പി.സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു,എന്നെ സ്ത്രീവിരുദ്ധനാക്കാന്‍ സ്വയം പ്രഖ്യാപിത തമ്പുരാട്ടിമാര്‍ ഇറങ്ങിപ്പുറപ്പെടേണ്ടെന്ന് പി.സി.

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.കേസ് എടുത്ത വിവരം ഇന്ന് തന്നെ സ്പീക്കറെ അറിയിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അറിയിച്ചു.ക്രൂരമായ പീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി? ഏത് ആശുപത്രിയിലാണ് നടി ചികിത്സ തേടിയത്. തുടങ്ങിയ കാര്യങ്ങളാണ് നടിക്കെതിരെ പി.സി ജോര്‍ജ്‌ ഉന്നയിച്ചത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം പിസി ജോര്‍ജ്ജിന് നോട്ടീസ് നല്‍കുമെന്ന് പറഞ്ഞിരുന്നു. തെളിവുകളുമായി ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരായി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദിലീപിനെ പിന്തുണച്ച് പി.സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. കൂടാതെ, ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നതായും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്ന് പി സി ജോര്‍ജ് ആരോപിച്ചിരുന്നു. ജയിലില്‍നിന്ന് പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത് സൂപ്രണ്ടിന്റെ അനുമതിയോടെയാണ്. കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതിലും ദുരൂഹതയുണ്ടെന്നും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.
mc josephine

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി.സി. ജോര്‍ജ് എംഎല്‍എയുടെ വിരട്ടല്‍ വനിത കമ്മിഷനോട് വേണ്ടെന്ന് അധ്യക്ഷ എം.സി. ജോസഫൈന്‍ ഞായറാഴ്ച വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. വിരട്ടല്‍ വിലപ്പോവില്ല. ആ മനോഭാവം ആര്‍ക്കും ഭൂഷണമല്ല. ജനപ്രതിനിധികള്‍ നിയമസംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂറു പുലര്‍ത്തേണ്ടവരാണ്. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും വനിതാ കമ്മിഷന് അധികാരം നല്‍കുന്ന നിയമം നിയമസഭ പാസാക്കിയതാണ്. ആരെയും ശിക്ഷിക്കുകയോ തൂക്കിക്കൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മിഷന്‍. സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്തുന്ന് നീതി നിഷേധം ഉണ്ടായാലും ഇടപെടും. ഒരു പരിഗണനയും ആര്‍ക്കുമില്ലെന്നും ജോസഫൈന്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് ജോര്‍ജ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

അതേസമയം വനിതാ കമ്മീഷനെതിരെ പിസി ജോര്‍ജ്.തന്നെ സ്ത്രീവിരുദ്ധനാക്കാന്‍ സ്വയം പ്രഖ്യാപിത തമ്പുരാട്ടിമാര്‍ ഇറങ്ങിപ്പുറപ്പെടേണ്ടെന്ന് പി.സി.ജോര്‍ജ്. പി.സി.ജോര്‍ജിനെ സ്ത്രീ വിരുദ്ധനാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ നിരാശപ്പെടുകയേ ഉള്ളൂ. ഞാന്‍ ജനങ്ങളില്‍ നിന്നകന്നും അവരെ ഒഴിവാക്കിയും മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടിയും ജീവിക്കുന്നവനല്ല. എന്റെ രാജ്യത്തിന്റെ ഭരണഘടനയില്‍ അതിരറ്റ് അഭിമാനം കൊള്ളുന്ന ഞാന്‍, നിയമത്തെ ആദരിച്ചും നിയമത്തിന് വിധേയനായുമേ ജീവിക്കൂ. അതല്ലാതെ ഒരു സ്വയം കല്‍പ്പിത തമ്പുരാട്ടിയുടേയോ ഏതാനും തമ്പുരാട്ടിമാരുടെയോ തമ്പുരാക്കന്‍മാരുടേയോ തീട്ടൂരത്തിനോ ഭയപ്പെടുത്തലിനോ വഴങ്ങി ഈ ജന്മം ഈശ്വരനെയല്ലാതെ ആരെയും പേടിച്ചു ജീവിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പി.സി.ജോര്‍ജ് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. നടിയുടെ കേസ് ദുര്‍ബലപ്പെടുത്താനല്ല വീഴ്ച ചൂണ്ടിക്കാട്ടാനാണ് ശ്രമിച്ചതെന്നും പിസി പറയുന്നു.

