രാജ്യം ഒന്നടങ്കം പ്രതിഷേധത്തിലേക്ക്;ബിജെപി ഒറ്റപ്പെടുന്നു ? മംഗ്‌ളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം.ലഖ്‌നൗവിലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

കൊച്ചി:പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ബിജെപി ഒറ്റപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുകയാണ്. നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ കനത്തതോടെ ബിജെപിയുടെ സഖ്യകക്ഷികള്‍ പലരും നിലപാട് മാറ്റി രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ നിയമത്തെ പ്രതിരോധിക്കേണ്ട ചുമതല ബിജെപിയില്‍ മാത്രമൊതുങ്ങിയിരിക്കുകയാണ്.

അതേസമയം പൗരത്വ നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു.ജലീല്‍ കന്തക്, നൈഷിന്‍ കുദ്രോളി എന്നിവരാണ് മരിച്ചത്. മുന്‍മേയര്‍ അഷറഫിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.മംഗ്‌ളൂരു പഴയ തുറമുഖം നിലകൊള്ളുന്ന ബന്തര്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്. വൈകീട്ട് നാലരയോടെയാണ് വെടിവെപ്പ് നടന്നത്.പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ മംഗളൂരുവില്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. നേരത്തെ തന്നെ മംഗ്ളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ജനങ്ങള്‍ സംഘടിച്ചതോടെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മംഗ്ളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ലഖ്‌നൗവില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു. നഗരമധ്യത്തിലെ പരിവര്‍ത്തന്‍ ചൗക്കില്‍ പൗരത്വ ബില്ലിനെതിരെയുള്ള റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജനക്കൂട്ടത്തിനു നേര്‍ക്കാണ് പോലിസ് വെടിവെച്ചത്. സംഭവത്തെ തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം രണ്ട് പോലിസ് പിക്കറ്റിനും നാല് പോലിസ് വാഹനങ്ങള്‍ക്കും തീയിട്ടു.പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം കനത്തതോടെ സഖ്യകക്ഷിയായ ജെഡിയു നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നുവെന്നും ബിഹാറില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി.

നേരത്തെ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച നിലപാടായിരുന്നു ജെഡിയു സ്വീകരിച്ചിരുന്നത്. എന്നാല്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ നിയമത്തിനെതിരെ രംഗത്ത് വന്നതിന് പിന്നാലെയാണ് പാര്‍ട്ടി നിലപാട് മാറ്റിയത്. ബില്ലിനെതിരെ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്നും പ്രശാന്ത് ഭീഷണി മുഴക്കിയിരുന്നു. പിന്നീടാണ് നിയമത്തെ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കി ജെഡിയു രംഗത്തെത്തിയത്.മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയല്ലെങ്കിലും ബിജെപിയോട് പ്രത്യയ ശാസ്ത്ര അടുപ്പം പുലര്‍ത്തുന്ന ശിവസേന മൗനത്തിലാണ്. ബില്ലിനെ ലോക്‌സഭയില്‍ അനുകൂലിച്ച ശിവസേന, രാജ്യസഭയില്‍ വിട്ടുനിന്നു. പിന്നീട് ശിവസേന നിലപാട് വ്യക്തമാക്കിയിട്ടില്ല.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മിക്ക സഖ്യകക്ഷികളും നിയമത്തിനെതിരെ രംഗത്തുവന്നതും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. ടിആര്‍എസ്, വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ ബില്ലിനെ അനുകൂലിച്ച്‌ വോട്ട് ചെയ്‌തെങ്കിലും, പ്രതിഷേധം കനത്തതോടെ മൗനത്തിലാണ്.അസമിലാണ് ബിജെപി കൂടുതല്‍ വെട്ടിലായത്. പ്രധാന സഖ്യകക്ഷിയായ അസം ഗുണ പരിഷത്ത് തന്നെ ബിജെപിക്കെതിരെ രംഗത്തു വന്നിരുന്നു. നിയമത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും എജിപി നേതാക്കള്‍ പറഞ്ഞിരുന്നു.

നേരത്തെ പാര്‍ലമെന്റില്‍ പൗരത്വ നിയമ ഭേദഗതി ബില്ലിനെ അനുകൂലിക്കുന്ന നിലപാടാണ് അസം ഗണപരിഷത്ത് സ്വീകരിച്ചത്. ഇത് പാര്‍ട്ടിയില്‍ തന്നെ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു. നിരവധി പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ അസം ഗണപരിഷത്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.ഇതിനിടെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്നത്. ബില്ലിനെ എതിര്‍ത്ത് നിരവധി പേരാണ് ഒരോ ദിവസവും രംഗത്ത് വരുന്നത്. ഇതിനെയെല്ലാം ഒറ്റക്ക് പ്രതിരോധിക്കേണ്ട് അവസ്ഥയാണ് ബിജെപിക്ക് വന്നിരിക്കുന്നത്.

Top