താമരശേരിയിൽ ഓടിക്കൊണ്ടിരുന്ന ഇന്നോവ കാറിനു തീപിടിച്ചു. കാർ പൂർണ്ണമായും കത്തിനശിച്ചു. ഇന്നോവയിലുണ്ടായിരുന്ന എട്ട് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്.
വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് താമരശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് തീപിടിച്ചത്. മുക്കം സ്വദേശികളായ റജിനാസ്, ഷാഫി, നജാസ്, ജിസാഫ്, നസീബ്, സൽമാൻ, റാഷിദ്, അമീൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
കോരങ്ങാട് പള്ളിയിലെ പ്രാർത്ഥനാ സംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാക്കളുടെ സംഘം.
ചുങ്കം ജംങ്ഷനിൽ നിന്ന് വഴിതെറ്റി വയനാട് ഭാഗത്തേക്ക് പോയ സംഘം വഴിതെറ്റിയെന്ന് മനസിലാക്കി കാർ തിരിക്കുന്നതിനിടെയാണ് ബോണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഇതോടെ വാഹനം നിർത്തിയിട്ട് യുവാക്കളെല്ലാം പുറത്തിറങ്ങുകയായിരുന്നു.
യാത്രക്കാരെല്ലാം പുറത്തിറങ്ങിയ ഉടൻ തന്നെ കൂടുതൽ ഭാഗങ്ങളിലേക്ക് തീപടർന്ന് ഇന്നോവ പൂർണ്ണമായും കത്തിനശിച്ചു. മുക്കത്ത് നിന്ന് അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകളെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. തീപിടുത്തത്തിൽ ഇന്നോവയുടെ സമീപത്തുണ്ടായിരുന്ന ലോറിയുടെ ടയറുകളും കത്തിനശിച്ചു.
കാറിന് തീപിടിക്കാനുണ്ടായ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.


