തൃശൂർ: സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിൽ സിപിഐഎം പ്രവർത്തകർ കരി ഓയിൽ ഒഴിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചുമായി ബിജെപി. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസിന്റെ ലാത്തി വീശലിൽ ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിന് തലയ്ക്ക് പരുക്കേറ്റു. സംഭവത്തിൽ നഗരത്തിൽ വൻ പൊലീസ് വിന്യാസം ഏർപ്പെടുത്തിയിരിക്കുകയാണ്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ സുരക്ഷകൂട്ടി.
അതേസമയം, സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ല, കട്ടതാണ് എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് സിപിഐഎം സുരേഷ്‌ഗോപിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ച് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ലെന്നും കട്ടതാണെന്നും അബ്ദുൽ ഖാദര്‍ ആരോപിച്ചു. ജനാധിപത്യത്തിലെ കറുത്ത പുള്ളിയായി സുരേഷ് ഗോപി മാറിയെന്നും അബ്ദുൽ ഖാദര്‍ ആരോപിച്ചു.










