ലോക തൊഴിലാളി ദിനത്തിൽ കണ്ടക്ടറായ തച്ചങ്കരി ഉടൻ ഡ്രൈവറാകും

തിരുവനന്തപുരം: തലസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഇന്ന് രാവിലെ 10 .45 നു പുറപ്പെട്ട സൂപ്പർ ഫാസ്റ്റ് ബസിലെ നീല യൂണിഫോം അണിഞ്ഞ കണ്ടക്ടറെ കണ്ടു യാത്രക്കാർ ഞെട്ടി. എന്നും ഏതെങ്കിലും വാർത്തയിലൂടെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സാക്ഷാൽ ടോമിൻ ജെ തച്ചങ്കരി തന്നെയായിരുന്നു ടിക്കറ്റ് കൊടുത്തു പണം വാങ്ങാൻ എത്തിയിരുന്നത്. ബസ് പുറപ്പെടും മുൻപ് തന്നെ ചാനൽ കാമറയുടെ ബഹളം ആയതുകൊണ്ട് യാത്രക്കാരുടെ അത്ഭുതം അധികം നീണ്ടു നിന്നിരുന്നില്ല.

വണ്ടി പുറപ്പെട്ടു കഴിയുമ്പോൾ കാമറക്കാരും പിന്നാലെ കെഎസ്ആർടിസി എംഡിയും ഇറങ്ങുമെന്ന് അവർ കരുതിയെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു. മൂന്നു മണിക്കൂറോളം കണ്ടക്ടറായി യാത്ര ചെയ്തു തിരുവല്ലയിൽ എത്തിയാണ് തച്ചങ്കരി പുറത്തിറങ്ങിയത്. നീല യൂണിഫോം അണിഞ്ഞു ടിക്കറ്റ് റാക്കും പണം സൂക്ഷിക്കുന്ന സഞ്ചിയും കക്ഷത്തിൽ വച്ച് യാത്രക്കാർക്കിടയിലൂടെ തിക്കി തിരക്കിയുള്ള ഡിജിപിയുടെ യാത്ര ഏറെ കൗതുകം ഉയർത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബസിന്റെ വേഗത്തിനു അനുസരിച്ചു വീഴാതിരിക്കാൻ തച്ചങ്കരി ഇടയ്ക്കിടെ കമ്പിയിൽ പിടിക്കുകയും യാത്രക്കാരുടെ ദേഹത്ത് തൊടുകയും ഒക്കെ ചെയ്തത് ചിരിപടർത്തി. വല്യ നോട്ടു നൽകിയവർക്ക് പോലും ചില്ലറ നൽകിയും ചിരിച്ചും കുശലം പറഞ്ഞും കെഎസ്ആർടിസി നന്നാക്കാനുള്ള അഭിപ്രയങ്ങൾ തേടിയും ചിരിച്ചും കളിച്ചുമായിരുന്നു തച്ചങ്കരിയുടെ യാത്ര. തച്ചങ്കരി തന്നെ കണ്ടക്ടറായ വിവരം സോഷ്യൽ മീഡിയയിലൂടെ പടർന്നു പിടിച്ചപ്പോൾ നിരവധിയാത്രക്കാരാണ് ടിക്കറ്റ് എടുത്തു യാത്ര ചെയ്യാൻ ഗുരുവായൂർ എക്‌സ്‌പ്രെസ്സിൽ എത്തിയത്.

അധികം വൈകാതെ ഡ്രൈവറുടെ വേഷത്തിലും തച്ചങ്കരിയെത്തും. ഹൈവി വെഹിക്കിൾ ഡ്രൈവർ ലൈസൻസിനായി അദ്ദേഹം അപേക്ഷ നൽകിക്കഴിഞ്ഞു. 20 ദിവസത്തിനകം ലൈസൻസ് കിട്ടുമെന്നാണു പ്രതീക്ഷ. കെഎസ്ആർടിസിയുടെ രക്ഷകനായി എത്തിയ ഡിജിപി മാസാവസാനമായ ഇന്നലെ തന്നെ ശമ്പളം നൽകിയും ജീവനക്കാർക്ക് ആവേശമായി. നാളുകൾക്ക് ശേഷമാണ് കൃത്യസമയത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്.

