ഉമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞ് മദ്രസ വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ കയറ്റി: തട്ടിക്കൊണ്ടുപോയി യുവതി ആഭരണം കവര്‍ന്ന് കുട്ടിയെ കോളേജ് പരിസരത്ത് ഉപേക്ഷിച്ചു  

തിരൂരങ്ങാടി: മദ്രസയിലേക്ക് പോയ ഏഴു വയസ്സുകാരിയെ യുവതി തട്ടിക്കൊണ്ടുപോയി. കോഴിക്കോടാണ് സംഭവം നടന്നത്. സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ ആഭരണം കവര്‍ന്നതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.ചെമ്മാട് കൊടിഞ്ഞി സ്വദേശിനിയായ കുട്ടിയുടെ മുക്കാല്‍ പവന്റെ വളയാണ് കവര്‍ന്നത്. യുവതി പര്‍ദ്ദയാണ് ധരിച്ചിരുന്നത്. കുട്ടിയെ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പര്‍ദ്ദ ഇട്ടതുകൊണ്ട് മുഖം വ്യക്തമല്ല. സംഭവത്തില്‍ തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.രാവിലെ മദ്രസയിലേക്ക് പുറപ്പെട്ട കുട്ടിയെ പര്‍ദ്ദയിട്ട സ്ത്രീ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. ഉമ്മ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകുകയാണെന്നും പറഞ്ഞാണ് ഇവര്‍ കുട്ടിയെ വണ്ടിയില്‍ കയറ്റിയത്.തുടര്‍ന്ന് വള മുറിച്ചെടുത്ത് കുട്ടിയെ മെഡിക്കല്‍ കോളേജ് പരിസരത്ത് ഉപേക്ഷിച്ചു. ഇതിനിടെ കുട്ടി മദ്രസ വിട്ട് വരുന്നത് കാണാതിരുന്ന മാതാപിതാക്കള്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇതിനിടെ ഒറ്റയ്ക്ക് റോഡില്‍ നിന്ന് കരയുകയായിരുന്ന കുട്ടിയോട് നാട്ടുകാരിലൊരാള്‍ കാര്യം തിരക്കിയപ്പോഴാണ് സംഭവം പറഞ്ഞത്. പിതാവിന്റെ മൊബൈല്‍ നമ്പര്‍ കുട്ടി നാട്ടുകാര്‍ക്ക് പറഞ്ഞുകൊടുത്തു. തുടര്‍ന്ന് കുട്ടിയുടെ വീട്ടില്‍ വിളിച്ചറിയിച്ച് മെഡിക്കല്‍ കോളേജ് പോലീസില്‍ ഏല്‍പ്പിച്ചു.ചെമ്മാടും പരിസരങ്ങളിലും മറ്റുമായി സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചതില്‍ ഹെല്‍മറ്റ് ധരിച്ച് പര്‍ദ്ദയിട്ട സ്ത്രീ കുട്ടിയുമായി ബൈക്കില്‍ പോകുന്ന ദൃശ്യം കാണുന്നുണ്ട്. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി.

Top