ജനുവരി മുതൽ ക്ഷേമപെൻഷൻ 1500 രൂപ;സൗജന്യ ഭക്ഷ്യക്കിറ്റ്‌ നാലുമാസം കൂടി:ഗെയ്ൽ പൈപ്പ് പദ്ധതി ജനുവരി 5ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കെ ഫോൺ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ തുടങ്ങും രണ്ടാം ഘട്ട നൂറു ദിന കര്‍മപരിപാടി പ്രഖ്യാപിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം:പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിനുശേഷം നൂറുദിന കർമപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കി അഭിമാനകരമായ നേട്ടമാണ്‌ എൽഡിഎഫ്‌ സർക്കാർ കൈവരിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്നും രണ്ടാം ഘട്ട നൂറു ദിന കര്‍മപരിപാടി പ്രഖ്യാപിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 1 മുതൽ ക്ഷേമപെൻഷൻ 100 രൂപ കൂട്ടി 1500 രൂപയാക്കും. റേഷൻകാർഡ്‌ ഉടമകൾക്ക്‌ നൽകുന്ന ഭക്ഷ്യകിറ്റ്‌ വിതരണം അടുത്ത നാല്‌മാസംകൂടി തുടരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സർക്കാർ അധികാരമേൽക്കുമ്പോൾ 600 രൂപയായിരുന്നു ക്ഷേമപെൻഷൻ. 80 ലക്ഷം കുടുംബങ്ങൾക്കാണ്‌ ഭക്ഷ്യക്കിറ്റ്‌ നൽകുന്നത്‌.

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സര്‍ക്കാര്‍ നൂറു ദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ചത്. രണ്ടാം ഘട്ട നൂറു ദിന പരിപാടി ഡിസംബര്‍ ഒമ്പതിന് ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പ്രഖ്യാപനം വൈകിയത്. രണ്ടാം ഘട്ടത്തില്‍ പതിനായിരം കോടിയുടെ വികസന പദ്ധതികള്‍ പൂര്‍ത്തികരിക്കുകയാണ്‌ ലക്ഷ്യം. 5700 കോടിയുടെ 526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഒമ്പത്‌ വ്യവസായ പദ്ധതികളുടെ ഉദ്‌ഘാടനം മാർച്ച്‌ 31നകം നടക്കും. കെ ഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്തും. ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ കൂടി അനുവദിക്കും. 35,000 വീടുകളുടെ നിര്‍മാണം തുടങ്ങും. 101 ഭവനസമുച്ചയം ലൈഫിന്റെ മൂന്നാം ഘട്ടത്തിലാണ്‌.

കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചു. ജനുവരി അഞ്ചാം തീയതി പ്രധാനമന്ത്രി ഗെയിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.സമ്പദ്‌ഘടനാ മരവിപ്പ്‌ മാറാൻ ഇടപെടും. കേരള ബാങ്ക്‌ , പ്രാഥമിക സഹകരണ ബാങ്കുകൾ ഇവയിലുടെ നൽകുന്ന വായ്‌പകളിലുടെ പതിനായിരം തൊഴിലുകൾ ഉറപ്പാക്കും.

ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ ഇതിനകം സൃഷ്ടിക്കാന്‍ കഴിഞ്ഞു. 1,16,440 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.രണ്ടാം ഘട്ടത്തില്‍ അമ്പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കും. 183 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും. ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31-ന് മുമ്പ് നടത്തും. മലബാര്‍ കോഫി പൗഡര്‍ വിപണിയിലിറക്കും.

കാര്‍ഷികമേഖല ശക്തിപ്പെടുത്തുന്നതിനുള്ള സവിശേഷ തീരുമാനങ്ങളും ഈ പരിപാടിയുടെ ഭാഗമായി ഉണ്ടായി. പച്ചക്കറിയുടെ തറവില പ്രഖ്യാപനം, നെല്‍വയലുകള്‍ക്ക് റോയല്‍റ്റി നടപ്പാക്കല്‍ എന്നിവയാണ് അവ. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന് പ്രാദേശികതലത്തില്‍ സംഭരണ സംവിധാനം നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്. കാര്‍ഷികോല്‍പന്നങ്ങളുടെ ന്യായവിലക്കുവേണ്ടിയും വിപണിക്കുവേണ്ടിയും ദേശ വ്യാപകമായി കര്‍ഷകര്‍ സമരം ചെയ്യുന്ന ഘട്ടമാണിത്. ഈ സമയത്ത് പ്രത്യേകമായി കാര്‍ഷികമേഖലയില്‍ നാം നടപ്പാക്കിയ കാര്യങ്ങള്‍ ശ്രദ്ധേയമായി ഉയര്‍ന്നുനില്‍ക്കുകയാണ്.

അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിന് ഉല്പാദനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്സവകാലങ്ങളിൽ വില ഉയർച്ച ഉണ്ടാകാറുള്ളത്‌ പിടിച്ചുനിർത്താനായി. അരിയുടെ വില കുറയുകയാണ്‌ ചെയ്‌തത്‌. കോവിഡ്‌ ചികിത്സ സൗജന്യമായി നൽകുന്ന സംസ്‌ഥാനമാണ്‌ കേരളം . ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 18ൽ നിന്ന്‌ 10ൽ താഴെയാക്കി കുറയ്‌ക്കാൻ കഴിഞ്ഞു. കൊച്ചി വാട്ടർമെട്രോ ഫെബ്രുവരിയിൽ ഉദ്‌ഘാടനം ചെയ്യും. നിർമ്മാണം പൂർത്തിയാക്കിയ പാലങ്ങൾ റോഡുകൾ എന്നിവ ഉടനെ തുറന്നുകൊടുക്കും. സ്‌കൂൾ , കോളേജുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. 9 പുതിയ സ്‌റ്റേഡിയങ്ങൾ നിർമ്മിക്കും. ഉന്നത വിദ്യാഭ്യാസത്തെ ശക്‌തിപ്പെടുത്തും. കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top