മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചു നടക്കാറില്ലെന്ന് രമേശ് ചെന്നിത്തല ,ബാര്‍ കോഴക്കേസില്‍ ആലോചിച്ചു തുടര്‍നടപടിയെടുക്കുമെന്ന് സുധീരന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനം മനസ്സില്‍ താലോലിച്ച് നടക്കുന്നയാളല്ല താനെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അധികാരത്തിന്റെ പിന്നാലെ പരക്കം പായുന്ന ആളുമല്ല താന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് പാര്‍ട്ടി പറഞ്ഞിട്ടാണ്. മന്ത്രിസ്ഥാനം മോഹിച്ചല്ല മത്സരിച്ചതെന്നും സ്ഥിരമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയില്ലെന്നും ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചര്‍ച്ച തെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.RC-OC Ear-dih

അതിനിടെ ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് വന്നതില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതേസമയം, വിജിലന്‍സ് കോടതി ഉത്തരവിനെക്കുറിച്ചു വിശദമായി പരിശോധിച്ചശേഷം മുന്നണിയില്‍ ആലോചിച്ചു തുടര്‍നടപടിയുണ്ടാകുമെന്നു കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു.കോടതി ഉത്തരവു സംബന്ധിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവു മാത്രമേയുള്ളൂ. അതിനാല്‍ കോടതി വിധിയെക്കുറിച്ചു പഠിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ടെങ്കില്‍ അതുണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു. അന്വേഷണത്തെ മുസ്ളീം ലീഗും സ്വാഗതം ചെയ്തു. എന്നാല്‍ മാണി രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മാണി ഇന്നുതന്നെ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. വിജിലന്‍സ് കോടതിക്കു പൂര്‍ണ ബോധ്യമുള്ളതിനാലാണ് ഉത്തരവ്. അതിനാല്‍ അദ്ദേഹത്തിനു അഭിമാനബോധമുണ്ടെങ്കില്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും വിഎസ് ആവശ്യപ്പെട്ടു.

അതേസമയം, ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി വിധി തിരിച്ചടിയല്ലെന്നും ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും ധനമന്ത്രി കെഎം മാണി പറഞ്ഞു. കേസ് അന്വേഷണത്തിനു താന്‍ ഇതുവരെ എതിരു നിന്നിട്ടില്ല. ഐക്യമുന്നണി ഭരണകാലത്തും ഇടതുഭരണ കാലത്തും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഇത്തരം കോടതി വിധികളുണ്ടായിട്ടുണ്ട്. അതിന് അതിന്‍റേതാണ് കീഴ്വഴക്കവുമുണ്ട്. കോടതി വിധിയുടെ വിശദാംശങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പാലായില്‍ പറഞ്ഞു.

ബാര്‍ കോഴ കേസില്‍ ഇനിയും വല്ലതും കണ്ടെത്താനുണ്ടോ എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. കോടതി വിധിയെക്കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ല. ഇത്തരം കേസുകള്‍ മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇത്തരം കേസുകളിലെ കീഴ്വഴക്കങ്ങള്‍ അനുസരിച്ച് താനും മുന്നോട്ടു പോകും. രാജിവയ്ക്കില്ലെന്നും അന്തിമവിധി വരുന്നതിനു മുന്‍പ് പൂര്‍ണമായ അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നും കെഎം മാണി കോടതി വിധി കേട്ടശേഷം പറഞ്ഞു.

 

 

Top