തിരുവനന്തപുരം: ഒറ്റ ദിവസം കൊണ്ട്തി സി.പി.എം അണികളിൽ ആവേശമായി മാറിയ തിരുവനന്തപുരത്തെ ഇരട്ട ചങ്കൻ അറസ്റ്റിലായി. തിരുവനന്തപുരത്ത് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിലാണ് സിപിഐഎം നേതാവും കൗണ്‍സിലറുമായ ഐപി ബിനുവും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണയടക്കം നാല് പേര്‍ അറസ്റ്റിലായത്. ആക്രമണത്തിന് പിന്നാലെ ഇതിന് നേതൃത്വം നല്‍കിയത് ഐപി ബിനുവും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണയും ചേര്‍ന്നാണെന്ന് ബിജെപി ആരോപണമുന്നയിച്ചിരുന്നു.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ആക്രമത്തിന് നേതൃത്വം നല്‍കിയത് ഐപി ബിനുവാണെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു. ബിജെപിയുടെ പാര്‍ട്ടി ഓഫിസിനുനേരെ ആക്രമണം നടത്തിയവരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ബിനുവിനെ കസ്റ്റഡിയില്‍ എടുത്ത കാര്യം പൊലീസ് അറിയിക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍ ബിനുവിനെയും പ്രജിന്‍സാജ് കൃഷ്ണയെയും വ്യക്തമായി കാണാം.
അതേസമയം താനിതുവരെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് തനിക്കൊന്നും പറയാന്‍ കഴിയില്ലെന്നും ബിനു വ്യക്തമാക്കി. തിരുവനന്തപുരത്തെ സിപിഐഎമ്മിന്റെ യുവനേതാവ് കൂടിയായ കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐപി ബിനുവിന്റെ വീടിന് നേരെ വ്യാഴാഴ്ച അര്‍ദ്ധരാത്രിക്കുശേഷമാണ് ആക്രമണം ഉണ്ടാകുന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നിലുളള ഷോപ്പിംഗ് കോംപ്ലക്‌സിന് മുകളിലുളള വീട്ടിലാണ് അദ്ദേഹവും കുടുംബവും താമസിക്കുന്നത്. ഇതിനുനേരെയാണ് ആക്രമണം ഉണ്ടായത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചിരുന്നു. ആക്രമണത്തില്‍ ഷോപ്പിങ് കോംപ്ലക്‌സിന്റെ നിരവധി ചില്ലുകള്‍ തകര്‍ന്നിരുന്നു. തുടര്‍ന്നാണ് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം ഉണ്ടാകുന്നത്.
തിരുവനന്തപുരത്ത് ഇന്നു നടന്ന സംഭവങ്ങൾ ബിജെപി, സിപിഎമ്മിനെ പ്രകോപിപ്പിച്ച് അരക്ഷിതാവസ്ഥയുണ്ടാക്കാൻ നടത്തിയിട്ടുള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്നു കോടിയേരി പറഞ്ഞു. സിപിഎം കേന്ദ്ര ഓഫിസ് ആർഎസ്എസുകാർ ആക്രമിച്ചിരുന്നു. ഓഫിസിൽ കയറി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അത് ബിജെപിയുടെ സംസ്കാരമാണ്. ബിജെപി ചെയ്യുന്നതു പോലെ സിപിഎം ചെയ്യാൻ പാടില്ല. പകരം ആക്രമണം സിപിഎമ്മിന്റെ നിലപാടല്ല. ഇതാണ് പാർട്ടി അംഗീകരിച്ച നിലപാട്. അതിൽ നിന്നു വ്യത്യസ്തമായി ആരും പ്രവർത്തിക്കാൻ പാടില്ല. ചില പ്രവർത്തകർ ബിജെപിയുടെ പ്രകോപനത്തിൽ പെട്ടു പോയി എന്നതാണ് വസ്തുത. സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ച് അക്രമങ്ങൾ സംഘടിപ്പിക്കണമെന്നാണ് ബിജെപി ലക്ഷ്യം വച്ചിരിക്കുന്നത്. സംയമനം പാലിക്കണമെന്ന നിലപാടാണ് സിപിഎമ്മിന്റെത്.
കേരളത്തിൽ സമാധാനം സ്ഥാപിക്കണമെന്നാണ് സിപിഐഎം തീരുമാനം. അക്രമങ്ങളുടെ ഉത്തരവാദിത്തം ബിജെപി ,ആർഎസ്എസ് സംഘത്തിനാണ്. ഇടതു ഗവൺമെന്റിനെ അസ്ഥിരമാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അക്രമസംഭവങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പോലീസ് പരിധിയില്‍ നിരോനാജ്ഞ പ്രഖ്യാപിച്ചു. പോലീസ് ആക്ട് പ്രകാരമുള്ള നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചത്. മൂന്നു ദിവസത്തേക്കാണ് നിരോധനാജ്ഞ. ഇന്ന് പുലര്‍ച്ചെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പിന്നാലെ തിരുവനന്തപുരത്ത് സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടത്തും സംഘര്‍ഷങ്ങള്‍ ഉണ്ടായി. ഇതേതുടര്‍ന്നാണ് സംഘര്‍ഷങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.


