പതിവ് കാഴ്ചയാകുന്ന സിപിഎം – സിപിഐ പോര് ; ഒടുവിലായി രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ ഉത്തരവിൽ തമ്മിലടി

വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ സിപിഎം – സിപിഐ പോര് രൂക്ഷമാകുന്നു. എൽ ഡി എഫ് സർക്കാരിൻറെ കാലത്ത് നിയമപരമായി നൽകിയതാണ് ഈ പട്ടയങ്ങളെന്ന വാദവുമായി എംഎം മണി രംഗത്തെത്തി.

പട്ടയങ്ങൾ റദ്ദാക്കുന്നതിന്റെ പേരിൽ മൂന്നാറിലെ പാർട്ടി ഓഫിസിനെ തൊടാൻ വന്നാൽ അത് അനുവദിച്ച് കൊടുക്കില്ലെന്നും എം എം മണി പറഞ്ഞു. റവന്യുവകുപ്പിന്റെ ഇപ്പോഴത്തെ നിലപാട് മനസിലാകുന്നില്ലെന്നും എം എം മണി പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഐക്കെതിരെ ആരോപണവുമായി അന്നത്തെ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്.

പട്ടയം റദ്ദാക്കുന്നത് സി പിഎം ഓഫീസ് ഒഴിപ്പിക്കാൻ ആണെന്ന് എം ഐ രവീന്ദ്രൻ പറഞ്ഞു. ഉത്തരവിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാത്തപ്പോഴാണ് ഉത്തരവ് ഇറങ്ങുന്നത്. താൻ അനുവദിച്ച 530 പട്ടയങ്ങളും ചട്ട പ്രകാരമാണ് എന്ന് അദ്ദേഹം പറഞ്ഞു.

സിപിഐ ഓഫീസ് നേരത്തെ ഒഴിപ്പിച്ചതിൽ പാർട്ടിക്ക് അമർഷമുണ്ടായിരുന്നു എന്നും രവീന്ദ്രൻ ആരോപിച്ചു. തന്റെ പേരിൽ പണ്ട് വ്യാജ പട്ടയം ഇറങ്ങിയിട്ടുണ്ട്. എന്നാൽ അതിൽ നേരത്തെ നടപടി എടുത്തതാണെന്നും എം ഐ രവീന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം എം എം മണിക്ക് മറുപടിയുമായി റവന്യു മന്ത്രി കെ രാജൻ തന്നെ നേരിട്ട് രം​ഗത്തെത്തിയതോടെ പോര് രൂക്ഷമായി. രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതിൽ തെറ്റായ വ്യാഖ്യാനം വേണ്ടെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പ്രതികരണം വേണ്ടെന്ന് പറഞ്ഞ മന്ത്രി, പട്ടയം റദ്ദാക്കുന്നതിൽ വിശദമായ പ്രതികരണം ഇന്ന് നടത്തുമെന്നും വ്യക്തമാക്കി.

ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാൻ ഇടുക്കി കലക്ടറെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും ശ്രദ്ധ നേടിയവയാണ് രവീന്ദ്രൻ പട്ടയങ്ങൾ. 1999ൽ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ ഇറക്കിയ പട്ടയങ്ങൾ അന്നേ വൻവിവാദം സൃഷ്ടിച്ചിരുന്നു.

ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് വാരിക്കോരി പട്ടയങ്ങൾ നൽകിയെന്നായിരുന്നു അന്ന് ഉയർന്ന പരാതി. റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങൾ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണൻ ദേവൻ ഹിൽസ് ചട്ടവും ലംഘിച്ചാണ് നൽകിയതെന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് റദ്ദാക്കാനുള്ള റവന്യു പ്രിൻസിപ്പിൽ സെക്രട്ടറിയുടെ ഉത്തരവ് വന്നത്.

Top