കേരളത്തിലങ്ങോളം ഇങ്ങോളം ഉള്ള കെഎസ് ആർടിസി സ്റ്റേഷനുകളിൽ നേരിട്ട് എത്തി പ്രശ്‌നങ്ങൾ വിലയിരുത്തുന്ന ഡിജിപി നേരത്തെ തന്നെ ജീവനക്കാരോട് ഈ മാസം 30ന് തന്നെ ശമ്പളം നൽകുമെന്ന് തച്ചങ്കരി വാക്ക് നൽകിയിരുന്നു. തച്ചങ്കരിയുടെ ഈ പ്രഖ്യാപനമാണ് ഇന്നലെ യാഥാർത്ഥ്യമായത്. പെൻഷൻ തുകയും കൃത്യസമയത്തു നൽകാൻ നടപടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളവും പെൻഷനും വൈകുന്നതു പതിവായിരിക്കെയാണു ജീവനക്കാർ അപ്രതീക്ഷിതമായി കൃത്യസമയത്തു ശമ്പളം ലഭിച്ചതിന്റെ സന്തോഷത്തിലാണ്.

കെഎസ്ആർടിസി കടം കേറി മുടിഞ്ഞതിനാല് കുറച്ച് കാലമായി കൃത്യസമയത്ത് ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ശമ്പളം കിട്ടാൻ കുറഞ്ഞത് ഒരാഴ്ച എങ്കിലും വൈകാറുണ്ട്. ഈ പതിവു രീതിയാണ് ഇന്നലെ തച്ചങ്കരി മാറ്റി എഴുതിയത്. ഇന്നലെ ഉച്ചയോടെ അക്കൗണ്ടിൽ ശമ്പളം വന്നതിന്റെ മൊബൈൽ സന്ദേശം ലഭിച്ചതോടെ ജീവനക്കാരും സന്തോഷത്തിലായി. ശമ്പളം അക്കൗണ്ടിൽ എത്തിയതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടിയത് എംപാനലുകാരായിരുന്നു

തച്ചങ്കരി ചുമതലയേറ്റ ശേഷം ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ശമ്പളം വൈകുന്നതിലാണു ഏറെ പരാതികളുണ്ടായത്. തുടർന്നു തച്ചങ്കരി ധനകാര്യ മന്ത്രി തോമസ് ഐസക്കുമായി ബന്ധപ്പെട്ടു ശമ്പളത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുകയായിരുന്നു. കൃത്യസമയത്തു ശമ്പളം നൽകുമെന്നും ഇല്ലെങ്കിൽ എംഡി സ്ഥാനം രാജിവയ്ക്കുമെന്നുമായിരുന്നു തച്ചങ്കരി ജീവനക്കാർക്കു നൽകിയ ഉറപ്പ്. അതിനു പകരമായി ജീവനക്കാരുടെ പൂർണപിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.

ശമ്പളം നൽകാൻ 86 കോടിയാണു വേണ്ടത്. കെഎസ്ആർടിസി കടത്തിലായതിനാൽ മാസങ്ങളായി സർക്കാരാണു തുക നൽകുന്നത്. പെൻഷൻ വിതരണത്തിനുള്ള 60 കോടി രൂപ സഹകരണ ബാങ്കുകളുടെ കൺസോർഷ്യമാണ് ഏറ്റെടുത്തിട്ടുള്ളത്. 46,450 ജീവനക്കാരാണു കെഎസ്ആർടിസിയിലുള്ളത്. ഇവർക്കെല്ലാം ഇന്നലെ തന്നെ ശമ്പളം കിട്ടി. ഇതോടെ കൃത്യസമയത്ത് ശമ്പളം നൽകിയും ജീവനക്കാരെ കൈയിലെടുത്തും കെഎസ്ആർടിസിയെ അടിമുടി പരിഷ്‌ക്കരിക്കാനാണ് തച്ചങ്കരിയുടെ ശ്രമം.

