സ്വന്തം ലേഖകൻ
തൃശൂർ: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന താരം ദിലീപിനു വീണ്ടും തിരിച്ചടി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് എന്ന തീയറ്റർ ശൃംഖല അടച്ചു പൂട്ടാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. തീയറ്റർ നിർമാണത്തിന് അനുമതി നൽകിയതിൽ ക്രമേക്കേടുണ്ടെന്ന് നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ചാലക്കുടി മുൻസിപ്പാലിറ്റിയാണ് ഡി സിനിമാസ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. വിജിലൻസ് അന്വേഷണം പൂർത്തിയാകുംവരെ തീയറ്റർ പ്രവർത്തിപ്പിക്കരുതെന്നാണ് നിർദ്ദേശം. നഗരസഭയുടെ ഇന്ന് ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച് ഐക്യകണ്‌ഠേനെ തീരുമാനമെടുത്തത്.
ഡി സിനിമാസിന്റെ കൈവശാവകാശവും ലൈസൻസും റദ്ദാക്കി. രണ്ടും നിയമവിരുദ്ധമായാണ് നേടിയതെന്ന് കണ്ടെത്തിയാണ് നടപടി. ലൈസൻസ് തുടർന്ന് കൊടുക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഇന്നു തന്നെ ഇത് സംബന്ധിച്ച നോട്ടീസ് ഡി സിനിമാസിന് കൈമാറും.