ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ കോണ്‍ഗ്രസിന് പിന്തുണ നൽകാനാണ് കേന്ദ്ര കമ്മിറ്റിയിൽ ധാരണയായത്. എത്ര സീറ്റിൽ സിപിഎം മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
എന്നാൽ കര്‍ണാടകയില്‍ ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സിപിഎം വെട്ടിലായി. സംഭവം വിവാദമായപ്പോള്‍ ബിജെപിയെ തോല്‍പിക്കാന്‍ ഏതു പാര്‍ട്ടിയുമായി കൂടുമെന്നാണ് ഉദ്ദേശിച്ചതെന്ന്സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. കര്‍ണാടകയില്‍ ബിജെപിയെ തോല്‍പിക്കുകയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്ന് അദേഹം വ്യക്തമാക്കി.
ബിജെപിക്കെതിരെ നില്‍ക്കുന്ന ശക്തരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വാര്‍ത്ത സമ്മേളനത്തിനിടെ തന്നെ യെച്ചൂരി തന്റെ വാക്കുകള്‍ തിരുത്തി.സിപിഎം മത്സരിക്കാത്ത സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നാണ് പറഞ്ഞതെന്ന് അദേഹം വിശദമാക്കി.കീഴാറ്റൂരില്‍ വയല്‍കിളികള്‍ നടത്തുന്ന സമരം കേരളത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് യെച്ചൂരി വ്യക്തമാക്കി. സിപിഎം സംസ്ഥാന കമ്മറ്റിയും സര്‍ക്കാരും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുമെന്നും അദേഹം പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസുമായുള്ള ബന്ധത്തെ ചൊല്ലി സിപിഎം കേന്ദ്ര നേതൃത്വത്തിനിടയിൽ രൂക്ഷമായ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റാൻ കോണ്‍ഗ്രസുമായി സഖ്യമാകാം എന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് പ്രകാശ് കാരാട്ട് പക്ഷം ശക്തമായി എതിർത്തിരുന്നു. കേരള ഘടകവും കോണ്‍ഗ്രസ് ബന്ധത്തെ ശക്തമായി എതിർത്ത് കാരാട്ടിനൊപ്പം നിന്നു.വിഷയത്തിന്‍റെ പേരിൽ പാർട്ടിയിൽ രണ്ടു ചേരിയുണ്ടായതിനിടെയാണ് കർണാടകത്തിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത് എന്നത് ശ്രദ്ധേയമാണ്.