പി.സി.ജോര്‍ജിന്റെ കുറിപ്പ്:

കഴിഞ്ഞകാല ചരിത്രം വിസ്മരിക്കാമെന്നും അത് മറ്റുള്ളവരില്‍നിന്നും മറച്ചുപിടിച്ച് സ്വയം പ്രഖ്യാപിത വിശുദ്ധയോ, വിശുദ്ധനോ ആകാമെന്നുള്ള വ്യാമോഹം ഒരു പദവിയിലെത്തുമ്പോള്‍ സ്വാഭാവികമായി ആര്‍ക്കുമുണ്ടാകാം. നാണംകെട്ടുണ്ടാക്കിയ പണം ആ നാണക്കേട് മറച്ചിടുമെന്ന പഴഞ്ചൊല്ല് മറ്റ് വിധത്തില്‍ പ്രാവര്‍ത്തികമാക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അത്തരത്തിലൊരു പരിശ്രമമാണ് ഇപ്പോള്‍ ചിലര്‍ എനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ.

കൊച്ചിയില്‍ ഒരു സിനിമ നടി ആക്രമിക്കപ്പെട്ടപ്പോള്‍ അത് ചെയ്തവരേയും ആരെങ്കിലും ചെയ്യിച്ചതാണെങ്കില്‍ അവരെയും ബ്ലേഡിനു ശരീരം വരഞ്ഞ് കാന്താരി മുളക് തേച്ച് അനുഭവിപ്പിച്ചിട്ടേ ജയില്‍വാസത്തിനയക്കാവൂ എന്ന അഭിപ്രായമാണ് ഞാന്‍ പ്രകടിപ്പിച്ചത്. ആ കേസുമായി ഒരു സിനിമ നടനെ ബന്ധിപ്പിച്ചെടുത്ത് അയാളെ തകര്‍ക്കാന്‍ ആസൂത്രിത ഗൂഡാലോചന നടന്നു എന്നു ആ കേസ് അന്വേഷിക്കുന്ന പൊലീസ് രീതികള്‍കൊണ്ട് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. കാരണം ഹൃദയശുദ്ധിയുള്ളവര്‍ പൊലീസിലുള്ളതുപോലെ ഫൂലന്‍ ദേവിയെപ്പോലെയുള്ളവരും ആ സേനയിലുണ്ട്. അവര്‍ ഇതിനു മുന്‍പും നിരപരാധികളുടെ ജീവിതങ്ങള്‍ തകര്‍ത്ത ചരിത്രവുമുണ്ട്.

ഗൂഢാലോചന കേസില്‍ ജയിലില്‍ കിടക്കുന്ന നടന് ഒരു കാരണവശാലും ജാമ്യം കിട്ടാതിരിക്കുവാന്‍ പൊലീസ് കോടതിയില്‍ കൊടുത്ത വിവരം മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ആലപ്പുഴയില്‍ ഞാന്‍ നടത്തിയ പ്രതികരണം എന്റെ ചുറ്റുപാടുകളില്‍ ഞാന്‍ കേട്ട സാധാരണക്കാരുടെ സംശയമാണ്. ഒരു ബസ്സില്‍ വച്ച് അഞ്ചാറു നരാധമന്‍മാര്‍ ചേര്‍ന്ന് മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിര്‍ഭയക്കുണ്ടായതിനെക്കാള്‍ ക്രൂരമായ പീഡനത്തിനാണ് കൊച്ചിയില്‍ ആക്രമിക്കപ്പട്ട നടി ഇരയായത് എന്നാണ് പൊലീസ് കോടതിയില്‍ കൊടുത്തതെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്. ഇങ്ങനെയാണ് പൊലീസ് കോടതിയില്‍ കൊടുത്തതെങ്കില്‍ സംഭവത്തിനു ശേഷം നടിയെങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ഷൂട്ടിങ്ങിനു പോയി, എതാശുപത്രിയിലാണ് അവര്‍ ചികില്‍സ തേടിയത് എന്ന സംശയമുണ്ടാവില്ലേ… അത് കേസിനെ ദുര്‍ബലപ്പെടുത്തില്ലേ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്… പൊലീസ് ഈ വക വിവരക്കേടു കാണിക്കാമോ എന്നു ചോദിച്ചാല്‍ അതെങ്ങനെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കലാവും?

അതിനാണ് പി.സി.ജോര്‍ജിനെ സ്ത്രീ വിരുദ്ധനാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. ചിത്രകാരനായ ഹുസൈന് അവാര്‍ഡു കൊടുക്കുവാന്‍ മന്ത്രിയായിരുന്ന എം.എ.ബേബി തീരുമാനിച്ചു. സീതാദേവിയെ നഗ്നയായി ചിത്രീകരിച്ച് പടം പടച്ച മാന്യനാണ് ഹുസൈന്‍. സീതാദേവിയെ തുണിയില്ലാതെ വരച്ചുവച്ച ഹുസൈന്‍ അവന്റെ സ്വന്തം അമ്മയുടെ പടം തുണിയില്ലാതെ ഒന്നു വരച്ചു വക്കട്ടെ.. എന്നിട്ട് കമ്യൂണിസ്റ്റ് മന്ത്രി അയാള്‍ക്ക് അവാര്‍ഡു കൊടുക്കട്ടെ എന്ന് പരസ്യമായി പറഞ്ഞ പി.സി.ജോര്‍ജിനെതിരെ അന്നത്തെ വനിതാ കമ്മീഷന്‍ എന്തേ കേസെടുക്കാഞ്ഞത്?.. അന്ന് ഫെമിനിസ്റ്റുകളാരും അത് കേട്ടില്ലായിരുന്നോ?

