ഭാര്യയെ വശത്താക്കിയെന്ന സംശയത്തിലുണ്ടായ കൊടിയപക; ആള് മാറി മരണപ്പെട്ടത് മൂന്നുപേര്‍

മക്കിയാട്: വിഷം കലര്‍ത്തിയ മദ്യം അകത്തുചെന്ന് മന്ത്രവാദിയും മകനും ഉള്‍പ്പെടെ മൂന്നു പേരുടെ കൊലപാതകത്തിന് പിന്നില്‍ കൊടും പക. മരിക്കാനുദ്ദേശിച്ച ആളുകളല്ല വിഷമദ്യം കഴിച്ചത്. ഇതിനാലാണ് ആളുമാറി മൂന്നുപേര്‍ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു മാനന്തവാടി സ്വദേശി സന്തോഷിനെ അറസ്റ്റു ചെയ്തു. മന്ത്രവാദം ചെയ്യിക്കാനെത്തിയ സജിത്കുമാറിനെ കൊല്ലുന്നതിനായി സന്തോഷ് നല്‍കിയ മദ്യം അറിയാതെ തികിനായി കുടിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണു സന്തോഷ് സജിത്തിനു വിഷം നല്‍കിയത്. ഇത് അറിയാതെ സജിത് മദ്യം മന്ത്രവാദിക്കു നല്‍കുകയായിരുന്നു.

എന്നാല്‍ മദ്യത്തില്‍ വിഷമുണ്ടെന്നറിയാതെയാണ് സജിത്ത് മദ്യകുപ്പി നല്‍കിയതെന്നുള്ളത് അന്വേഷണത്തില്‍ വ്യക്തമായതോടെ അന്വേഷണസംഘം സജിത്തിനെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കുകയായിരുന്നു. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ സജിത്തിനെ സയനൈഡ് നല്‍കി കൊല്ലാനുള്ള സന്തോഷിന്റെ ശ്രമത്തില്‍ ഇരകളായതാകട്ടെ നിഷ്‌കളങ്കരായ മൂന്ന് ജീവിതങ്ങളും. ഒക്ടോബര്‍ മൂന്നാം തീയതി വരാമ്പറ്റയിലെ തിക്നായി, മകന്‍ പ്രമോദ്, ബന്ധു പ്രസാദ് എന്നിവര്‍ മദ്യം കഴിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് അത്യധികം നാടകീയതോടെയുള്ള സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ കൊടുംവിഷം മദ്യത്തില്‍ കലര്‍ന്നതായുള്ള സൂചനകള്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യക്ക് ലഭിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മദ്യം കോളനിയിലെത്തിച്ച സജിത്തിനേയും, സജിത്തിന് മദ്യകുപ്പി നല്‍കിയ സന്തോഷിനേയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മൊഴികളുടെ അടിസ്ഥാനത്തില്‍ തക്കതായ തെളിവുകളുടെ ശേഖരണം നടത്തിവന്നതുമായിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടവര്‍ പിന്നാക്ക സമുദായക്കാരും, കുറ്റാരോപിതര്‍ മുന്നാക്കവിഭാഗക്കാരുമായതിനാല്‍ തുടരന്വേഷണം വയനാട് സെപ്ഷല്‍ മൊബൈല്‍ സ്‌ക്വാഡിന് നല്‍കുകയായിരുന്നു. തുടര്‍ന്ന് പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ എസ്എംഎസ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരി അന്വേഷണം ഏറ്റെടുക്കുകയും പ്രതിയായ സന്തോഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മദ്യമെത്തിച്ചു നല്‍കിയ സജിത്തിനെ പ്രതിയാക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നൂവെങ്കിലും സജിത്ത് കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതലേ തിക്നായിയും സജിത്തും കാണാറുണ്ടായിരുന്നൂവെന്നും സജിത്തിന് വേണ്ടി ഗുളികന്‍ സേവയും, പൂജയും മറ്റും തികിനായി ചെയ്ത് വന്നിരുന്നതുമാണെന്നും അന്വേഷണഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി. കൂടാതെ സജിത്ത് മകളോടൊപ്പം പൂജയ്ക്കായി ചെന്നതിന് ശേഷം ഏവരുടേയും മുന്നില്‍വെച്ച് നല്‍കിയ മദ്യമാണ് തികിനായി കുടിച്ചത്. കുടിച്ചപാടും അവശനായ തികിനായിയെ സജിത്തിന്റെ വാഹനത്തില്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചതും. ഇതൊക്കെ തെളിയിക്കുന്നത് സജിത്തിന് ഈ കുറ്റകൃത്യത്തില്‍ യാതൊരു പങ്കുമില്ലെന്നുള്ളതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

