സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഇതരസംസ്ഥാനക്കാരെന്ന പ്രചരണം തെറ്റ്; പ്രതികളില്‍ ഭൂരിപക്ഷവും മലയാളികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ തട്ടികൊണ്ടു പോകുന്നത് ഇതര സംസ്ഥാനക്കാരാണെന്ന വാദം തെറ്റ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസുകളിലെ പ്രതികളില്‍ ഭൂരിപക്ഷവും മലയാളികളാണ്. സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സജീവമാകുന്നെന്നും ഇതര സംസ്ഥാനക്കാരാണ് പ്രധാന പ്രതികളെന്നുമുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായപ്പോഴാണ് സത്യമതല്ലെന്ന് വെളിപ്പെടുന്നത്.  കഴിഞ്ഞവര്‍ഷം പിടിയിലായ 199 പ്രതികളില്‍ 188 പേരും മലയാളികളാണ്. 199ലെ 10 പേര്‍ മാത്രമാണ് ഇതര സംസ്ഥാനക്കാരായ പ്രതികള്‍. ഇതില്‍ ആറുപേര്‍ തമിഴരും രണ്ടുപേര്‍ വീതം അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം മാത്രം 1774 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. ഇതില്‍ 1725 പേരെ കണ്ടെത്തി. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഒൗദ്യോഗിക കണക്ക് നോക്കിയാല്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെ എണ്ണം ഭീമമായി വര്‍ധിച്ചിട്ടുണ്ട്. പാലക്കാട്, ആലപ്പുഴ, എറണാകുളം ജില്ലകളിലെ കുട്ടികളെയാണ് കൂടുതലും കാണാതാകുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനു പിന്നില്‍ ഭിക്ഷാടന മാഫിയയാണെന്ന് പൊലീസ് കരുതുന്നില്ല.  എന്നാല്‍, എന്തിനാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതെന്നതിന് കൃത്യമായ മറുപടി നല്‍കാന്‍ പൊലീസിനും ആകുന്നില്ല. കുട്ടികളെ കാണാതാകുന്ന സംഭവം വ്യാപകമായ പശ്ചാത്തലത്തില്‍ 2015ല്‍ ആഭ്യന്തര, സാമൂഹിക വകുപ്പുകളുടെ നേതൃത്വത്തില്‍ ‘ഒാപറേഷന്‍ വാത്സല്യ’ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. കഷ്ടിച്ച്‌ ഒന്നരമാസം മാത്രമായിരുന്നു ഇൗ പദ്ധതി മുന്നോട്ടുപോയത്. ഇൗ പദ്ധതിക്ക് പിന്നീട് എന്ത് സംഭവിച്ചെന്ന് സര്‍ക്കാരും മറുപടി നല്‍കുന്നില്ല. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പദ്ധതി നിലക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

Top