കോഴിക്കോട് :കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ്-പൊലീസ് സംഘര്‍ഷം. പൊലീസ് ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും അടക്കം കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇരു വിഭാഗങ്ങളും ഇന്ന് വൈകിട്ട് പേരാമ്പ്രയില്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസും കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് ലാത്തി വീശി തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
ശ്വാസതടസ്സവും മുഖത്ത് പരുക്കുമേറ്റ ഷാഫിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാഫിയുടെ ചുണ്ടിനാണ് പരുക്കേറ്റത്. ഈ ചോര കൊണ്ട് അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത് മറച്ചു പിടിക്കാന്‍ സിപിഐഎം ശ്രമിക്കേണ്ടെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. പൊലീസ് നടത്തിയത് നരനായാട്ട് ആണെന്ന് എം. കെ. രാഘവന്‍ എംപി പ്രതികരിച്ചു. ഇതിനെതിരെ കോണ്‍ഗ്രസും ജനാധിപത്യ ശക്തികളും ജനാധിപത്യപരമായി തന്നെ പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഈ മര്‍ദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കില്‍, ഇതിലും വലിയ പരാജയം പേരാമ്പ്രയില്‍ നിങ്ങള്‍ക്കുണ്ടാകുമെന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്. എന്തിനെക്കൊണ്ട് വാര്‍ത്ത മറച്ചാലും സ്വര്‍ണം കട്ടവരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുക തന്നെ ചെയ്യും. ഇനി പൊലീസിനോടാണ്, ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല തരുന്നത് എന്ന ഓര്‍മ്മ വേണം. ഇപ്പോള്‍ ചെയ്ത പണിക്കുളള മറുപടി ഞങ്ങള്‍ നല്‍കുന്നതായിരിക്കും’: ഷാഫി പറമ്പില്‍ പറഞ്ഞു.
സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ നിര്‍ദേശം നല്‍കി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആണ് ആഹ്വാനം ചെയ്തത്. നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം, സംഭവത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. എംപിക്ക് സുരക്ഷ നല്‍കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ് പറഞ്ഞു.