അതേസമയം കെഎസ്ആർടിസിയെ രക്ഷിക്കാൻ ശക്തമായ നടപടികളുമായി ടോമിൻ തച്ചങ്കരി മുന്നോട്ട് പോകുമ്പോൾ അതിന് തുരങ്കം വയ്ക്കാൻ ഉദ്യോഗസ്ഥ ഭരണതലത്തിൽ നീക്കം സജീവമായി. യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ ആണ് തച്ചങ്കരിയുടെ ഉത്തരവുകൾതന്നെ അട്ടിമറിക്കപ്പെടുംവിധം തന്ത്രങ്ങൾ മെനയുന്നത്. കെഎസ്ആർടിസിയിൽ അദർ ഡ്യൂട്ടി ഇല്ലാതാക്കാൻ തച്ചങ്കരി കഴിഞ്ഞദിവസം നടപടികൾ നിർദ്ദേശിച്ചിരുന്നു.

ഇതിനായി ജോലിക്കുകയറിയ തസ്തികയിൽ അല്ലാതെ മറ്റു തസ്തികകളിൽ ഇപ്പോൾ ജോലി ചെയ്യുന്നവരെയെല്ലാം അതത് തസ്തികയിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരാനാണ് നിർദ്ദേശം നൽകിയത്. എന്നാൽ ഇതിന്റെ മറവിൽ വേണ്ടപ്പെട്ടവരെ അവർ ഇരിക്കുന്ന സ്ഥലത്തുതന്നെ തുടരാനുള്ള നടപടികൾ സ്വീകരിച്ചും ജോലി ചെയ്യാനാവാതെ അവശതയുള്ളതിനാലും മറ്റും മുൻകാലങ്ങളിൽ ഓഫീസ് ഡ്യൂട്ടിയിലേക്ക് മാറ്റം നൽകിയവരെ ഉപദ്രവിക്കാനും ഉള്ള നീക്കങ്ങളാണ് നടക്കുന്നത്.

ഇതോടെ തച്ചങ്കരിയുടെ നിർദ്ദേശം ഈ അവശത അനുഭവിക്കുന്നവരെ ദ്രോഹിക്കുന്നതാണെന്ന് വരുത്താനും അതുവഴി എംഡിയുടെ തീരുമാനത്തിനെതിരെ ജീവനക്കാർക്ക് പ്രതിഷേധമുണ്ടാക്കുന്ന നില സൃഷ്ടിക്കാനുമാണ് ശ്രമം തുടങ്ങിയിട്ടുള്ളത്. എംഡി ടോമിൻ ജെ തച്ചങ്കരിയാണ് ഷണ്ടിങ് ഡ്യൂട്ടിയും അദർ ഡ്യൂട്ടിയും ചെയ്യുന്നതിൽ നിന്ന് കണ്ടക്ടർമാരേയും ഡ്രൈവർമാരേയും വിലക്കിയിരുന്നു. ദിവസവും ഇരുന്നൂറോളം സർവീസുകൾ ജീവനക്കാരുടെ കുറവ് മൂലം മുടങ്ങുന്ന അവസ്ഥയിലാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത്. ഷണ്ടിങ് ജോലികൾ ഇനി മുതൽ മെക്കാനിക്കൽ ജീവനക്കാർ എടുക്കണമെന്നും ഡ്രൈവിങ് അറിയുന്നവർ ഹെവിവെഹിക്കിൾ ലൈസൻസ് എടുക്കണമെന്നും എംഡി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പുറമെ അദർഡ്യൂട്ടി ചെയ്യുന്ന മറ്റു ജീവനക്കാരെ അവർ പിഎസ് സി വഴി നിയമനം നേടിയ തസ്തികയിലേക്ക് തന്നെ തിരിച്ചെത്തിക്കാൻ ലിസ്റ്റ് ആവശ്യപ്പെട്ടിരിക്കുകയുമാണ്.

