കൂത്തുപറമ്പ്: കണ്ണൂർ വീണ്ടും അശാന്തമാവുകയാണോ ?കണ്ണൂർ ജില്ലയിലെ തൊക്കിലങ്ങാടിയില് ആര്‍ എസ് എസ് കാര്യാലയത്തിനു നേരെ ബോംബേറ്. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ബോംബേറില്‍ കാര്യാലയത്തിന്റെ മുന്‍വശത്തെ ഇരിപ്പിടത്തിന് കേട് പാടുകള്‍ സംഭവിച്ചു. കാര്യാലയത്തിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സി പി എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ആര്‍ എസ് എസ് നേതൃത്വം ആരോപിച്ചു.
കാര്യാലയത്തിന് സമീപത്തെ ശ്രീനാരായണ സേവാ സമിതി മന്ദിരത്തിനു നേരെയും അക്രമം ഉണ്ടായി. മന്ദിരത്തിനകത്തെ ഫോട്ടോകളും മറ്റും തകര്‍ത്ത നിലയിലാണ്. വിവരമറിഞ്ഞ് കൂത്തുപറമ്പ് എസ്.ഐ. നിഷിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
അക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നാളെ കൂത്തുപറമ്പ് നഗരസഭാ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബി ജെ പി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കാര്യാലയം സന്ദര്‍ശിച്ചു.


