ക്രൈം ഡെസ്‌ക്
തൊടുപുഴ: ഭർത്താവുമായി പിണങ്ങി നിന്ന വീട്ടമ്മയുമായി അടുപ്പം സ്ഥാപി്ച്ച ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് വീഡിയോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയെ പല സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ച ശേഷമാണ് ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചത്.രാജാക്കാട് വെള്ളച്ചാലിൽ ലിനുവിനെ (23) യാണ് അടിമാലി സി.ഐ.പി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്.
പൊലീസ് പറയുന്നത് : അടിമാലിയിലെ ഹോട്ടൽ ജീവനക്കാരനാണ് ലിനു. ഇവിടെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന വീട്ടമ്മ മാസങ്ങളായി ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇതിനിടെയാണ് ലിനു വീട്ടമ്മയുമായി അടുപ്പം സ്ഥാപിച്ചത്. ഏതാനും ദിവസം മുമ്പ് ആരുമില്ലാത്ത തക്കം നോക്കി രാജാക്കാട്ടിലെ വീട്ടിൽ ഇരുവരും ഒത്തു ചേർന്നു. രണ്ടു പേരും തങ്ങളുടെ മൊബൈലിൽ അന്ന് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇതിനിടെ ഇരുവരും പല തവണ പല സ്ഥലങ്ങളിലും യാത്രയും പോയിരുന്നു. കഴിഞ്ഞ ചതയ ദിനത്തിൽ ഇരുവരും അടിമാലിയിലെ വാടക വീട്ടിലെത്തി. ഇവിടെവച്ചു സ്വകാര്യദൃശ്യങ്ങൾ പകർത്തി. പിറ്റേന്ന് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. ഇതോടെയാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടെ തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ലിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


