ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഡല്‍ഹിയില്‍. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ് എന്നിവർ മാധ്യമങ്ങളെ കണ്ട് തീരുമാനം പ്രഖ്യാപിക്കും.ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്. വൈകീട്ട് നാല് മണിക്ക് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കേരളത്തിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ നിരീക്ഷകരുമായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും ദീപാദാസ് മുന്‍ഷിയും എത്തുക. നേതാക്കള്‍ കൂടി കേരളത്തിലേക്ക് എത്തിയ ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ഓഫീസില്‍ പന്ത്രണ്ട് മണിക്കാകും നേതാക്കള്‍ മാധ്യമങ്ങളെ കാണുക. നേരത്തെ നേതാക്കള്‍ കേരളത്തിലേക്ക് എത്തി പ്രഖ്യാപനം നടത്തുമെന്നായിരുന്നു സൂചന. എന്നാല്‍ ഒടുവില്‍ തീരുമാനം മാറ്റുകയായിരുന്നു.
മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച് ഇന്ന് രാവിലെയും ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയിലും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും വസതിയിലായിരുന്നു കൂടിക്കാഴ്ചകള്‍ നടന്നത്. പ്രിയങ്കയും കെ സി വേണുഗോപാലുമായായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവരും ജയ്‌റാം രമേശുമായായിരുന്നു ഖര്‍ഗെയുടെ കൂടിക്കാഴ്ച. ഇതിന് ശേഷമായിരുന്നു മാധ്യമങ്ങളെ കാണുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചത്. ഇതിനിടെ രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.










