‘മുസ്ലീ​ങ്ങളുടെ അട്ടിപ്പേറവകാശം ലീ​ഗിനാണോ? ലീ​ഗ് മതസംഘടനയോ?’ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

കണ്ണൂർ: വഖഫ് നിയമന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോ?. മുസ്ലിം ലീഗ് മതസംഘടനയാണോ രാഷ്ട്രീയപാർട്ടിയാണോ എന്ന് വ്യക്തമാക്കണം. വഖഫ് നിയമന പ്രശ്‌നം ലീഗ് മതപ്രശ്‌നമാക്കാനാണ് ശ്രമിക്കുന്നത്. ലീഗ് ഏതെങ്കിലും വിഭാഗത്തിന്റെ അട്ടിപ്പേർ അവകാശം ഏറ്റെടുക്കേണ്ടതില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വഖഫ് നിയമനം പിഎസ് സിക്ക് വിടണമെന്ന് സർക്കാരിന് നിർബന്ധമൊന്നുമില്ല. വഖഫ് ബോർഡിലെ പിഎസ്‌സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോർഡാണ്. അതിന്റെ വിവിധ ഘട്ടങ്ങൾ കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭയിൽ ചർച്ച നടന്നു. ആ ഘട്ടത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്‌നമാക്കി മാറ്റാനാണ് ശ്രമം. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണോയെന്ന് ലീഗുകാർ തന്നെ തീരുമാനിക്കണം. മതസംഘടനകൾക്ക് എല്ലാം മനസിലായി. മുസ്ലിം ലീഗിന് മാത്രമാണ് പ്രശ്‌നം. ലീഗുകാർക്ക് മാത്രമാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്ലിം മതസംഘടനകളുമായി ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് പിണറായി വിജയൻ പറഞ്ഞു. മതസംഘടനകൾക്ക് ഇപ്പോൾ പ്രശ്‌നങ്ങളില്ല. കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും വരെ വഖഫ് ബോർഡിലെ പിഎസ്‌സി നിയമനം നടപ്പാക്കുന്നില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ യുഡിഎഫും ബിജെപിയും കൂട്ടുകെട്ടുണ്ടാക്കി. അത് ഇപ്പോഴും തുടരുകയാണ്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ അവർ ശ്രമിക്കുന്നു. വികസന പദ്ധതികളെയെല്ലാം എതിർക്കുന്നു. കെ റെയിലും ജലപാതയുമെല്ലാം മികച്ച പദ്ധതികളാണ്. ഒന്നും ഇവിടെ നടപ്പാക്കാൻ പാടില്ലെന്ന നിലപാടാണ് ഇവർക്കെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

പുതിയ നിക്ഷേപങ്ങൾ നാട്ടിൽ വരാനുള്ള സൗകര്യം കേരളത്തിൽ ഉണ്ടാക്കണം. അതിന് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണം. അതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. പരമ ദരിദ്രരായവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കണം. അതിനുള്ള ശ്രമങ്ങൾ സർക്കാർ തുടങ്ങിയിരിക്കുകയാണ്. രാജ്യത്ത് മതനിരപേക്ഷതയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

വർഗീയ കലാപങ്ങൾ നേരത്തെ നഗരങ്ങൾ കേന്ദീകരിച്ചായിരുന്നു നടന്നിരുന്നതെങ്കിൽ, ഇപ്പോൾ ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. പട്ടികജാതി വർഗ വിഭാഗങ്ങൾക്കെതിരെ അക്രമങ്ങൾ കൂടുന്നു. ക്രിസ്ത്യൻ വിഭാഗക്കാർക്കെതിരെയും ആക്രമണം ഉണ്ടാകുന്നു. ഇത്തരം ആക്രമണങ്ങളെയെല്ലാം സർക്കാർ ന്യായീകരിക്കുകയാണ്. സിവിൽ സർവീസിനെ തകർക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ അതിനെ സംരക്ഷിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

Top