ഒളിച്ചുവച്ചും മറച്ചു പിടിച്ചും ഇന്നുവരെ ഞാന്‍ ജീവിച്ചിട്ടില്ല… ഇനി ജീവിക്കാന്‍ ഒട്ടു ഉദ്ദേശവുമില്ല. അങ്ങനെ ജീവിച്ചവര്‍ക്ക് മറച്ചുവച്ച് ജീവിച്ചതൊക്കെ പുറത്തറിഞ്ഞാല്‍ പലതും നഷ്ടപ്പെട്ടേക്കും.. പി.സി.ജോര്‍ജിനെ സ്തീ വിരുദ്ധനാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ നിരാശപ്പെടുകയേ ഉള്ളൂ. ഞാന്‍ ജനങ്ങളില്‍ നിന്നകന്നും അവരെ ഒഴിവാക്കിയും മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടിയും ജീവിക്കുന്നവനല്ല.. അതറിയാന്‍ പാടില്ലാത്ത ഫെമിനിസ്റ്റുകളും സ്ത്രീവാദികളും എന്റെ നാട്ടില്‍ വന്ന് ഒന്നന്വേഷിക്ക്.. അവരു പറഞ്ഞു തരും… വണ്ടിക്കൂലി വേണേല്‍ ഞാന്‍ തരാം വരുന്നവര്‍ക്ക്.

1. സ്ത്രീസുരക്ഷാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ?

2. വഴിപിഴച്ച ക്രിമിനല്‍ വാസനയുള്ള സ്ത്രീകളും സ്ത്രീകളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നവരും ഇത്തരം നിയമങ്ങളെ സംരക്ഷണ കവചം പോലെ ഉപയോഗിക്കുന്നുണ്ടോ

3. പുരുഷ പീഡനങ്ങള്‍ നടത്താന്‍ ഈ നിയമങ്ങളെ ദുര്‍വിനിയോഗിക്കുന്നുണ്ടോ?

4. പണം കടം കൊടുക്കുന്ന ബ്ലേഡ് പലിശ കൊള്ളക്കാര്‍ ഈ നിയമം ഉപയോഗിച്ച് തകര്‍ത്ത കുടുംബങ്ങള്‍ നിരവധിയാണ്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ് ഇക്കാര്യം ചുറ്റുപാടുകളില്‍ നിന്നും നേരിട്ട് അറിവുള്ളതായിരിക്കും എന്നെനിക്ക് ഉറപ്പുമുണ്ട്

ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് വനിതാ കമ്മീഷനും ഫെമിനിസ്റ്റുകളും സമയം കണ്ടെത്തേണ്ടത്. കാരണം പിന്നാലെ വരുന്ന തലമുറകള്‍ക്ക് സംരക്ഷണം നല്‍കേണ്ട നിയമമാണിത്. അതിന്റെ ദുര്‍വിനിയോഗം ആ നിയമങ്ങളുടെ അന്തസത്ത തകര്‍ക്കും. ഇത്തരം കാര്യങ്ങള്‍ ഇനിയും കേരളത്തിലെ പൊതുസമൂഹത്തില്‍ സജീവ ചര്‍ച്ചയാക്കും. കേരളം ഏറ്റവും കൂടുതല്‍ പുരുഷ പീഡനം നടക്കുന്ന സമൂഹമാണ്. ഇതൊക്കെ പറയുമ്പോള്‍ പി.സി.ജോര്‍ജിനെ സ്ത്രീവിരുദ്ധനാക്കി ചിത്രീകരിച്ച് ലാഭമുണ്ടാക്കാനും ഭൂതകാലവും വര്‍ത്തമാനകാല ചെയ്തികളുമെല്ലാം ഒളിച്ചുവയ്ക്കാമെന്നും വ്യാമോഹിച്ച് ആരും ഇറങ്ങിപ്പുറപ്പെടേണ്ട. എന്നെ വീട്ടിലിരുത്തി ജനങ്ങളെ തോല്‍പ്പിക്കാമെന്ന് വ്യാമോഹിച്ചവരൊക്കെ ഇപ്പോഴും വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന്റെ ഒരു വിളിപ്പാടകലെ ഇരിപ്പുണ്ട്.. അവരോടൊക്കെ ഒന്നു ചോദിച്ച് നോക്ക്.. നടക്കുമോ എന്ന്…

