിലെ വിവിധ സ്ഥാനങ്ങൾക്കൊപ്പം, കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായാണ് വെള്ളാപ്പള്ളിയും സംഘവും ബിഡിജെഎസ് എന്ന പാർട്ടിയുണ്ടാക്കി ബിജെപിയ്‌ക്കൊപ്പം ചേർന്ന് മത്സരിച്ചത്.
ഇതോടൊപ്പം വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് അഴിമതിക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കുക എന്ന ലക്ഷ്യം കൂടി കേന്ദ്രവുമായി സഹകരിച്ചതിലൂടെ വെള്ളാപ്പള്ളിയ്ക്കുണ്ടായിരുന്നു. എന്നാൽ, ഇടതു മുന്നണി അധികാരത്തിൽ എത്തുകയും വിജിലൻസിനെ ഉപയോഗിച്ചു വെള്ളാപ്പള്ളിക്കെതിരെ പ്രതികാര നടപടികൾ ആരംഭിക്കുകയും ചെയ്തതോടെയാണ് എസ്എൻഡിപി നയം മാറ്റി തുടങ്ങിയത്. തുടർന്നു പിണറായിയെ പുകഴ്തി വെള്ളാപ്പള്ളി രംഗത്ത് എത്തി. ഇതിനു പിന്നാലെയാണ് ബിജെപിയ്‌ക്കെതിരെയും വെള്ളാപ്പള്ളി തിരിഞ്ഞത്. എന്നാൽ, വെള്ളാപ്പള്ളി പറഞ്ഞത് എസ്എൻഡിപിയുടെ അഭിപ്രായമാണെന്നു ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പ്രസ്താവിച്ചിരുന്നു. ഇത് ഇരുവരുടെയും രാഷ്ട്രീയ തന്ത്രമായാണ് വിലയിരുത്തുന്നത്. മകനിലൂടെ ബിജെപിയുമായി അടുക്കുകയും, തന്നിലൂടെ ഇടതു മുന്നണിയുമായുള്ള ബന്ധം നിലനിർത്തുകയുമാണ് വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ തന്ത്രമെന്നാണ് സൂചനകൾ.
ഇതിനിടെ മൈക്രോഫിനാൻസ് തട്ടിപ്പിൽ വിജിലൻസ് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ വെള്ളപ്പള്ളിയുമായുള്ള ബന്ധത്തിൽ കരുതൽ വേണമെന്നു ബിജെപി കേന്ദ്ര നേതൃത്വത്തിനും നിർദേശം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പാർട്ടിക്കു നിർദ്ദേശം നൽകിയതായാണു വിവരം. തട്ടിപ്പിൽ വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടു കിട്ടിയതോടെ വെളളാപ്പളളിയെ ഏതാണ്ട് തഴഞ്ഞ മട്ടിലാണ് ബിജെപി കേന്ദ്ര നേതൃത്വം.
പ്രധാനമന്ത്രിയേയും അമിത് ഷായേയും കാണുക എന്ന ഉദേശത്തോടെ തിരുവോണത്തിന് രണ്ടു ദിവസം മുമ്പ് വെള്ളാപ്പള്ളിയും ഭാര്യയും ഡൽഹിയിലെത്തിയിരുന്നുവെങ്കിലും കൂടിക്കാഴ്ച തരപ്പെട്ടില്ല. രണ്ടാം നിര നേതാക്കളെ കാണാനായിരുന്നു ബിജെപിയുടെ നിർദ്ദേശം. പക്ഷേ, അവരാരും വെളളാപ്പളളിയെ ചെന്നു കാണാൻ തയ്യാറായില്ല. വേണമെങ്കിൽ തങ്ങളെ വന്നു കണ്ടോളൂ എന്ന മട്ടിലായിരുന്നു അവരും. ഏറെ നിരാശയോടെയാണ് വെള്ളാപ്പള്ളി ഡൽഹിയിൽ നിന്നു മടങ്ങിയത്. ബിജെപിയുടെ ഈ അവഗണന വെള്ളാപ്പള്ളിയെ ഏറെ അസ്വസ്ഥനാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്രഭരണകക്ഷിക്കൊപ്പം നിന്നാൽ കിട്ടുന്ന പദവികളാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം ചേർന്നുനിൽക്കാൻ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രേരിപ്പിച്ചത്. തെരെഞ്ഞെടുപ്പുകളിൽ തിരിച്ചടിയേറ്റതിന് പിന്നാലെ മുമ്പ് നൽകിയ വാഗ്ദാനങ്ങൾ കിട്ടാതെ പോയതും ഇപ്പോൾ വെള്ളാപ്പള്ളിയെ ചെറുതൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. മൈക്രോഫിനാൻസ് തട്ടിപ്പുൾപ്പെടെയുള്ള കേസുകൾ നിലവിലുള്ളതിനാൽ വെള്ളാപ്പള്ളിയെ പരിധിക്കപ്പുറം അടുപ്പിക്കുന്നത് ദോഷമാണെന്ന വിലയിരുത്തലാണ് ബിജെപി കേന്ദ്രനേതൃത്വത്തിനുള്ളത്.

മകനും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയെ രാജ്യസഭയിലെത്തിച്ച് കേന്ദ്രമന്ത്രി പദവി നേടിയെടുക്കാമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ലക്ഷ്യം. ഇതിനോട് തണുപ്പൻ നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിച്ചത്. ക്യാബിനറ്റ് പദവിയോടെ ദേശീയ പിന്നോക്ക കമ്മീഷൻ ചെയർമാൻ സ്ഥാനം വെള്ളാപ്പള്ളി ആഗ്രഹിച്ചെങ്കിലും അക്കാര്യത്തിലും തീരുമാനമുണ്ടായില്ല. ഒടുവിൽ ഭാര്യ പ്രീതി നടേശനെ ദേശീയ വനിതാകമ്മിഷൻ അംഗമാക്കാനുള്ള ശ്രമവും വിഫലമായപ്പോഴാണ് ബിജെപിയുമായുള്ള ബന്ധത്തിൽ വെള്ളാപ്പള്ളി അസ്വസ്ഥനാകുന്നത്.

മുമ്പ് ആദായനികുതി വകുപ്പും വെള്ളാപ്പള്ളിയെക്കെതിരെ നിർണായക കണ്ടെത്തലുകൾ നടത്തിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്താൽ നടപടിയൊന്നും ഉണ്ടായില്ല. കോളജ് നടത്തിപ്പും അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വെള്ളാപ്പള്ളിക്കെതിരെ ഉയർന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഒരു വശത്തുണ്ട്.

Top