ഇതിന്റെ മറവിലാണ് ആദ്യഘട്ടത്തിൽ അവശത അനുഭവിക്കുന്നതുമൂലം അദർഡ്യൂട്ടിക്ക് അപേക്ഷ നൽകി അങ്ങനെ ജോലിചെയ്യുന്നവരെ ഉപദ്രവിക്കാൻ നീക്കം നടത്തുന്നത്. അതേസമയം, ചീഫ് ഓഫീസിൽ തന്നെ ഇത്തരത്തിൽ സ്വാധീനം ഉപയോഗിച്ചും യൂണിയൻ നോമിനികളായും പ്രവർത്തിക്കുന്നവരെ സംരക്ഷിക്കാനും ശ്രമം സജീവമായി. ആദ്യഘട്ടത്തിൽ രോഗബാധയും അവശതയും ഉള്ളവരെ മാറ്റാൻ നോക്കിയാൽ അത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമാകും. ഇതോടെ അദർഡ്യൂട്ടിക്കാരെ മാറ്റുന്ന നീക്കം ഉപേക്ഷിക്കേണ്ടിയുംവരും. മുൻകാലങ്ങളിലും ഇതേ തന്ത്രം പയറ്റിയിരുന്നു.  സ്വാധീനത്തിന്റെ ബലത്തിൽ വർഷങ്ങളായി ചീഫ് ഓഫീസിൽ കസേരയുറപ്പിച്ച കണ്ടക്ടർമാരും ഡ്രൈവർമാരും നിരവധിയാണ്. ലീഗൽ സെക്ഷനിൽ നിയമനം കിട്ടാൻ നിയമബിരുദം വേണം. എന്നാൽ കറസ്പോണ്ടൻസ് കോഴ്സ് വഴിയും മറ്റും നിയമബിരുദങ്ങൾ നേടിയാണ് പലരും കണ്ടക്ടറായും മറ്റും കയറിയ ശേഷം ഇത്തരത്തിൽ നിയമനം ഒപ്പിച്ച് ഓഫീസുകളിൽ പ്രവർത്തിക്കുന്നത്. നേരിട്ട് എൽഎൽബി പഠിച്ചവരെ നിയമിക്കേണ്ട ത്സ്തികകളിലാണ് ഇവർ കയറിക്കൂടിയിട്ടുള്ളതെന്നാണ് ആക്ഷേപം.

കെഎസ്ആർടിസി നന്നാവണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിൽ ജോലിചെയ്യുന്ന ഭൂരിഭാഗംവരുന്ന കണ്ടക്ടർമാരും ഡ്രൈവർമാരും ഉൾപ്പെടെയുള്ള ജീവനക്കാർ. എന്നാൽ ഇതിന് വിലങ്ങുതടിയായി നിൽക്കുന്നത് കേവലം ഇരുന്നൂറിൽ താഴെമാത്രം വരുന്ന ജീവനക്കാരാണ്. അധിക ശമ്പളം പോലും ഇല്ലാതെ പല ഡിപ്പോകളുടേയും ചുമതലകൾ വഹിക്കുന്ന കണ്ടക്ടമാർ ഉണ്ട്. എന്നാൽ സൂപ്രണ്ട് തലംതൊട്ട് മേലോട്ട് പ്രവർത്തിക്കുന്ന പലരും ഈ ചുമതലകൾ ഏറ്റെടുക്കാതെ യൂണിയൻ പ്രവർത്തനങ്ങളുമായി തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നു.

ഇവരാണ് യഥാർത്ഥത്തിൽ കെഎസ്ആർടിസി മെച്ചപ്പെടാതിരിക്കാൻ ചരടുവലികൾ നടത്തുന്നതെന്നാണ് ജീവനക്കാർ തന്നെ പറയുന്നത്. സ്വാധീനംവച്ചും മറ്റും വേണ്ടപ്പെട്ട സ്ഥലത്ത് നിയമനം ഉറപ്പാക്കിയും ജീവനക്കാരെ ദ്രോഹിക്കുന്നതിന് ഉൾപ്പെടെ കൂട്ടുനിന്നും വിരട്ടി കാര്യം സാധിച്ചുവരുന്ന ഈ താപ്പാനകൾക്ക് നേരെ ഇപ്പോൾ നടപടിയുണ്ടാകുമോ എന്ന ചോദ്യമാണ് തച്ചങ്കരി ചുമതലയേറ്റതിന് പിന്നാലെ ഉയരുന്നതും. അങ്ങനെ നടന്നാൽ കോർപ്പറേഷൻ രക്ഷപ്പെടാൻ സാധ്യത തെളിയുമെന്ന് കോർപ്പറേഷനിൽ ഉള്ളവർ തന്നെ വ്യക്തമാക്കുന്നു. എന്നും കോർപ്പറേഷന് ബാധ്യതയായി മാറുന്ന ഈ ഉദ്യോഗസ്ഥ ലോബിതന്നെയാണ് ഇപ്പോഴും തച്ചങ്കരിയുടെ നീക്കങ്ങൾ അട്ടിമറിക്കാനുള്ള നീക്കവുമായി രംഗത്തുള്ളത്.

Top