സന്തോഷിനാകട്ടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ സജിത്തിനോട് ഒടുങ്ങാത്ത പകയുണ്ടായിരുന്നു. സന്തോഷിന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ ആത്മഹത്യക്ക് കാരണമായത് സജിത്താണെന്ന് സന്തോഷിന് ഉറച്ച ധാരണയുണ്ടായിരുന്നു. കൂടാതെ രണ്ട് വര്‍ഷമായി തന്നില്‍ നിന്നും അകന്ന് താമസിക്കുന്ന ഭാര്യയും സജിത്തും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും സന്തോഷ് വിശ്വസിച്ചു. ഇതോടെ സജിത്തിനെ വകവരുത്താനുള്ള ശ്രമം സന്തോഷ് ആരംഭിച്ചു. അതിന് അവസരം കാത്ത് നില്‍ക്കുന്നതിനിടെയാണ് സജിത്ത് മദ്യംകഴിക്കുന്ന വിവരം സന്തോഷ് അറിയുന്നത്. സന്തോഷും സജിത്തും പ്രത്യക്ഷത്തില്‍ സൗഹൃദത്തിലായിരുന്നു. സജിത്ത് ഇടയ്ക്ക് സന്തോഷില്‍ നിന്നും മദ്യം വാങ്ങാറുണ്ടായിരുന്നു. നേരിട്ട് ബിവറേജില്‍ നിന്നും വാങ്ങാന്‍ മടിയുള്ളതിനാല്‍ സന്തോഷിന് പണം നല്‍കിയാണ് സജിത്ത് മദ്യം വാങ്ങിയിരുന്നത്.

പൊതുവേ സജിത്ത് മദ്യം കഴിക്കുകയില്ലെന്നാണ് ഏവരുടേയും വിശ്വാസം. എന്നാല്‍ സജിത്ത് സ്വകാര്യമായി മദ്യം കഴിക്കുന്നുണ്ടെന്ന ധാരണയായിരുന്നു സന്തോഷിനുണ്ടിയിരുന്നത്. മദ്യവിരുദ്ധ പ്രവര്‍ത്തകനായ സജിത്ത് മദ്യം ഒളിച്ച് കഴിക്കുമ്പോള്‍ മരിക്കുമെന്ന പ്രതീക്ഷയോടെ അന്നേ ദിവസം സജിത്ത് ആവശ്യപ്പെട്ട മദ്യത്തില്‍ സന്തോഷ് സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു. മുമ്പ് തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും വാങ്ങിയ മദ്യത്തിന്റെ കുപ്പിയില്‍ ബിവറേജില്‍ നിന്നും വാങ്ങിയ മദ്യം നിറച്ച് അതില്‍ സയനൈഡ് കലര്‍ത്തിയാണ് സന്തോഷ് സജിത്തിന് നല്‍കിയത്. സന്തോഷിന്റെ സഹപ്രവര്‍ത്തകനും കടയുടമയും സ്വര്‍ണ്ണപണിക്കാരനുമായ ഷണ്‍മുഖന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിവെച്ച സയനൈഡില്‍ നിന്നും രണ്ട് വര്‍ഷം മുമ്പ് സന്തോഷ് മോഷ്ടിച്ച സയനൈഡ് ആണ് ഇതിനുവേണ്ടി ഉപയോഗിച്ചത്.

എന്നാല്‍ സജിത്താകട്ടെ ഇതറിയാതെ മദ്യം തിക്നായിക്ക് നല്‍കുകയും ചെയ്തു. ഇതാണ് കൂട്ടമരണത്തിലേക്ക് നയിച്ചത്. ഇതിലൊന്നും തന്നെ സജിത്ത് മനപൂര്‍വ്വം തെറ്റ് ചെയ്തിട്ടില്ലന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളത്. അതോടെ സജിത്തിന് പുറത്തേക്കുള്ള വഴി തെളിയുകയും ചെയ്തു. പ്രസ്തുത കുറ്റത്തിന് സന്തോഷിനെതിരെ കൊലപാതകത്തിനും, കൊലപാതക ശ്രമത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

Top