ഞാന്‍ സഹവസിക്കുന്ന എന്റെ നാട്ടിലെ ജനങ്ങള്‍ പറയണം നീ പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍.. ആ നിമിഷം നിര്‍ത്തും..കാരണം ജനങ്ങള്‍ എന്റെ യജമാനന്‍മാരും ഞാന്‍ അവരുടെ ദാസനുമാണ്.. എന്റെ രാജ്യത്തിന്റെ ഭരണഘടനയില്‍ അതിരറ്റ് അഭിമാനം കൊള്ളുന്ന ഞാന്‍ നിയമത്തെ ആദരിച്ചും നിയമത്തിന് വിധേയനായുമേ ജീവിക്കൂ…

അതല്ലാതെ ഒരു സ്വയം കല്‍പ്പിത തമ്പുരാട്ടിയുടേയോ ഏതാനും തമ്പുരാട്ടിമാരുടെയോ തമ്പുരാക്കന്‍മാരുടേയോ തീട്ടൂരത്തിനോ ഭയപ്പെടുത്തലിനോ വഴങ്ങി ഈ ജന്മം പി.സി.ജോര്‍ജ് ഈശ്വരനെയല്ലാതെ ആരെയും പേടിച്ചു ജീവിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന വിവരം തെറ്റിദ്ധരിച്ച് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന സകലമാനപേരെയും തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഇനി എം.സി.ജോസഫൈനോട്,

പുതുവൈപ്പിന്‍ അറിയുമല്ലോ ഇല്ലേ…അതോ ഒരു പദവിയിലൊക്കെ എത്തുമ്പോള്‍ പലരും സ്വന്തം ജീവിതത്തിലെ കഴിഞ്ഞ കാലവും വന്ന വഴികളും ഒക്കെ വിസ്മരിക്കുന്നപോലെ താമസസ്ഥലത്തിനടുത്തുള്ള പ്രദേശവും മറന്നോ? ഞാനവിടെ പോയിട്ടുണ്ടായിരുന്നു. ജീവിക്കാന്‍ വേണ്ടി അവിടുത്തുകാര്‍ ഒരു സമരം നടത്തിയിരുന്നു. അത് പത്രത്തിലൊക്കെ വന്നായിരുന്നു. മാനം മര്യാദയായി അവിടെ ജീവിക്കുന്ന സ്ത്രീകളുടെ അവിടേം ഇവിടേം ഒക്കെ പൊലീസു കുത്തിപ്പിടിച്ച് അപമാനിച്ചതായി എന്റെ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീ എന്നോട് കരഞ്ഞോണ്ട് പറഞ്ഞായിരുന്നു. ഇപ്പോ വനിതാ കമ്മീഷന്‍ അധ്യക്ഷയല്ലേ അവിടെവരെ ഒന്നു പോകണം… വലിയ ആളായതുകൊണ്ട് പാവപ്പെട്ട പെണ്ണുങ്ങടെ മാനവും അഭിമാനവും അപമാനവുമൊക്കെ ശ്രദ്ധിക്കുമോ ആവോ? വല്ല്യ വല്ല്യ സിനിമാ നടിമാര്‍ക്കും ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ക്കും മാത്രമല്ല …പാവപ്പെട്ട സ്ത്രീകള്‍ക്കും ഇപ്പറഞ്ഞതൊക്കെയുണ്ടെന്ന് അവരു പറഞ്ഞു തരും. കാര്യങ്ങളൊക്കെ നന്നായി ഗ്രഹിക്കാനും പഠിപ്പിക്കാനും പാവപ്പെട്ടവരാ ബെസ്റ്റ്…ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് അത് ഉപകാരപ്പെടുകയും ചെയ്യും.. അപ്പോ പുതുവൈപ്പിന്‍വരെ ഒന്നു പോകണം..എന്നിട്ടു വാ.. പി.സി.ജോര്‍ജ് വിനയത്തോടെ നിന്നുതരാം കാര്യങ്ങള്‍ പഠിക്കാന്‍…..അല്ലാതെ ചാനലുകളില്‍ കയറിയിരുന്ന് ഇളകിയാട്ടം നടത്തുന്ന ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ പറയുന്ന മര്യാദയൊന്നും പഠിക്കാന്‍ എനിക്കു സൗകര്യവുമില്ല അത് പഠിപ്പിക്കാന്‍ മിനക്കെട്ട് സമയവും കളയണ്ട.

പി.സി.ജോര്‍ജ്

Top